ഇന്ത്യയില്‍ സ്‌ത്രീകള്‍ക്ക്‌ ജീവിക്കാന്‍ പറ്റില്ല

By Super

Indian Women
ലണ്ടന്‍: സ്‌ത്രീകള്‍ക്ക്‌ മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ ജി20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയാണ്‌ ഏറ്റവും പിറകില്‍ എന്ന്‌ പഠന റിപ്പോര്‍ട്ട്‌. ഭ്രൂണഹത്യയും, ശൈശവ വിവാഹവും, അടിമത്വവും നിലനില്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സ്‌ത്രീകളുടെ കാര്യം ദയനീയമാണ്‌ എന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌ തോംസണ്‍ റോയിട്ടേഴ്‌സ്‌ ഫൗണ്ടേഷന്റെ നിയമ വാര്‍ത്താ സര്‍വ്വീസായ ട്രസ്റ്റ്‌ലോയാണ്‌.

ട്രസ്‌റ്റ്‌ലോയുടെ പഠന റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ സ്‌ത്രീകള്‍ക്ക്‌ ഏറ്റവും നല്ല ജീവിത സാഹചര്യങ്ങള്‍ ഉള്ളത്‌ കാനഡയില്‍ ആണ്‌. ലിംഗ സമത്വത്തിന്‌ നയങ്ങള്‍ രൂപീകരിക്കുക, സ്‌ത്രീകള്‍ക്ക്‌ എതിരെയുള്ള ആക്രമണങ്ങള്‍ ചെറുക്കുക, ആരോഗ്യപദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളില്‍ കാനഡയാണ്‌ ജി20 രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്‌ എന്നാണ്‌ ട്രസ്റ്റ്‌ലോ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്‌.

ജര്‍മ്മനി, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ഫ്രാന്‍സ്‌ എന്നിവയാണ്‌ സ്‌ത്രീകള്‍ക്ക്‌ ജീവിക്കാന്‍ ഏറ്റവും യോജിച്ച രാജ്യങ്ങളില്‍ കാനഡയുടെ പിന്നിലായി ആദ്യ അഞ്ചു സ്ഥാനങ്ങള്‍ നേടിയിരിക്കുന്നത്‌. ഇക്കാര്യത്തില്‍ അമേരിക്കയ്‌ക്ക്‌ ആറാം സ്ഥാനവും, ജപ്പാന്‌ ഏഴാം സ്ഥാനവും ആണ്‌ ലഭിച്ചിരിക്കുന്നത്‌.

സ്‌ത്രീകള്‍ക്ക്‌ മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതില്‍ ഇന്ത്യയുടേതിനേക്കാള്‍ ഒരു സ്ഥാനം മുന്നിലാണ്‌ സൗദി അറേബ്യ. ഇന്ത്യയില്‍ സ്‌ത്രീകള്‍ വില്‌പന ചരക്കാണ്‌, പത്ത്‌ വയസ്സാകുന്നതിന്‌ മുമ്പുതന്നെ പലരുടെയും വിവാഹം കഴിയുന്നുണ്ട്‌, സ്‌ത്രീകളെ അടിമകളായി ജോലി ചെയ്യിപ്പിക്കുന്നു എന്നിങ്ങനെയാണ്‌ ഈ പഠനത്തിന്റെ ഭാഗവും, വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്‌ത പത്രപ്രവര്‍ത്തകന്‍ നിക്കോളാസ്‌ ക്രിസ്‌റ്റോഫ്‌ അഭിപ്രായപ്പെട്ടിരിക്കുന്നത്‌.

X
Desktop Bottom Promotion