സ്ത്രീകള്‍ക്ക് അടിച്ചുപൊളിക്കാന്‍ പാര്‍ക്ക്

By Lakshmi

Alappuzha Map
ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി സ്ത്രീകള്‍ക്ക് മാത്രമായി പാര്‍ക്ക് ആരംഭിക്കുന്നു. സ്ത്രീകള്‍ക്ക് നിര്‍ഭയമായി വരാന്‍ കഴിയുന്ന വിശ്രമകേന്ദ്രം, ലൈബ്രറി, റസ്‌ക്യൂ ഹോം, ആധുനിക രീതിയിലുള്ള റസ്‌റ്റോറന്റ് എന്നിവയാണ് ഈ പാര്‍ക്കിലുണ്ടാവുക. ആറുകോടി രൂപ ചെലവു വരുന്ന പാര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മിക്കുന്നത്.

തല്‍ക്കാലം പാര്‍ക്ക് എന്ന ആശയത്തില്‍ തുടങ്ങുന്ന ഇത് പിന്നീട് വിദ്യാഭ്യാസ ഗവേഷണ കേന്ദ്രമായി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി പറഞ്ഞു.

വിദ്യാര്‍ഥിനികള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍ എന്നിവരുടെ സംഗമ കേന്ദ്രമാക്കി പാര്‍ക്ക് മാറ്റുകയാണ് ലക്ഷ്യം. പദ്ധതി മാര്‍ച്ചിലാണ് ആരംഭിക്കുക. പാര്‍ക്കിന്റെ പ്രവര്‍ത്തനവും പൂര്‍ണമായും വനിതകളുടെ നിയന്ത്രണത്തിലായിരിക്കും.

വനിത കമ്മിഷന്റെ സിറ്റിങ്ങിനും ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനത്തിനുമുള്ള സൗകര്യവും ഇവിടെ ഒരുക്കും. ജീവനക്കാരില്‍ 50 ശതമാനം പേരെ പട്ടികജാതിയില്‍ നിന്ന് നിയമിക്കും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക ജില്ലാ പഞ്ചായത്ത് കണ്ടെത്തും. ബാക്കി തുകയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടും.

ഇതിന് പിന്നാലെ കോഴിക്കോട്ടും, കാക്കനാട്, പൂജപ്പുര എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി പാര്‍ക്ക് നിര്‍മ്മിക്കുന്നുണ്ട്. രാജ്യാന്തര വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിന്റെ തറക്കല്ലിടല്‍.

Story first published: Friday, January 20, 2012, 12:17 [IST]
X
Desktop Bottom Promotion