തോണ്ടലുകാരെ ഷോക്കടിപ്പിക്കാം

By Lakshmi

Girl Tensed
ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. ജോലിസ്ഥലത്തായാലും പൊതുവഴിയിലായാലും വീട്ടിലായാലും സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത അവസ്ഥ. പുറത്തിറങ്ങിയാല്‍ നേരിടേണ്ടിവരുന്ന പിച്ചലും തോണ്ടലും മുതല്‍ കൂട്ടമാനഭംഗവും വീഡിയോ പ്രചരിപ്പിക്കലും വരെയാണ് കാര്യങ്ങള്‍.

തോണ്ടലും പിച്ചലും കൊണ്ട് പൊറുതിമുട്ടുന്ന സ്ത്രീകള്‍ക്കായി പുതിയൊരു ഉപകരണം കണ്ടെത്തിയിരിക്കുകയാണ് ദില്ലിയിലെ വിദ്യാര്‍ഥിയായ മനു ചോപ്ര. വാച്ചിന്റെ രൂപത്തില്‍ കയ്യില്‍ ധരിക്കാന്‍ കഴിയുന്ന ഉപകരണമാണിത്. സ്ത്രീകളെ ഉപദ്രവിക്കാന്‍ വരുന്ന പുരുഷന്മാര്‍ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. ഇരയുടെ ഞരമ്പുകളിലൂടെ പോവുന്ന ആവേഗത്തിന്റെ വേഗതയനുസരിച്ചാണ് ഉപകരണം പ്രവര്‍ത്തിക്കുക.

തലച്ചോറില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗത്തേക്ക് സഞ്ചരിക്കുന്ന നാഡീആവേഗങ്ങളുടെ വേഗത സെക്കന്റില്‍ 60 മീറ്ററാണ്. സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുമ്പോള്‍ ഈ വേഗത സെക്കന്റില്‍ 119 മീറ്ററായി വര്‍ധിക്കും. നാഡീ ആവേഗങ്ങളുടെ വേഗത വര്‍ധിക്കുമ്പോള്‍ ഉപകരണം അത് തിരിച്ചറിയുകയും .01 ആമ്പെയറുള്ള ഇലക്ട്രിക്ക് ഷോക്ക് കൊണ്ട് അക്രമിയെ നേരിടുകയും ചെയ്യുന്നു.

ഇതിന്റെ ഫലമായി ഉപദ്രവകാരി കുറച്ചുസമയം ഞെട്ടിത്തരിച്ചുനില്‍ക്കും. ആ സമയംകൊണ്ട് സ്ത്രീയ്ക്ക് രക്ഷപ്പെടുകയോ മറ്റുള്ളവരെ വിവരം ധരിപ്പിക്കുകയോ ചെയ്യാം. സ്ത്രീ ഹോര്‍മോണുകളെ തിരിച്ചറിയുന്ന രീതിയിലാണ് ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളെ ഉപദ്രവിക്കാനായി ഇത് ഉപയോഗിക്കാനും കഴിയില്ല.

ഈ ഉപകരണത്തിന്റെ നിര്‍മാണം പ്രാരംഭഘട്ടത്തിലാണെങ്കിലും നാഷണല്‍ ഇന്നൊവേഷന്‍ ഫെഡറേഷന്റെ സഹായത്തോടെ ഇത് വ്യാവസായിക തലത്തില്‍ ലഭ്യമാക്കാനുള്ള നീക്കങ്ങളും ചോപ്ര തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പണിപൂര്‍ത്തിയായാല്‍ ആദ്യം ജിഡി ഗോയങ്ക സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റിതു പഥകിന് നല്‍കാനാണ് ചോപ്രയുടെ തീരുമാനം. ഗോയങ്ക സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മനു.

മുന്‍രാഷ്ട്രപതി എപിജെ അബ്ദുല്‍കലാമിന്റെ നിര്‍ദേശത്തില്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിരഞ്ഞെടുക്കപ്പെട്ട 5,000 കുട്ടികളുടെ കൂട്ടത്തിലുള്‍പ്പെട്ടയാളാണ് 20കാരനായ ചോപ്ര.

Story first published: Saturday, January 21, 2012, 11:20 [IST]
X
Desktop Bottom Promotion