അനാഥാലയത്തില്‍ നിന്നൊരു ലോകസുന്ദരി

By Lakshmi

Ivian Sarcos
ജീവിതത്തില്‍ ഉന്നതങ്ങള്‍ കീഴടക്കുന്ന ഓരോ വ്യക്തികള്‍ക്കും സംഘര്‍ഷങ്ങള്‍ നിറഞ്ഞതോ നിരാശപ്പെടുത്തിയതോ ആയ ഒരു ഭൂതകാലമുണ്ടാകാറുണ്ട്. ഇതില്‍ നിന്നും കരുത്തുള്‍ക്കൊണ്ട് തന്നെയാവും അവര്‍വളര്‍ന്നതും.

ലോകസുന്ദരി കിരീടം ചൂടിയ വെനസ്വേലക്കാരി ഇവിയന്‍ ലുനസോള്‍ സര്‍ക്കോസിനുമുണ്ട് ലോകത്തോട് പറയാന്‍ കണ്ണീര്‍ച്ചാലുകളുണങ്ങിക്കിടക്കുന്ന ഒരു കഥ. 121 പേരെ പിന്തള്ളി സുന്ദരിപ്പട്ടം നേടിയ ഇവിയന്‍ അനാഥയാണ്. ഈ അനാഥത്വം തന്നെയാണ് തന്നെ ശക്തയാക്കിയതെന്നും ഇവിയന്‍ പറയുന്നു.

ഇവിയന്‍ സര്‍കോസ് എന്ന ഇരുപത്തിരണ്ടുകാരിക്ക് 12 സഹോദരങ്ങളാണുള്ളത്. ഇവിയന് എട്ടാം വയസ്സുള്ളപ്പോള്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടു. പിന്നീട് എല്ലാവരും കന്യാസ്ത്രീ മഠത്തിലാണ് ജീവിച്ചത്. ഈ അനാഥത്വമാണ് തന്നെ തന്റേടിയാക്കിയതും ജീവിക്കാന്‍ പഠിപ്പിച്ചതെന്നും ഇവിയന്‍ ആത്മവിശ്വാസത്തോടെയാണ് ലോകത്തോട് പറഞ്ഞത്.

എനിയ്ക്ക് ഒച്ചവെയ്ക്കാന്‍ മാത്രം സന്തോഷം തോന്നുന്നു, കരയാന്‍ തോന്നുന്നു, എന്നിട്ടും പുഞ്ചിരിക്കുകയാണ്-എന്നിങ്ങനെയായിരുന്നു ലോകസുന്ദരിയായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ ഇവിയന്റെ പ്രതികരണം. ഇപ്പോള്‍ ഒരു ബ്രോഡ്‍കാസ്റ്റിങ് കന്പനിയ്ക്കുവേണ്ടി ജോലിചെയ്യുകയാണ് ഈ സുന്ദരി

മിസ് ഫിലിപ്പീന്‍സ് വെന്‍ഡോലിന്‍ റുവായ്‌സ് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. മിസ് പ്യൂട്ടോറിക്കോ അമാന്‍ഡ പെരെസ് മൂന്നാം സ്ഥാനം സ്വന്തമാക്കി. 122 സുന്ദരിമാരില്‍ നിന്ന് ഏഴ് പേരെയാണ് ഫൈനലിലേക്ക് തെരഞ്ഞെടുത്തത്. ലോകസുന്ദരി മത്സരം 150 രാജ്യങ്ങളിലാണ് തല്‍സമയം സംപ്രേഷണം ചെയ്തത്.

പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് അറുപതാമത്തെ ലോകസുന്ദരി മത്സരം ലണ്ടനിലെ ഏള്‍സ് കോര്‍ട്ടില്‍ നടന്നത്.

Story first published: Monday, November 7, 2011, 12:47 [IST]
X
Desktop Bottom Promotion