പരസ്ത്രീബന്ധം: ചൈനയില്‍ ഭാര്യമാര്‍ സംഘടിക്കുന്നു

By Lakshmi

Wives unite to fight mistress menace
വിവാഹേതരബന്ധങ്ങള്‍ കാരണം ചൈനയില്‍ കുടുംബങ്ങള്‍ ശിഥിലമാകുന്നു. വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ പ്രവണതയ്‌ക്കെതിരെ ചൈനയില്‍ അസംതൃപ്തരായ ഭാര്യമാര്‍ സംഘടിക്കുകയാണ്. വിശ്വാസം കാത്തുസൂക്ഷിക്കാതെ പരസ്ത്രീ ബന്ധം പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാര്‍ക്കെതിരെയാണ് ഇവര്‍ സംഘടിക്കുന്നത്.

ചൈനയില്‍ വിവാഹേതരബന്ധങ്ങള്‍ സൂക്ഷിക്കുകയെന്നത് പുരുഷന്മാര്‍ക്കിടയില്‍ പുതിയൊരു സ്റ്റാറ്റസ് അടയാളമായി മാറിയിരിക്കുകയാണ്. ഇതിനെതിരെയാണ് ഭാര്യമാര്‍ യൂണിയനുണ്ടാക്കുന്നത്. കൂടുതല്‍ പണമുള്ള പുരുഷന്മാര്‍ കൂടുതല്‍ പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയെന്ന പ്രവണത നാള്‍ക്കുനാള്‍ കൂടിവരുകയാണ്.

പുരുഷന്മാരുടെ ഈ ലക്കുംലഗാനുമില്ലാത്ത പോക്ക് കുടുംബങ്ങളില്‍ താളപ്പിഴകളുണ്ടാക്കുകയാണ്. പതിനാറു വര്‍ഷത്തെ കുടുംബജീവിതത്തിനു വിരാമമിട്ടുകൊണ്ട് നാല്‍പതുകാരി ലിയു ഷിസിയാന്‍ അഞ്ചുമാസം മുന്‍പ് ആരംഭിച്ച 'ആന്റി മിസ്ട്രസ് അസോസിയേഷന്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഇതിനകം 3000 പേര്‍ ചേര്‍ന്നുകഴിഞ്ഞു.

വിവാഹേതരബന്ധം അവസാനിപ്പിക്കണമെന്ന അഭ്യര്‍ഥന ഭര്‍ത്താവ് തള്ളിയതോടെയാണു ലിയു വിവാഹമോചനം നേടി അവിശ്വസ്തരായ ഭര്‍ത്താക്കന്മാര്‍ക്കെതിരെ സംഘടിക്കുകയെന്ന സന്ദേശവുമായി രംഗത്തിറങ്ങിയത്.

സമാനമായ അവസ്ഥ നേരിടുന്നവര്‍ക്കു വൈകാരിക പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദിയാണു ഇവരുടെ ലക്ഷ്യം. മാനസികവും സാമ്പത്തികവുമായ സഹായവും പ്രശ്‌നങ്ങളില്‍ വേണ്ട നിയമോപദേശങ്ങളും ലഭ്യമാക്കുകയെന്നതും സംഘടനയുടെ ലക്ഷ്യമാണ്.

ചൈനയില്‍ വിവാഹമോചനത്തിന്റെ തോത് കൂടുകയാണ്. 2011്‌ന്റെ ആദ്യ മൂന്നുമാസം മാത്രം 4.65 ലക്ഷം ദമ്പതികളാണു വിവാഹമോചനത്തിന് അപേക്ഷനല്‍കിയത്്. ചെറുപ്പക്കാരികളിലേറെയും ഒറ്റയ്ക്കു കഴിയാന്‍ താല്‍പര്യം കാണിക്കുന്നതും 'അവിഹിത ബന്ധങ്ങള്‍ കൂടാന്‍ കാരണമാകുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Story first published: Saturday, October 22, 2011, 9:29 [IST]
X
Desktop Bottom Promotion