കുഞ്ഞിനെ നോക്കാന്‍ ഉദ്യോഗം തടസ്സമോ?

By Lakshmi

Mom and Kid
കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ക്ക് ജോലി ഒരു തടസ്സമല്ലെന്ന് മുംബൈ ഹൈക്കോടതി. ഉദ്യോഗസ്ഥകളാണ് എന്ന കാരണത്താല്‍ കുഞ്ഞുങ്ങളെ വേണ്ടവിധം പരിപാലിക്കാന്‍ കഴിയുന്നില്ലെന്ന് വാദം ശരിയല്ലെന്നും കോടതി പറഞ്ഞു.

കഴിഞ്ഞദിവസം ഫയല്‍ ചെയ്ത ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ജസ്റ്റിസുമാരായ വിജയ കാപ്‌സെ, എം.എല്‍.തഹല്യാനി എന്നിവരുള്‍പ്പെട്ട ബഞ്ചായിരുന്നു വാദം കേട്ടത്.

വിവാഹമോചിതനായ നിലേഷ് സാതേ അഞ്ചുവയസുകാരിയായ മകളെ ഭാര്യ നീലിമയില്‍ നിന്നും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി ഫയല്‍ ചെയ്തത്. ഭാര്യ മുഴുവന്‍ സമയജോലിക്കാരിയായതിനാല്‍ കുഞ്ഞിനെ നോക്കാന്‍ ആവശ്യമായ സമയം കിട്ടില്ലെന്നും അതിനാല്‍ കുഞ്ഞിനെ താന്‍ നോക്കിക്കൊള്ളാമെന്നുമായിരുന്നു നിലേഷിന്റെ വാദം.

എന്നാല്‍ ജോലിക്കാരികളായ സ്ത്രീകള്‍ കുഞ്ഞുങ്ങളെ വളരെ നന്നായി നോക്കുമെന്നും അത് കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അഞ്ചുവയസുകാരിയായ പെണ്‍കുട്ടി അമ്മയുടെ കൂടെ ജീവിക്കുന്നതാണ് നല്ലതെന്നും കോടതി നിരീക്ഷിച്ചു.

നീലിമ 2010 നവംബറിലായിരുന്നു നിലേഷിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയത്. തുടര്‍ന്ന് ഏപ്രിലില്‍ ഭര്‍തൃഗൃഹത്തിലെത്തി മകളെ പൊലീസ് സഹായത്തോടെ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നായിരുന്നു മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സാതേ കോടതിയെ സമീപിച്ചത്.

നീലിമ ജോലി ചെയ്യുന്നതിനാല്‍ തന്നെ കുഞ്ഞിന് ആവശ്യമായ ശ്രദ്ധയും പരിചരണവും നല്‍കാന്‍ കഴിയില്ലെന്നും നീലിമയുടെ സഹോദരി മോശം സാഹചര്യത്തില്‍ ജീവിക്കുന്ന സ്ത്രീയും അമ്മയ്ക്ക് മറ്റൊരു അവിഹിത ബന്ധമുണ്ടെന്നും സാതേ ഹരജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും തെളിവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Story first published: Tuesday, June 21, 2011, 14:34 [IST]
X
Desktop Bottom Promotion