വിന്‍ഫ്രി യുഗത്തിന് അന്ത്യം

By Super

Oprah Winfrey Show Says Goodbye
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ടിവി പ്രേക്ഷകരുടെ പ്രിയ ടോക് ഷോ ആയ ഓപ്ര വിന്‍ഫ്രി ഷോയ്ക്ക് ബുധനാഴ്ച തിരശ്ശീല വീഴുന്നു. തുടര്‍ച്ചയായി 25 വര്‍ഷം മുടങ്ങാതെ സംപ്രേക്ഷണം ചെയ്തശേഷമാണ് മിനി സ്‌ക്രീനിലെ ഇതിഹാസമായി മാറിയ ഓപ്ര വിന്‍ഫ്രി വിടവാങ്ങുന്നത്.

ബുധനാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ടോക് ഷോയില്‍ വിന്‍ഫ്രിയും പ്രേക്ഷകരും മാത്രമായിരിക്കും ഉണ്ടാവുക. ഇതിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ചിക്കാഗോയില്‍ നടന്നിരുന്നു. ഈറനണിഞ്ഞ കണ്ണുകളോടെയാണ് വിന്‍ഫ്രി അവസാന ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഷൂട്ടില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഇരുപതാണ്ടുകളായി ടെലിവിഷന്‍ ടോക് ഷോകളില്‍ ഒന്നാം സ്ഥാനത്തുള്ള ഓപ്ര വിന്‍ഫ്രിക്ക് 140 രാജ്യങ്ങളിലായി കോടിക്കണക്കിന് പ്രേക്ഷകരുണ്ട്. അമേരിക്കയില്‍ മാത്രം നാലരക്കോടിയോളം പ്രേക്ഷകരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

മറ്റു ടിവി ടോക് ഷോകളുമായി താരതമ്യപ്പെടുത്തുന്പോള്‍ തുറന്ന സംഭാഷണത്തിനുള്ള അന്തരീഷമാണ് വിന്‍ഫ്രി ഷോയെ വ്യത്യസ്തമാക്കുന്നത്. പലപ്പോഴും ഒരു കൗണ്‍സിലറെക്കാള്‍ നന്നായി ഓപ്രയോട് സംസാരിയ്ക്കാന്‍ കഴിഞ്ഞുവെന്ന് അഭിമുഖങ്ങളില്‍ പങ്കെടുത്തവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

1986ല്‍ തുടങ്ങി വച്ച വിന്‍ഫ്രി ഷോയില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ അങ്ങോട്ടുചെല്ലുകയായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. സ്വകാര്യതകള്‍ വെളിപ്പെടുത്തുന്നതൊന്നും അവര്‍ക്ക് വിഷയമായില്ല. അന്തരിച്ച പോപ് രാജാവ് മൈക്കിള്‍ ജാക്‌സന്‍ പരസ്യമായി പൊട്ടിക്കരഞ്ഞതും ഹോളിവുഡ് സൂപ്പര്‍ താരംടോം ക്രൂസ് തന്റെ പ്രണയം വെളിപ്പെടുത്തിയതുമെല്ലാം വിന്‍ഫ്രി ഷോയിലൂടെയായിരുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നയും സ്വാധീനശക്തിയുമുളള കറുത്ത വര്‍ഗ്ഗക്കാരിയായാണ് ഓപ്ര വിന്‍ഫ്രി വിലയിരുത്തപ്പെടുന്നത്. അമ്പത്തഞ്ചുകാരിയായ ഓപറ അമേരിക്കയിലെ പ്രധാനപ്പെട്ട ഡിസിഷന്‍ മേക്കേഴ്‌സിന്റെ ലിസ്റ്റില്‍ പ്രധാനിയാണ്. ഓപറയുടെ ഒബാമയ്ക്കു അനുകൂലമായുള്ള നിലപാട് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനഘടകമായി വര്‍ത്തിച്ചിരുന്നു.

X
Desktop Bottom Promotion