ലക്ഷ്യം കാണുമോ ഈ കൂട്ടായ്മ?

By Super

Rally
രാഷ്ട്രീയമായി എന്തൊക്കെ അഭിപ്രായഭിന്നതളുണ്ടെങ്കിലും രാജ്യത്തെ സ്ത്രീകളെല്ലാം വനിതാ ബില്ലിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇപ്പോഴും ഇന്ത്യയുടെ സ്വപ്‌നമായി അവശേഷിക്കുന്ന വനിതാ സംവരണ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ സ്ത്രീകള്‍ നടത്തിയ കൂറ്റന്‍ മാര്‍ച്ച് അതുതന്നെയാണ് തെളിയിക്കുന്നത്.

'അലയന്‍സ് ഫോര്‍ 33 പെര്‍സന്റ്' എന്ന പേരിലാണ് വിവിധ പാര്‍ട്ടികളിലെ വനിതാ നേതാക്കളടക്കം പങ്കെടുത്ത മാര്‍ച്ച് നടത്തിയത്. കക്ഷിഭേദമെന്യേ വനിതാ നേതാക്കളുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംവരണത്തിനായി ഒരേ മനസ്സോടെ അണിനിരന്ന ധര്‍ണയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിനു വനിതകള്‍ പങ്കെടുത്തു.

സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കോണ്‍ഗ്രസ് എംപി: ജയന്തി നടരാജന്‍, പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍, നടി ഷര്‍മിള ടഗോര്‍, ശബാന ആസ്മി, സിപിഐ നേതാവ് ഡി. രാജ, സിപിഎം രാജ്യസഭ എംപി: ടി.എന്‍. സീമ എന്നിവര്‍ ധര്‍ണയ്ക്കു നേതൃത്വം നല്‍കി.

പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ബില്ല് യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ഇതുവരെ സമവായം രൂപപ്പെട്ടിട്ടില്ല.

രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ ബില്ല് ഇനി ലോക്‌സഭയില്‍ കൂടി പാസാക്കേണ്ടതുണ്ട്. രാഷ്ട്രീയഭിന്നതകള്‍ മാറ്റിവച്ച് വനിതാ ബില്ല് നടപ്പു സമ്മേളനകാലത്തു പാസാക്കണമെന്ന് ഷര്‍മിള ടാഗോര്‍, ഷബാന ആസ്മി, ജാവേദ് അക്തര്‍ എംപി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

വനിതാ സംവരണ ബില്ല് പാസാക്കുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജയന്തി നടരാജന്‍ എംപി പറഞ്ഞു. രാഷ്ട്രീയ നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ വനിതാ ബില്ല് വേഗം പാസാക്കാമെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട് എംപി പറഞ്ഞു.

Story first published: Friday, July 30, 2010, 12:39 [IST]
X
Desktop Bottom Promotion