ഭാര്യ പറയുന്ന വീട് വാങ്ങണം: കോടതി

By Lakshmi

Court Order
ദില്ലി: ഭാര്യയ്ക്ക് നല്‍കിയ വാക്ക് പാലിക്കാത്ത ഭര്‍ത്താവിന് കോടതിയുടെ മുന്നറിയിപ്പ്. വിവാഹമോചനക്കേസ് കോടതിയിലെത്തിയപ്പോള്‍ ഭാര്യയുടെ ഇഷ്ടപ്രകാരം പുതിയ വീട് വാങ്ങി മാതാപിതാക്കളില്‍ നിന്ന് മാറിത്താമസിക്കാമെന്ന വാഗ്ദാനം ലംഘിച്ച ഭര്‍ത്താവാണ് കുരുക്കിലയാത്.

പിണങ്ങിക്കഴിയുന്ന ഭാര്യയുടെ പേരില്‍ ഒരുമാസത്തിനുള്ളില്‍ പതിനെട്ടു ലക്ഷത്തിന്റെ വീടുവാങ്ങിയില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്നാണ് ദില്ലി ഹൈകോടതിയുടെ മുന്നറിയിപ്പ്. വീട് കണ്ടെത്താന്‍ കോടതി ഭാര്യയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

വിചാരണക്കോടതിയുടെ മധ്യസ്ഥശ്രമത്തിനിടെ രേഖാമൂലം നല്‍കിയ ഉറപ്പു പാലിക്കാന്‍ കഴിയാതിരുന്ന ഭര്‍ത്താവിനെയാണു കോടതി വിരട്ടിയത്.

സ്വന്തം അമ്മയും അച്ഛനുമുള്ള വീട്ടില്‍നിന്നു മാറി രണ്ടുമാസത്തിനുള്ളില്‍ മറ്റൊരു വീടു വാങ്ങി ഭാര്യക്കൊപ്പം താമസിക്കാമെന്ന് ഇയാള്‍ വിചാരണക്കോടതിക്ക് ഉറപ്പു നല്‍കിയിരുന്നു.

ഈ ഉറപ്പു പാലിക്കാതിരുന്നതോടെ വിചാരണക്കോടതി ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. തുടര്‍ന്നു മുന്‍കൂര്‍ ജാമ്യത്തിനായി ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പതിനെട്ടു ലക്ഷം രൂപ വിലവരുന്ന വീട് ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടെത്താന്‍ ജഡ്ജി എസ്.എന്‍. ദിന്‍ഗ്ര പരാതിക്കാരിയോട് ആവശ്യപ്പെട്ടു.

ഇവര്‍ കണ്ടെത്തുന്ന വീടു വാങ്ങി ഒരു മാസത്തിനുള്ളില്‍ ഒരുമിച്ചു താമസിക്കാന്‍ തയാറാകാത്തപക്ഷം ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ക്ക് കോടതി അനുമതി നല്‍കി.

Story first published: Sunday, June 27, 2010, 10:28 [IST]
X
Desktop Bottom Promotion