ഇനി മാഡം സ്‌പീക്കര്‍

By Staff

Meira Kumar
മറ്റെന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും വനിതാ മുന്നേറ്റത്തില്‍ ഇത്‌ ഇന്ത്യയുടെ സുവര്‍ണകാലമാണെന്ന്‌ പറയുന്നതില്‍ തെറ്റുണ്ടാവില്ല. ആദ്യവനിതാ രാഷ്ട്രപതിയായി പ്രതിഭാ പാട്ടീല്‍ അവരോഹിതയായതിന്‌ പിന്നാലെ സ്‌ത്രീ മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ ഒരേട്‌ കൂടി എഴുതിച്ചേര്‍ത്തുകൊണ്ട്‌ ഇന്ത്യയില്‍ ആദ്യ വനിതാ ലോക്‌സഭാ സ്‌പീക്കറും ചുമതലയേറ്റു.

ചരിത്രത്തില്‍ ഈ വിശേഷണത്തിന്റെ കിരീടം ചൂടാനുള്ള നിയോമുണ്ടായത്‌ ഒരു ദളിത്‌ വിഭാഗക്കാരിയാണെന്നുകൂടി ഓര്‍ക്കുമ്പോള്‍ പതിന്മടങ്ങ്‌ നമുക്ക്‌ അഭിമാനിക്കാം. അതേ 2009 ജൂണ്‍ മൂന്നാം തിയ്യതി ബുധനാഴ്‌ച 11.30ന്‌ ഇന്ത്യയുടെ ആദ്യ വനിതാ സ്‌പീക്കറായി മീരാ കുമാര്‍ അവരോധിതയായി.

മുമ്പ്‌ പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായപ്പോള്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യം ആ സ്ഥാനത്തിന്റെ പേരിലായിരുന്നു. ഒരു സ്‌ത്രീ പ്രസിഡന്റാവുമ്പോള്‍ അവരെ രാഷ്ട്രപതി എന്നു വിളിക്കാമോ ആ വാക്കിന്റെ സ്‌ത്രീലിംഗമായി ഏത്‌ വാക്ക്‌ ഉപയോഗിക്കും എന്നിങ്ങനെപോയ സംശയങ്ങള്‍ക്കൊടുവില്‍ പ്രതിഭയെ രാഷ്ട്രപതിതന്നെയാണെന്ന്‌ വിളിക്കാമെന്ന്‌ നമ്മള്‍ ഉറപ്പിച്ചു.

ഇപ്പോഴിതാ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രോട്ടോകോള്‍ വഴിമാറുന്നു. ഇതുവരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മിസ്റ്റര്‍ സ്‌പീക്കര്‍, അല്ലെങ്കില്‍ സര്‍ എന്ന വാക്കുകളായിരുന്നു അംഗങ്ങള്‍ സ്‌പീക്കറെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്നത്‌. ഇനി അത്‌ മാറുന്നു പുത്തനൊരു വാക്ക്‌ മാഡം സ്‌പീക്കര്‍. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ്‌ എല്‍കെ അദ്വാനി എന്നിവര്‍ ഒപ്പുവച്ച നാമനിര്‍ദ്ദേശ പത്രിക പ്രോട്ടേം സ്‌പീക്കര്‍ മാണിക്‌ റാവു ഗാവിത്ത്‌ വായിച്ചു.

തുടര്‍ന്ന്‌ ശബ്ദവോട്ടോടെ മീരാ കുമാറിനെ ലോക്‌സഭാ സ്‌പീക്കറായി തിരഞ്ഞെടുത്തു. വിദേശകാര്യ സര്‍വ്വീസില്‍ നിന്നും രാജിവച്ച്‌ 1985ലാണ്‌ മീര കോണ്‍ഗ്രസില്‍ സജീവപ്രവര്‍ത്തകയാവുന്നത്‌. നാല്‍പ്പത്തിയൊന്‍പത്‌ വര്‍ഷം പാര്‍ലമെന്റിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഉപപ്രധാനമന്ത്രിയായിരന്ന ജഗ്‌ജീവന്‍ റാമിന്റെ മകള്‍ ഇത്രയും ഉയരത്തില്‍ എത്തിയെന്നത്‌ ഒരാശ്ചര്യമല്ല.

1973 ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്‌ ബാച്ച്‌ അംഗമാണ്‌ മീര. അച്ഛന്റെ മാത്രമല്ല സ്വാതന്ത്ര്യ സമര പോരാളിയായിരുന്ന അമ്മ ഇന്ദ്രാണിയുടെ വീര്യവും രാഷ്ട്രീയത്തില്‍ മീരയ്‌ക്ക്‌ തുണയായി. 1948ല്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ ലോക്‌സഭയിലേയ്‌ക്ക്‌ മത്സരിക്കുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും പിന്നെ ചെയ്‌ത ജോലിയുടെയും മേല്‍വിലാസമല്ലാതെ അതില്‍ക്കവിഞ്ഞ രാഷ്ട്രീയ മേല്‍വിലാസം മീരയ്‌ക്കുണ്ടായിരുന്നില്ല.

യുപിയിലെ ബിജ്‌റോ മണ്ഡലത്തില്‍ നിന്നും മുപ്പത്തിയൊന്‍പതാം വയസ്സില്‍ ആദ്യമായി പാര്‍ലമെന്റിലേയ്‌ക്കെത്തിയപ്പോള്‍ അവര്‍ പരാജയപ്പെടുത്തിയത്‌ മായാവതിയെയും രാംവിലാസ്‌ പസ്വാനെയുമായിരുന്നു. പിന്നെ വിജയം മീരയ്‌ക്കൊപ്പം തന്നെയുണ്ടായിരുന്നു. ദില്ലിയിലെ കരോള്‍ ബാഗില്‍ നിന്നും പതിനൊന്നും പന്ത്രണ്ടും ലോക്‌സഭകളില്‍ അംഗമായി. നരസിംഹറാവുവിന്റെ മന്ത്രിസഭയില്‍ സഹമന്ത്രിയായി.

വിജയങ്ങള്‍ മാത്രം അറിഞ്ഞുകൊണ്ടിരുന്ന മീരയ്‌ക്ക്‌ 1999ലെ ബിജെപി തരംഗത്തില്‍ കാലിടറി. കരോള്‍ ബാഗില്‍ ആദ്യമായി പരാജയപ്പെട്ടു. പിന്നീട്‌ മത്സരിച്ചത്‌ പിതാവിന്റെ സ്വന്തം മണ്ഡലമായ ബീഹാറിലെ സസാറാമില്‍ നിന്നാണ്‌. അന്ന്‌ റെക്കോര്‍ഡ്‌ ഭൂരിപക്ഷത്തോടെയാണ്‌ പാര്‍ലമെന്റില്‍ എത്തിയത്‌. ഇത്തവണയും മീരയെ സസാറാമിലെ ജനങ്ങള്‍ കൈവിട്ടില്ല.

ജലവിഭവകുപ്പില്‍ സ്ഥാനമേറ്റ്‌ പിന്നീട്‌ സ്‌പീക്കര്‍ സ്ഥാനത്തിനായി മന്ത്രിസ്ഥാനം രാജിവച്ചു. വിജയത്തെയും പരാജയത്തെയും ഒരുപോലെ നേരിടാന്‍ മീരയെ പഠിപ്പിച്ചത്‌ സ്‌പോര്‍ട്‌സിലെ പരിചയമാണെന്ന്‌ കോളെജ്‌ പഠനകാലത്ത്‌ റൈഫില്‍ ഷൂട്ടിങില്‍ മീര മെഡലുകള്‍ നേടിയിട്ടുണ്ട്‌. പൊടിയ്‌ക്ക്‌ സാഹിത്യവുമുണ്ട്‌ കയ്യില്‍. കവിതയാണ്‌ ഇഷ്ട മേഖല.

1945മാര്‍ച്ച്‌ 31ന്‌ പട്‌നയില്‍ ജനിച്ച മീര നിയമബിരുദവും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയശേഷം 1973ലാണ്‌ ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസില്‍ ചേരുന്നത്‌. സ്‌പെയിന്‍, മൗറീഷ്യസ്‌ എന്നിവിടങ്ങളില്‍ ജോലിചെയ്‌തിട്ടുണ്ട്‌. രാഷ്ട്രീയത്തിലെത്തിയശേഷം എഐസിസി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭര്‍ത്താവ്‌ മഞ്‌ജുള്‍ കുമാര്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്‌. മക്കള്‍ അന്‍ശുല്‍, സ്വാതി, ദേവാംഗന.

ഇനി മീരയ്‌ക്ക്‌ മുന്നിലുള്ളത്‌ ഒരു വന്‍ ദൗത്യം തന്നെയാണ്‌. എന്തിനെയും ഏതിനെയും ചങ്കൂറ്റത്തോടെ നേരിട്ടിരുന്ന സാക്ഷാല്‍ സോമനാഥ്‌ ചാറ്റര്‍ജിയ്‌ക്കുപോലും ഇറങ്ങിപ്പോയേയ്‌ക്കാമെന്ന്‌ തോന്നിപ്പിച്ച കസേരയിലാണ്‌ മീര ഇരിക്കുന്നത്‌. ലോക്‌സഭയില്‍ ഇനിയെന്തെനല്ലാം നടക്കാനിരിക്കുന്നു. ഒരു തേരാളിയുടെ വേഷത്തില്‍ മീര തിളങ്ങുമെന്ന്‌ നമുക്ക്‌ തീര്‍ച്ചപ്പെടുത്താം. അവരുടെ ഇന്നോളമുള്ള വളര്‍ച്ച അങ്ങനെ ചിന്തിക്കാനേ നമ്മെ പ്രേരിപ്പിക്കുകയുള്ളു.

Story first published: Wednesday, June 3, 2009, 15:46 [IST]
X
Desktop Bottom Promotion