വീട്ടമ്മമാരുടെ സംഘടന പിറന്നു

By Staff

കല്‍പ്പറ്റ: വീട്ടുജോലിയിലൂടെ സമൂഹത്തിന്‌ ചെയ്യുന്ന സേവനങ്ങള്‍ക്ക്‌ കൂലിവേണമെന്ന ആവശ്യമുന്നയിച്ച്‌ വീട്ടമ്മമാരുടെ യൂണിയന്‍ വയനാട്‌ ജില്ലയിലെ കല്‍പ്പറ്റയില്‍ പിറന്നു.

യൂണിയന്‍ രൂപീകരിച്ചതായി കോഴിക്കോട്‌ പ്രവര്‍ത്തിക്കുന്ന വനിതാ സംഘടനയായ നിസയുടെ ഡയറക്ടര്‍ വിപി സുഹ്‌റ പ്രഖ്യാപനം നടത്തി. സംഘടനയുടെ പേര്‌ തീരുമാനിച്ചിട്ടില്ല.

കേരളത്തിലെ മറ്റു ജില്ലകളിലേയ്‌ക്കും വൈകാതെ സംഘടയുടെ പ്രവര്‍ത്തനം വ്യാപിപ്പിയ്‌ക്കും. വീട്ടുജോലിയിലൂടെ രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വീട്ടമ്മമാര്‍ക്കും കൂലി വേണമെന്ന ആശയത്തില്‍ നിന്നാണ്‌ സംഘടനജന്മം കൊണ്ടതെന്ന്‌ വിവിധ വനിതാ സംഘടനാ ഭാരവാഹികള്‍ ചടങ്ങില്‍ പറഞ്ഞു.

Housewives

വീട്ടമ്മമാരുടെ സേവനങ്ങള്‍ക്ക്‌ കൃത്യമായ മൂല്യം കണക്കാക്കിയാല്‍ അത്‌ രാജ്യത്തെ ആകെ ആഭ്യന്തരഉല്‍പാദനത്തിന്റെ പകുതിയില്‍ അധികമാണ്‌. എന്നിട്ടും ആ അധ്വാനത്തിന്‌ അവര്‍ക്ക്‌ കൂലി ലഭിക്കുന്നില്ല. ദിനം പ്രതി പുരുഷന്മാരേക്കാള്‍ അഞ്ചുമണിക്കൂറെങ്കിലും അധികം സ്‌ത്രീകള്‍ ജോലിചെയ്യുന്നുമ്‌ട്‌.

വീട്ടമ്മമാര്‍ ഇങ്ങനെ ജോലിചെയ്യുന്നതുകൊണ്ടാണ്‌ പുരുഷന്മാര്‍ക്ക്‌ ഉല്‍പാദനപ്രക്രിയയില്‍ കൂടുതലായി ഏര്‍പ്പെടാന്‍ കഴിയുന്നത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടമ്മമാര്‍ക്ക്‌ കൂലി നല്‍കണം എന്നതാണ്‌ സംഘടനയുടെ അടിസ്ഥാന ആവശ്യം.

വയനാട്‌ ജില്ലയിലെ സ്‌ത്രീ സംഘടനകളായ വിമന്‍സ്‌ വോയ്‌സ്‌, കേരള സ്‌ത്രീവേദി, വോയ്‌സ്‌, വിമന്‍സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍, ജ്വാല, ജീവന, സര്‍വസേവാ മണ്ഡലം, നീതിവേദി, സീഡ്‌ എന്നിവയുടെ നേതൃത്വത്തിലായിരിക്കും സംഘടന പ്രവര്‍ത്തിക്കുക. മാര്‍ച്ച്‌ എട്ട്‌ ഞായറാഴ്‌ച വനിതാ ദിനം ആചരിക്കുന്നതിന്‌ മുന്നോടിയായിട്ടാണ്‌ വീട്ടമ്മമാരുടെ ഈ അവകാശപ്രഖ്യാപനം നടന്നിരിക്കുന്നത്‌.

X
Desktop Bottom Promotion