ബിരുദത്തിനൊപ്പം വരനെയും നല്‍കുന്ന കോളെജ്‌

By Staff

Marriage
ജംഷെഡ്‌പൂര്‍: മക്കളെ പഠിപ്പിക്കുന്ന കോളെജുകാര്‍ തന്നെ അവര്‍ക്ക്‌ ജീവിത പങ്കാളികളെയും കണ്ടെത്തി നല്‍കുക. അതും സ്‌ത്രീധനം ചോദിക്കാത്ത ഒരു വരനെ. ഒന്നിലേറെ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക്‌ ഇതില്‍പ്പരം ഒരാശ്വാസം ഉണ്ടാകാനുണ്ടോ

പെണ്‍കുട്ടിയ്‌ക്കായി ഒരു വരനെ കണ്ടെത്തുകയെന്നത്‌ അച്ഛനമ്മമാരെ സംബന്ധിച്ച്‌ ഭാരിച്ച ഒരു കടമതന്നെയാണ്‌. എന്നാല്‍ ഈ ദൗത്യം മറ്റാരെങ്കിലും ഏറ്റെടുത്താലോ അത്രയും ഭാരം കുറഞ്ഞില്ലേ. ജംഷഡ്‌പൂരിലും പരിസരങ്ങളിലുമുള്ള മാതാപിതാക്കള്‍ക്കാണ്‌ ഈ ഭാഗ്യം കൈവന്നിരിക്കുന്നത്‌.

ഇവിടത്തെ വിമന്‍സ്‌ കോളെജില്‍ ചേര്‍ന്ന്‌ പഠിച്ച്‌ ബിരുദം നേടുന്ന പെണ്‍കുട്ടികള്‍ക്ക്‌ വരന്മാരെ തേടിക്കൊടുക്കുന്ന ചുമതല ഏറ്റെടുക്കാനാണ്‌ കോളെജ്‌ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്‌. കോളെജിലെ സോഷ്യോളജി വകുപ്പാണ്‌ ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്‌.

ഇതിനായി സ്വയംവര്‍ എന്ന ഒരു കേന്ദ്രം തുറക്കാനാണ്‌ തങ്ങളുടെ പദ്ധതിയെന്ന്‌ കോളെജ്‌ പ്രിന്‍സിപ്പല്‍ ശുക്ലാ മൊഹന്തി പറഞ്ഞു. സ്‌ത്രീധനമില്ലാതെയാണ്‌ വിവാഹം നടത്തുക. ഇതിന്‌ തയ്യാറാകുന്ന വരന്മാരെയാണ്‌ കണ്ടെത്തുക.

ബിരുദം നേടിയാല്‍ കോളെജുകാര്‍ തന്നെ മക്കള്‍ക്ക്‌ വരനെ കണ്ടെത്തുമെന്ന ചിന്ത പെണ്‍കുട്ടികളെ കോളെജില്‍ അയച്ച്‌ പഠിപ്പിക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയില്‍ നിന്നാണ്‌ കോളെജ്‌ അധികതൃതര്‍ ഇത്തരമൊരു ആശയം മുന്നോട്ടുവച്ചത്‌.

വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യപകര്‍ന്നു നല്‍കുന്ന ഞങ്ങള്‍ തന്നെ അവര്‍ക്ക്‌ പങ്കാളികളെയും കണ്ടെത്തിക്കൊടുക്കുന്നതില്‍ തെറ്റില്ല. വിദ്യാഭ്യാസത്തിനെത്തുന്ന വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും ബിരുദം നേടിയശേഷം യോജിച്ച പങ്കാളിയെ കണ്ടെത്തിക്കൊടുക്കാനും പദ്ധതി ലക്ഷ്യമടുന്നുണ്ട്‌- ശുക്ല പറഞ്ഞു.

പെണ്‍കുട്ടിയുടെ ആഗ്രഹങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്‌ വരനെ തേടുക. പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും വീട്ടുകാര്‍ സമ്മതിച്ചാല്‍ മാത്രം അന്യമത വിവാഹം നടത്തിക്കൊടുക്കും. ഐഐഎം, ഐഐടി എന്നിവയുമായി ധാരണയുണ്ടാക്കി സ്വയംവര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ്‌ ശ്രമിക്കുന്നതെന്നും ഇതിനായി ഒരു വെബ്‌സൈറ്റ്‌ തുടങ്ങുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Story first published: Tuesday, February 24, 2009, 14:52 [IST]
X
Desktop Bottom Promotion