സൗദിയില്‍ വനിതാ മന്ത്രി

By Staff

ജിദ്ദ: സ്‌ത്രീകള്‍ക്ക്‌ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാനും അന്യപുരുഷന്മാരോട്‌ സംസാരിക്കാനുംവരെ വിലക്കുള്ള സൗദി അറേബ്യയില്‍ ഒരു വനിതാമന്ത്രി സ്ഥാനമേല്‍ക്കുക. ഒരു പക്ഷേ സൗദിയിലെ തീര്‍ത്തും യാഥാസ്ഥിതികരായ മുസ്ലീങ്ങള്‍ക്ക്‌ ഈ വാര്‍ത്ത ദഹിക്കാന്‍ ഇത്തിരി പ്രയാസമായിരിക്കും.

എന്തായാലും സംഗതി യാഥാര്‍ത്ഥ്യമായി. മന്ത്രിസഭയിലും വിവിധ ഭരണവിഭാഗങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള ഉത്തരവ്‌ സൗദിയിലെ അബ്ദുള്ള രാജാവ്‌ പുറപ്പെടുവിച്ചു. മന്ത്രിസഭയില്‍ ഒരു വനിതാ മന്ത്രിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നൂര്‍ അല്‍ ഫയസ്‌ ആണ്‌ സൗദിയിലെ ആദ്യ വനിതാ മന്ത്രിയെന്ന സ്ഥാനത്തിന്‌ അര്‍ഹയായിരിക്കുന്നത്‌.

വനിതാ വിദ്യാഭ്യാസവകുപ്പ്‌ ഉപമന്ത്രിയായാണ്‌ ഫയസിനെ നിയമിച്ചിരിക്കുന്നത്‌. അമേരിക്കന്‍ യൂറ്റ സര്‍വ്വകലാശാലയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഫയസ്‌ റിയാദിലെ ജനറല്‍ മാനേജ്‌മെന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ വനിതാ വിഭാഗം ഡയറക്ടര്‍ ജനറല്‍ ആയിരുന്നു.

ഈ സ്ഥാനലബ്ധിയില്‍ താന്‍ ഏറ്റവും അഭിമാനിക്കുന്നുവെന്നായിരുന്നു മന്ത്രിയായി ചുമതലയേറ്റ ഫയസിന്റെ പ്രതികരണം. ഇനി ഭാവിയില്‍ ഒട്ടേറെ വനിതകള്‍ ഈ പാത പിന്തുടരുമെന്നാണ്‌ തന്റെ വിശ്വാസമെന്നും അവര്‍ പറഞ്ഞു. സൗദി മാധ്യമങ്ങളെല്ലാം ഫയസിന്റെ സ്ഥാനലബ്ധിയെ വന്‍ വാര്‍ത്തായാക്കിയിരിക്കുകയാണ്‌.

ഒരു വനിതയെ മന്ത്രിസഭയിലെത്തിച്ച അബ്ദുള്ള രാജാവിന്റെ തീരുമാനത്തെ എല്ലാവരും പ്രശംസിക്കുകയാണ്‌. വനിതാ ക്ഷേമത്തിനായി തനിക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയുമന്നാണ്‌ വിശ്വാസമെന്നും വിദ്യാഭ്യാസത്തിലൂടെ അവരുടെ മുന്നേറ്റത്തിനായി താന്‍ ആത്മാര്‍ത്ഥമായും ശ്രമിക്കുമെന്നും ഫയസ്‌ പറഞ്ഞു.

വിദ്യാഭ്യാസമന്ത്രിയായി ഡോക്ടര്‍ അബ്ദുള്ള സാലിഹ്‌ അല്‍ ഉബൈദിനും പകരം ഫൈസല്‍ അബ്ദുള്ള ബിന്‍ മുഹമ്മദ്‌ ആലുസവൂദ്‌ രാജകുമാരനെ നിയമിച്ചു. ആരോഗ്യം, നീതിന്യായം, മതകാര്യ പൊലീസ്‌ എന്നീ വകുപ്പുകളിലെയെല്ലാം മന്ത്രമാരെ മാറ്റുകയും ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി നടത്തുകയും ചെയ്‌തിട്ടുണ്ട്‌.

സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ അധ്യക്ഷനായിരുന്ന ശൈഖ്‌ സാലിഹ്‌ ലുഹൈദാനെ മാറ്റി ഡോക്ടര്‍ സാലിഹ്‌ അബ്ദുള്ള ഹുമൈദിനെ നിയമിച്ചു. സുപ്രീം കോടതി മേധാവിയായി അബ്ദുള്‍ റഹ്മാന്‍ അബ്ദുള്‍ അസീസ്‌ അല്‍കൂലിയെ നിയമിച്ചു.

സൗദിയിലെ വനിതാ വിദ്യാഭ്യാസ രംഗത്ത്‌ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ വളരെയധികം വളര്‍ച്ചയുണ്ടായതായി 2008ല്‍ വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരുന്നു. അന്നത്തെ കണക്കനുസരിച്ച്‌ ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ പഠനം നടത്തുന്നതില്‍ 58 ശതമാനവും വനിതകളായിരുന്നു. രാജ്യത്ത്‌ നടന്നുവരുന്ന തുടര്‍ച്ചയായി ബോധവല്‍ക്കരണത്തിന്റെ ഭാഗമാണിതെന്നാണ്‌ നിരീക്ഷിക്കപ്പെടുന്നത്‌.

Story first published: Sunday, February 15, 2009, 16:21 [IST]
X
Desktop Bottom Promotion