മംഗലാപുരത്ത്‌ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല: ശ്രുതി

By Staff

കാസര്‍കോട്: പെണ്‍കുട്ടികള്‍ക്ക്‌ മംഗലാപുരത്ത്‌ സുരക്ഷിതത്വിമില്ലാതായിരിക്കുകയാണെന്ന്‌ ശ്രുതി. മുസ്ലീം മതക്കാരനായി സുഹൃത്തിനോട്‌ സംസാരിച്ചുവെന്നതിന്റെ പേരിലാണ്‌ മഞ്ചേശ്വരം എംഎല്‍എ സിഎച്ച്‌ കുഞ്ഞമ്പുവിന്റെ മകള്‍ ശ്രുതിയെ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്‌.

മംഗലാപുരത്ത്‌ ഇത്തരം സംഭവങ്ങള്‍ വ്യാപിക്കുകയാണെന്ന്‌ ശ്രുതി പറയുന്നു. തങ്ങള്‍ക്കെതിരായ അക്രമത്തില്‍ ശക്തമായി പ്രതികരിച്ചതുകൊണ്ടാണ്‌ അത്‌ പുറത്തുള്ളവര്‍ അറിയുകയും നടപടിയുണ്ടാവുകയും ചെയ്‌തത്‌. അങ്ങിനെയൊന്നും സാധിക്കാത്ത സംഭവങ്ങളും ഒട്ടേറെ നടക്കുന്നുണ്ട്‌- ശ്രുതി പറഞ്ഞു.

സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന ശ്രുതിയെയും സുഹൃത്തിനെയും കങ്കനാടിക്കടുത്തുവച്ച്‌ രണ്ടുമൂന്നുപേര്‍ പുറകിലെ വാതിലിലൂടെ പുറത്തേയ്‌ക്ക്‌ തള്ളിയിടുകയായിരുന്നു. തങ്ങള്‍ കരഞ്ഞ്‌ വിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ശ്രുതി പറയുന്നു.

പടിയില്‍ എന്ന സ്ഥലത്തെ കോളനിയിലേയ്‌ക്കാണത്രേ ഇവരെ ഓട്ടോയില്‍ കൊണ്ടുപോയത്‌. സുഹൃത്തിനെ മര്‍ദ്ദിച്ച്‌ അവശനാക്കി മൊബൈല്‍ തട്ടിയെടത്തു, എന്നെ മുഖത്തടിച്ചു. ബഹളം കേട്ട്‌ വീടുകളില്‍ നിന്നും ഇറങ്ങിവന്നവര്‍ അസഭ്യം പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ സുഹൃത്തിനെ മോചിപ്പിച്ചത്‌-ശ്രുതി പറയുന്നു.

പിന്നീട്‌ അതേ ഓട്ടോയില്‍ത്തന്നെ ഇവരെ തിരിച്ചുവിടുകയായിരുന്നുവത്രേ. സ്വന്തം സഹപാഠിയുടെ സഹോദരന്‍ കൂടിയായ ഈ സുഹൃത്തിനോട്‌ സംസാരിച്ചെങ്കിലും തങ്ങള്‍ രണ്ടുപേരും രണ്ട്‌ സീറ്റിലാണ്‌ ഇരുന്നതെന്നും ശ്രുതി പറയുന്നു. സെന്റ്‌ അലോഷ്യസ്‌ കോളെജില്‍ രണ്ടാംവര്‍ഷ പിയുസി വിദ്യാര്‍ത്ഥിനിയാണ്‌ ശ്രുതി.

സംഭവവുമായി ബന്ധപ്പെട്ട്‌ ഇതുവരെ 5പേര്‍ അറസ്റ്റിലായിട്ടുണ്ട്‌. ഈ സംഭവം കാസര്‍കോട്‌, മംഗലാപുരം മേഖലയിലെ കുടുംബങ്ങളില്‍ ഭീതി പടര്‍ത്തിയിരിക്കുകയാണ്‌. കേരളത്തില്‍ നിന്നും മംഗലാപുരത്ത്‌ പഠനത്തിനായി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്‌.

സേനയുടെ ധാര്‍മിക പൊലീസ്‌ ചമയലിനെതിരെ നടപടിയെടുക്കുമെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി ബിഎസ്‌ യദ്യൂരപ്പ പറയുന്നുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഇതേവരെ ഉണ്ടായിട്ടില്ല.

Story first published: Sunday, February 8, 2009, 12:31 [IST]
X
Desktop Bottom Promotion