പീഡന ഇരകള്‍ക്ക്‌ കത്തിലൂടെ പരാതി നല്‍കാം

By Super

ദില്ലി: രാജ്യത്ത്‌ സ്‌തീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങളും സ്‌ത്രീധന പീഡനങ്ങളും പെരുകുന്ന സാഹചര്യം കണക്കിലെടുത്ത്‌ സഹായഹസ്‌തവുമായി സുപ്രിം കോടതി.

ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ നിന്നോ ജോലിസ്ഥലത്തുനിന്നോ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സ്‌ത്രീകള്‍ക്ക്‌ ഇനി പരാതികള്‍ കത്തിലൂടെ കോടതിയെ ബോധിപ്പിക്കാം. ഇത്തരം കത്തുകള്‍ പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ച്‌ കോടതി കേസ്‌ രജിസ്‌റ്റര്‍ ചെയ്യും.

അന്യജാതിയില്‍ നിന്നും വിവാഹം ചെയ്‌തതതിനെത്തുടര്‍ന്ന്‌ പീഡനമനുഭവിക്കേണ്ടിവരുന്ന ദമ്പതിമാര്‍ക്കും ഈ മാര്‍ഗ്ഗം ആശ്രയിക്കാം.

അനുദിനം കോടതിയിലെത്തുന്ന പൊതുതാല്‍പര്യഹര്‍ജികളുടെ എണ്ണം കൂടിവരുന്നത്‌ തടയാനായി കോടതി ഈയിടെ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കപ്പെടുന്നതിന്‌ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ്‌ പീഡനനത്തിനിരകളാകുന്ന സ്‌ത്രീകള്‍ക്ക്‌ കത്തുകള്‍ മുഖാന്തരം പരാതി ബോധിപ്പിക്കാമെന്ന്‌ കോടതി അറിയിച്ചിരിക്കുന്നത്‌. കോടതിയുടെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം തീര്‍ത്തും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാണിച്ച്‌ നല്‍കുന്ന പരാതികള്‍ പൊതുതാല്‍പര്യ ഹര്‍ജി വിഭാഗത്തില്‍ പരിഗണിക്കുകയില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം മുതലുള്ള കാര്യങ്ങള്‍ കാണിച്ച്‌ അനുദിനം ഒട്ടേറെ പൊതുതാല്‍പര്യ ഹര്‍ജികളാണ്‌ കോടതിയിലെത്തുന്നത്‌.


സ്‌ത്രീകള്‍ക്കെതിരായ കയ്യേറ്റങ്ങള്‍, മാനഭംഗം, സ്‌ത്രീധന പീഡനം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തീയിടല്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന അക്രമങ്ങളാണ്‌ കത്തുകള്‍ മുഖാന്തിരം അറിയിക്കേണ്ടത്‌.

പൊതുതാല്‍പര്യഹര്‍ജിയായി പരിഗണിക്കുന്ന മറ്റു പ്രശ്‌നങ്ങള്‍

ഏതെങ്കിലും കാരണത്തിന്റെ പേരില്‍ ഗ്രാമാധികൃതരില്‍ നിന്നും പീഡനം നേരിടേണ്ടിവരുന്ന പിന്നാക്ക വിഭാഗക്കാര്‍

തൊഴില്‍പരമായ പ്രശ്‌നങ്ങളെത്തുടര്‍ന്നുള്ള പീഡനം

കുട്ടികളെ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

ജോലിയ്‌ക്ക്‌ വേണ്ട കൂലി നല്‍കാതിരിക്കല്‍

തടവുപുള്ളികള്‍ക്കെതിരായ പീഡനങ്ങള്‍

പ്രകൃതി മലിനീകരണം, വന്യജീവി, വനസമ്പത്ത്‌, സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ ദുരുപയോഗം

പൊലീസ്‌ കേസെടുക്കാതിരിക്കല്‍, കസ്റ്റഡി മരണം, പൊലീസ്‌ മര്‍ദ്ദനം

കലാപങ്ങള്‍ക്ക്‌ ഇരകളായവര്‍ , ഇവരില്‍ കുടുംബ പെന്‍ഷന്‌ അര്‍ഹതയുള്ളവര്‍

ഈ വിഭാഗങ്ങളിലെല്ലാം ഉള്‍പ്പെടുന്ന പരാതികള്‍ കത്തിലൂടെ അറിയിച്ചാല്‍ അത്‌ പൊതുതാല്‍പര്യ ഹര്‍ജിയായി കോടതി പരിഗണിയ്‌ക്കും. ഇവയില്‍ പൊതു താല്‍പര്യഹര്‍ജിയായി പരിഗണിക്കാവുന്ന കത്തുകള്‍ കണ്ടാല്‍ അവ തുറന്ന കോടതിയില്‍ വാദത്തിന്‌ വെയ്‌ക്കുമെന്നാണ്‌ പുതിയ മാനദണ്ഡങ്ങളില്‍ പറയുന്നത്‌.

X
Desktop Bottom Promotion