സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നു

By Super

ദില്ലി: ഇന്ത്യയില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്‌. ഓരോ മണിക്കൂറിലും പതിനെട്ട്‌ സ്‌ത്രീകളെന്ന നിലയില്‍ പലതരത്തിലുള്ള അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരകളാകുന്നുവെന്നാണ്‌ ഏറ്റവും പുതിയ കണക്ക്‌ സൂചിപ്പിക്കുന്നത്‌.

അപരിചിതരില്‍ നിന്നുമുതല്‍ സ്വന്തം ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വരെ സ്‌ത്രീകള്‍ക്ക്‌ ചൂഷണങ്ങളും അക്രമങ്ങളും സഹിക്കേണ്ടിവരുന്നു. നാഷണല്‍ ക്രൈം റക്കോര്‍ഡ്‌സ്‌ ബ്യൂറോ പുറത്തുവിട്ട കണക്കുകളിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്‌.

സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ഇവിടെ 21,484 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 9.9 ശതമാനം സംഭവങ്ങളുമായി ഉത്തര്‍പ്രദേശാണ്‌ രണ്ടാംസ്ഥാനത്ത്‌.

രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ബ്രീട്ടീഷ്‌ പത്രപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയതും മുംബൈയില്‍ പുതുവര്‍ഷരാവില്‍ രണ്ട്‌ വിദേശ ഇന്ത്യന്‍ യുവതികള്‍ അപമാനിക്കപ്പെടുകയും ചെയ്‌ത സംഭവങ്ങള്‍ വന്‍ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതാണ്‌. സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കുള്ള ശിക്ഷകളുടെ കാഠിന്യം കൂട്ടേണ്ടതിന്റെ ആവശ്യകതയിലേക്കാണ്‌ ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്‌.

സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അനുദിനം വര്‍ധിയ്‌ക്കുകയാണ്‌. 2003 മുതല്‍ 2006 ഇത്തരം കേസുകളില്‍ ഇത്രയേറെ വര്‍ധനയുണ്ടായത്‌. 2003നെ അപേക്ഷിച്ച്‌ 2004ല്‍ മാനഭംഗക്കേസുകളില്‍ 15ശതമാനം വര്‍ധനയാണുണ്ടായത്‌. 2004നെ അപേക്ഷിച്ച്‌ 2005ല്‍ .7 ശതമാനം വര്‍ധനയും 2005നെ അപേക്ഷിച്ച്‌ 2006ല്‍ 5.4 ശതമാനം വര്‍ധനയുമാണ്‌ ഇത്തരം കേസുകളിലുണ്ടായത്‌.

ഇന്ത്യന്‍ നഗരങ്ങളില്‍ തലസ്ഥാന നഗരമായ ദില്ലിയിലാണ്‌ ഏറ്റവു കൂടുതല്‍ സ്‌ത്രീ പീഡനകേസുകള്‍ രജിസ്റ്റര്‍ചെയ്‌തത്‌, 4,134 കേസുകളാണ്‌ ഇവിടെ രജിസ്റ്റര്‍ചെയ്‌തിരിക്കുന്നത്‌. തൊട്ടുപിന്നാലെ 1,755 കേസുകളുമായി ഹൈദരാബാദാണുള്ളത്‌.

ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയില്‍ 31.2 ശതമാനം മാനഭംഗക്കേസുകളും, 34.7 ശതമാനം കിഡ്‌നാപ്പിംഗ്‌ കേസുകളും, 18.7ശതമാനം സ്‌ത്രധനപീഡനക്കേസുകളും 17.1 ശതമാനം ബന്ധുക്കളില്‍ നിന്നുള്ള പിഡനം, 20.1 ശതമാനം അപമാനിക്കല്‍ കേസുകളുമാണുള്ളത്‌.

2006ല്‍ ഇന്ത്യയിലൊട്ടാകെ 19,348 മാനഭംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 2005ല്‍ ഇത്‌ 15,847 ആയിരുന്നു. ഇത്തരം കേസുകളിലെ ഇരകളില്‍ 8.2ശതമാനവും 15 വയസ്സിന്‌ താഴെയുള്ള പെണ്‍കുട്ടികളാണ്‌. 17.4 ശതമാനം ഇരകള്‍ കൗമാരപ്രായക്കാരും മൂന്നില്‍ രണ്ട്‌ വിഭാഗം 18നും 30നും ഇടയില്‍ പ്രായമുള്ളവരുമാണ്‌. മധ്യപ്രദേശിലാണ്‌ ഏറ്റവും കൂടുതല്‍ മാനഭംഗക്കേസുകള്‍(2,900) രജിസ്റ്റര്‍ചെയ്‌തത്‌.

സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക്‌ നിയമഭേദഗതി

ഇതിനിടെ സ്‌ത്രീകളെ ശല്യം ചെയ്യുന്നതും ഉപദ്രവിക്കുന്നതും ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കാനും ശിക്ഷകര്‍ശനമാക്കാനും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന്‌ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി രേണുകാ ചൗധരി അറിയിച്ചു. ഇതിനായി ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതി ചെയ്യുന്നത്‌ സംബന്ധിച്ച്‌ ഇവര്‍ നിയമവിദഗ്‌ധരുമായി ചര്‍ച്ചനടത്തുന്നുണ്ട്‌.

പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ മുംബൈയിലെ ജൂഹുവില്‍ രണ്ട്‌ സ്‌ത്രീകളെ അപമാനിച്ച പതിനാലുപേര്‍ അറസ്റ്റിലായി ഉടന്‍തന്നെ ജാമ്യത്തിലിറങ്ങിയ സംഭവമാണ്‌ സര്‍ക്കാറിനെ ഇത്തരത്തിലൊരു നീക്കത്തിന്‌ പ്രേരിപ്പിക്കുന്നത്‌. പുതുവര്‍ഷം മുതല്‍ ഇത്തരം കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്‌.

ഇന്ത്യയിലെത്തുന്ന വിദേശ സ്‌ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വേണ്ടനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ടൂറിസം സെക്രട്ടറിമാരുടെ യോഗം ജനുവരി 24ന്‌ വിളിച്ചുചേര്‍ത്തിട്ടുണ്ട്‌. സ്‌ത്രീകളെ ശല്യം ചെയ്യുന്നതും ഉപദ്രവിക്കുന്നതും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354ാം വകുപ്പിലാണ്‌ പെടുന്നത്‌. ഈ വകുപ്പനുസരിച്ച്‌ പ്രതികള്‍ക്ക്‌ ജാമ്യമനുവദിക്കാം.

സ്‌ത്രീകള്‍ക്കെതിരെ അശ്ലീലച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത്‌ 509ാം വകുപ്പിലാണ്‌ ഉള്‍പ്പെടുന്നത്‌. ഇതനുസരിച്ച്‌ തന്റെ സ്വഭാവശുദ്ധിയെ പ്രതി അപമാനിച്ചെന്ന്‌ സ്‌ത്രീ തെളിയിക്കണം. സ്‌ത്രീകളെ ശല്യം ചെയ്യുന്ന സംഭവത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്‌ വളരെ അപൂര്‍വ്വമായി മാത്രമാണ്‌.

തന്റെ നേര്‍ക്കുള്ള ഉപദ്രവം ലൈംഗിക പീഡനമായിരുന്നുവെന്ന്‌ സ്‌ത്രീക്ക്‌ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടുകയാണ്‌ പതിവ്‌. നിയമത്തിലെ പാളിച്ചകള്‍മൂലം പ്രതികള്‍ രക്ഷപ്പെടുന്നത്‌ തടയുകയാണ്‌ ശിക്ഷാ നിമയം പരിഷ്‌കരിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

X
Desktop Bottom Promotion