തേനീച്ച വളര്‍ത്തി അനിത പാഠപുസ്തകത്തില്‍

By Super

പട്‌ന: തേനീച്ച വളര്‍ത്തലിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച പതിനേഴു വയസുകാരി എന്‍സിഇആര്‍ടിയുടെ പാഠ പുസ്‌തകത്തില്‍.

ബീഹാറിലെ മുസര്‍ഫര്‍പുര്‍ ജില്ലയിലെ അനിത കുഷ്‌വാഹയാണ്‌ തേനീച്ച വളര്‍ത്തലിലൂടെ എന്‍സിഇആര്‍ടിയുടെ നാലാം ക്ലാസിലെ പരിസ്ഥിതി പാഠപുസ്‌തകത്തില്‍ ഇടം നേടിയത്‌.

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും പഠന സൗകര്യവും തേടിയാണ്‌ അനിത തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചത്‌.

അമ്മ രേഖാ ദേവി നല്‌കിയ മൂവായിരം രൂപയായിരുന്നു അനിതയുടെ മൂലധനം. പത്താം ക്ലാസ്‌ വിദ്യാര്‍ഥിയായിരിക്കെ മൂന്ന്‌ റാണിതേനീച്ചകളുമായി തുടങ്ങിയ തേനീച്ച വളര്‍ത്തലില്‍ ആദ്യ വര്‍ഷം തന്നെ 50000 രൂപ ലാഭമുണ്ടാക്കാന്‍ അനിതയ്‌ക്കു കഴിഞ്ഞു.

ഇന്നിപ്പോള്‍ അനിതയുടെ പക്കല്‍ 250 ഓളം തേനീച്ചക്കൂടുകളുണ്ട്‌. ഇപ്പോള്‍ സ്വന്തം കുടുംബത്തിന്റെ മാത്രമല്ല പത്താം ക്ലാസിനു ശേഷമുള്ള തന്റെ പഠന ചെലവും അനിത തന്നെയാണ്‌ സ്വയം വഹിയ്‌ക്കുന്നത്‌.

പ്രതികൂല സാഹചര്യങ്ങളെ നേരിട്ട്‌ വിജയം കൈവരിയ്‌ക്കുന്ന പെണ്‍കുട്ടികളെപ്പറ്റി യൂണിസെഫ്‌ ഇറക്കുന്ന പട്ടികയില്‍ ഇടം പിടിച്ചതോടെയാണ്‌ അനിത ലോകശ്രദ്ധയാകര്‍ഷിക്കുന്നത്‌.

2006ല്‍ യൂണിസെഫ് പുറത്തിറക്കിയ 15 കുട്ടികളുടെ പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി അനിതയായിരുന്നു. തന്റെ ഗ്രാമത്തിനും കൂടി മാതൃകയായി തീര്‍ന്നിരക്കുകയാണിപ്പോള്‍ അനിത.

അനിതയുടെ വഴി പിന്തുടര്‍ന്ന്‌ പത്തിയായസത്ത ഗ്രാമത്തിലെ നൂറുക്കണക്കിന്‌ സ്‌ത്രീകളാണ്‌ തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിട്ടുള്ളത്‌.


തേനീച്ച വളര്‍ത്തലിലൂടെ സ്വന്തം ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക മാത്രമല്ല അനിത ചെയ്‌തത്‌ മുസഫര്‍പൂരിലെ ഗ്രാമങ്ങളില്‍ ഒരു നിശബ്ദ വിപ്‌ളവത്തിന്‌ വഴിയൊരുക്കുകയുമായിരുന്നെന്നാണ്‌ യൂണിസെഫ്‌ പ്രതിനിധികളുടെ അഭിപ്രായം.

2006ലെ "മാതൃക വനിത' പദവി നല്‌കിയാണ്‌ അനിതയെ യൂണിസെഫ്‌ ആദരിച്ചത്‌. മുസഫര്‍പൂരിലെ എംഡിഡിഎം കോളേജിലെ ഇംഗ്ലീഷ്‌ ബിരുദ വിദ്യാര്‍ഥിനിയാണിപ്പോള്‍ അനിത.

X
Desktop Bottom Promotion