അധ്യാപികമാര്‍ക്ക്‌ ചുരിദാറിട്ട്‌ സ്‌കൂളിലെത്താന്‍ അനുമതി

By Super

ചുരിദാര്‍ എന്ന വസ്‌ത്രത്തിന്‌ എന്താണൊരു കുഴപ്പം സ്‌ത്രീശരീരത്തില്‍ മൂടിവെയ്‌ക്കണമെന്ന്‌ പറയപ്പെട്ട ഭാഗങ്ങളെല്ലാം ഈ വസ്‌ത്രം വളരെ നന്നായിത്തന്നെ മൂടിവെയ്‌ക്കുന്നുണ്ട്‌. സാരിയെ അപേക്ഷിച്ച്‌ ചുരിദാര്‍ തരുന്ന സ്വാതന്ത്ര്യത്തിനാണെങ്കില്‍ കയ്യും കണക്കുമില്ല.

പിന്നെയെന്തുകൊണ്ടാണ്‌ അധ്യാപികമാര്‍ ഇത്‌ ധരിച്ചുകൊണ്ട്‌ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കരുതെന്ന്‌ പറഞ്ഞിരുന്നത്‌. തിരിയുകയും കുനിയുകയും നടക്കുക്കയും ചെയ്യുമ്പോള്‍ ശരീരത്തിലെ പലഭാഗങ്ങളും കാഴ്‌ചയാക്കുന്ന സാരിതന്നെയേ അധ്യാപികമാര്‍ ഉടുക്കാന്‍ പാടുള്ളുവെന്നായിരുന്നു കേരളത്തില്‍ ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

ചുരിദാറിട്ടാല്‍ കുട്ടികള്‍ക്ക്‌ ബഹുമാനമുണ്ടാകില്ലെന്നും അധ്യാപകവൃത്തിയുടെ മാനംപോകുമെന്നും അങ്ങനെ പല വാദങ്ങളായിരുന്നു കേരളം കേട്ടുകൊണ്ടിരുന്നത്‌. എന്നാല്‍ അവസാനം അധ്യാപികമാര്‍ക്ക്‌ സാരിയില്‍ നിന്നും മോചനമായി. ചുരിദാറിട്ട്‌ സര്‍വ്വതന്ത്ര സ്വതന്ത്രരായി അവര്‍ക്കിനി സ്‌കൂളിലെത്താം.

സാരി ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ പ്രതീകമാണ്‌. നമ്മുടെ സംസ്‌കാരമാണ്‌. എന്നാലും അഞ്ചു മീറ്റര്‍ നീണ്ട തുണി ചുറ്റിവരണമെങ്കില്‍ എത്രസമയമെടുക്കുമെന്ന്‌ അത്‌ ഉടുക്കുന്നവര്‍ക്കല്ലേ അറിയൂ. പറയുന്നവര്‍ക്ക്‌ എന്തറിയാം. മാത്രവുമല്ല ഏതെങ്കിലും ഒരറ്റത്ത്‌ ഒന്ന്‌ ചവിട്ടിപ്പോയാല്‍ എല്ലാകൂടി ഈരിതാഴെക്കിടക്കുമെന്നത്‌ വേറൊരു കാര്യം.

ചുരിദാര്‍ ശരീരം മുഴുവന്‍ മൂടുമെങ്കിലും പലര്‍ക്കും ഈ വേഷത്തോട്‌ വിയോജിപ്പായിരുന്നു. കാമ്പസ്‌ ഈ വസ്‌ത്രത്തില്‍ നടത്താത്ത പരീക്ഷണങ്ങളില്ല. ഒരിക്കല്‍ കൈ നീട്ടിയിട്ടാണെങ്കില്‍ പിന്നീടൊരിക്കല്‍ കൈ തീരെ കുറച്ച്‌, മറ്റൊരിക്കല്‍ ദുപ്പട്ടയില്ലാതെ. അങ്ങനെ എന്തെല്ലാം തരത്തില്‍ പേരുകളില്‍. ചുരിദാറിന്‌ ഇടക്കിടെ കൈവരാറുള്ള ഈ രൂപമാറ്റങ്ങള്‍തന്നെയാവണം നമ്മുടെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ ഇതിനെ അകറ്റി നിര്‍ത്താന്‍ കാരണമായത്‌.

ടീച്ചറും കുട്ടികളുടെ അതേവേഷമിട്ടുവന്നാല്‍ എന്താണ്‌ അതിനൊരു വിലയെന്ന്‌ ചോദിച്ചവരും കുറവല്ല. എന്തായാലും എല്ലാ പ്രതികൂല വാദങ്ങളെയും തള്ളിമാറ്റി ഒടുവില്‍ ചുരിദാറിനുള്ള വിലക്കുമാറി. അധ്യാപികമാര്‍ക്കും അധ്യാപക പരിശീലനം നേടുന്നവര്‍ക്കും ഇനി മുതല്‍ ചുരിദാര്‍ ധരിക്കാം.

സാരി, ബ്ലൗസ്‌ എന്നിവകൂടാതെ സല്‍വാര്‍സ കമ്മീസും ധരിക്കാന്‍ അനുവദിച്ചുകൊണ്ട്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ തിങ്കളാഴ്‌ചയാണ്‌ ഉത്തരവ്‌ പുറത്തിറക്കിയത്‌. കെഇആര്‍ പ്രകാരം അധ്യാപികമാരുടെ വസ്‌ത്രധാരണത്തെപ്പറ്റി പ്രത്യേകിച്ച്‌ നിയമങ്ങള്‍ നിലവിലില്ലെങ്കിലും മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപികമാര്‍ സാരിതന്നെ ധരിക്കണമെന്ന്‌ അലിഖിത നിയമമുണ്ട്‌. ഇത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ഏറെപ്പേരുടെ പരാതിയെത്തുടര്‍ന്നാണ്‌ സര്‍ക്കാറിന്റെ പുതിയ തീരുമാനം.

ചുരിദാര്‍ ഒരു സാധാരണ വസ്‌ത്രമായി മാറിയെന്നും ഈ മാറ്റം അധ്യാപികമാരിലും ഉണ്ടായിവരുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. എന്താലായാലും അധ്യാപികമാര്‍ ചുരിദാറിട്ട്‌ സ്‌കൂളിലെത്തിയാല്‍ സ്‌കൂളിനും കുട്ടികള്‍ക്കും കുഴപ്പമുണ്ടാകുമെന്ന്‌ കരുതുന്നവര്‍ക്ക്‌ കാത്തിരുന്നു കാണാം എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌.

ചില സ്‌കൂളുകളില്‍ സാരിയ്‌ക്കു പകരം ചുരിദാര്‍ ധരിച്ചെത്തിയ ചില അധ്യാപികമാര്‍ക്ക്‌ കടുത്ത പ്രശ്‌നങ്ങളെ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഈ മാറ്റത്തെ സംസ്ഥാനമൊട്ടുക്കുമുള്ള ഭൂരിഭാഗം അധ്യാപികമാരും സന്തോഷത്തോടെയാണ്‌ സ്വാഗതം ചെയ്യുന്നത്‌.

X
Desktop Bottom Promotion