പണം നല്‍കിയാല്‍ വീണ്ടും കന്യകയാവാം

By Staff

കന്യകാത്വം എന്ന സങ്കല്‍പ്പത്തിന്‌ ഇപ്പോള്‍ ആരും അത്രവലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ലെങ്കിലും തന്റെ ജീവിതത്തിലേയ്‌ക്ക്‌ കടന്നുവരുന്ന പെണ്‍കുട്ടി കന്യകയായിരിക്കണമെന്ന്‌ ആഗ്രഹിക്കാത്ത പുരുഷന്മാര്‍ കുറവാണ്‌.

പുരുഷന്‍ എന്തൊക്കെ ചെയ്‌താലും അതെല്ലാം ചെളിവെള്ളത്തില്‍ കാലിട്ട്‌ നല്ലവെള്ളത്തില്‍ കഴുകിക്കളയുന്നതുപോലെയാണെന്നും പെണ്ണിന്റെ കാര്യം അങ്ങനെയല്ലെന്നുമുള്ള വിശ്വാസത്തിലധിഷ്‌ഠിതമായ നമ്മുടെ സമൂഹങ്ങളില്‍ പെണ്‍കുട്ടികളുടെ കന്യകാത്വത്തിന്‌ പ്രാധാന്യം കല്‍പ്പിക്കുന്നവര്‍ ഏറെയാണ്‌.

മാത്രമല്ല വിവാഹത്തിന്‌ മുമ്പുള്ള ലൈംഗിക ബന്ധം പാപമാണെന്നും നമ്മള്‍ കരുതുന്നു. ഇതിനേക്കാളേറെ ഇക്കാര്യങ്ങളില്‍ വിശ്വസിക്കുന്നവരാണ്‌ അറബ്‌ ജനതയും മറ്റും. അതുകൊണ്ട്‌ തന്നെ ഇത്തരത്തില്‍ അബദ്ധങ്ങള്‍ പറ്റിയ മിക്ക പെണ്‍കുട്ടികളും പിടിക്കപ്പെടുമോയെന്ന പേടിയും കൊണ്ടാണ്‌ പലപ്പോഴും വിവാഹരാത്രി ഭര്‍ത്താവിനടുത്തെത്താറുള്ളത്‌. പിടിക്കപ്പെട്ട ചിലര്‍ക്കെങ്കിലും ജീവിതം പിന്നീട്‌ ദുസ്സഹമായിപ്പോയ കഥകള്‍ പറയാനുമുണ്ടാകും.

എന്നാല്‍ ഇങ്ങനെയുള്ളവര്‍ക്കായി പുതിയ ഒരു മാര്‍ഗ്ഗവുമായി മുന്നോട്ടുവന്നിരിക്കുകയാണ്‌ മലേഷ്യയിലെ പ്ലാസ്റ്റിക്‌ സര്‍ജന്‍മാര്‍. അതായത്‌ കന്യാചര്‍മ്മം ശസ്‌ത്രക്രിയയിലൂടെ പുനര്‍നിര്‍മ്മിക്കുക സാമൂഹികവും, മതപരവുമായ കാരണങ്ങളാല്‍ കന്യകാത്വം ആവശ്യമുള്ളവര്‍ക്കായിട്ടാണ്‌ ഇവര്‍ ഈ ഓഫര്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌.

ഈ ശസ്‌ത്രക്രിയയ്‌ക്ക്‌ ഏതാണ്ട്‌ 770(51,391.88 രൂപ) ഡോളറോളം ചെലവുവരുമെന്നാണ്‌ സൂചന. ശസ്‌ത്രക്രിയയെന്ന്‌ കേള്‍ക്കുമ്പോള്‍ ആശുപത്രിവാസം, വേദന എന്നിങ്ങനെ പലതരം ഭീതികളും മനസ്സില്‍ വന്നേയ്‌ക്കാം. എന്നാല്‍ ഈ ശസ്‌ത്രക്രിയയ്‌ക്ക്‌‌ അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. വെറും മുപ്പത്‌ മിനിറ്റുകൊണ്ട്‌ കാര്യം സാധിക്കും. അന്ന്‌ തന്നെ വീട്ടില്‍ പോവുകയും ചെയ്യാം. ലോക്കല്‍ അനസ്‌തേഷ്യ മാത്രമേ ആവശ്യമുള്ളു. എന്നാല്‍ ആറ്‌ ആഴ്‌ചത്തേയ്‌ക്ക്‌ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ലെന്ന്‌ നിബന്ധനയുണ്ട്‌.

മലേഷ്യയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥിനികളില്‍ മിക്കവരും ഇപ്പോള്‍ ഒരു ബിരുദ അല്ലെങ്കില്‍ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റിനൊപ്പം ഒരു പുതിയ കന്യാചര്‍മ്മവും കൂടി സ്വന്തമാക്കിയാണ്‌ ഇവിടം വിടുന്നതെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌,. തദ്ദേശവാസികളായ ചില വിദ്യാര്‍ത്ഥിനികളും ഇക്കാര്യത്തില്‍ താല്‍പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ടത്രേ.

ശസ്‌ത്രക്രിയയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥിനികളില്‍ മിക്കവരും ഇരുപത്‌ വയസ്സില്‍ എത്തിനില്‍ക്കുന്നവരാണ്‌. ആഫ്രിക്ക, ഗള്‍ഫ്‌ രാജ്യങ്ങള്‍ തുടങ്ങിയിടേങ്ങളില്‍ വിവാഹസമയത്ത്‌ വധുക്കള്‍ കന്യകകളായിരിക്കണമെന്ന്‌ നിര്‍ബ്ബന്ധമുണ്ട്‌. കന്യകയല്ലെന്ന്‌ തെളിയുന്നവരെ പരസ്യമായി മര്‍ദ്ദിക്കുകയും കൊല്ലുകയും വരെ ചെയ്യുന്ന സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇതുകൊണ്ടൊക്കെത്തന്നെയാണ്‌ പെണ്‍കുട്ടികള്‍ പുതിയ മാര്‍ഗമായ ശസ്‌ത്രക്രിയയെ കൂടുതലായി ആശ്രയിക്കുന്നത്‌- ഇത്തരം ശസ്‌ത്രക്രിയ ചെയ്യുന്ന ഒരു വിദഗ്‌ധന്‍ പറയുന്നു.

Story first published: Tuesday, September 30, 2008, 15:24 [IST]
X
Desktop Bottom Promotion