ആക്രമികള്‍ ജാഗ്രതൈ! ഇനി പെണ്കരങ്ങളുയരും

By Super

പൂനെ: തെരുവുകളില്‍ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ കമന്റടിയ്‌ക്കുകയും കയ്യേറ്റം നടത്തുകയും ചെയ്യുന്നവര്‍ ഇനി രക്ഷപ്പെട്ടേയ്‌ക്കാന്‍ ഇടയില്ല. സ്‌ത്രീകളുടെ കൈകള്‍ തന്നെയാവും ഇവര്‍ക്കെതിരെ ഉയരുക.

കമന്റിടക്കാരെയും കയ്യേറ്റക്കാരെയും നിലയ്‌ക്കുനിര്‍ത്താനായി പൂനെ ജില്ലയിലെ സ്‌കൂള്‍ കുട്ടികളും അധ്യാപികമാരും ആയോധന കലകള്‍ അഭ്യസിക്കുന്നു. അടുത്ത നാലുമാസത്തിനുള്ളില്‍ 20,000 വിദ്യാര്‍ത്ഥിനികളാണ്‌ ആയോധന കലകളില്‍ പരിശീലനം നേടുക.

കുങ്‌ഫു വിദഗ്‌ധന്‍ ദീപക്‌ ദുബെയുടെ നേതൃത്വത്തിലുള്ള മിഷന്‍ പ്രഹര്‍ പദ്ധതിയുടെ കീഴിലാണ്‌ പരിശീലനം നടക്കുന്നത്‌. എഴുമണിക്കൂറാണ്‌ വിദ്യാര്‍ത്ഥികള്‍ ഇതിനായി മാറ്റിവയ്‌ക്കുന്നത്‌. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥിനികളും അധ്യാപികമരും പരിശീലനത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്‌.

ആയോധന കല അഭ്യസിക്കാന്‍ മാനസികമായും തയ്യാറെടുപ്പുവേണം. ഞാന്‍ വിദ്യാര്‍ത്ഥികളെ ഈ രീതിയിലും പ്രാപ്‌തരാക്കുന്നുണ്ട്‌. ഇത്തരത്തില്‍ പരിശീലനം നേടിക്കഴിഞ്ഞാല്‍ മറ്റുള്ളവരുടെ കൈക്കരുത്തില്‍ നിങ്ങള്‍ പേടിക്കേണ്ടതില്ല. അയാള്‍ നിങ്ങളെ അക്രമിക്കുന്നത്‌ രണ്ടുകൈകള്‍ കൊണ്ടല്ലേ അതേപോലെ രണ്ടു കൈകള്‍ നിങ്ങള്‍ക്കുമുണ്ട്‌. ഈ ആത്മവിശ്വാസമാണ്‌ ആദ്യം വേണ്ടത്‌- ദീപത്‌ ദുബെ പറയുന്നു.

മിഷന്‍ പ്രഹറിന്‌ കീഴില്‍ ഇതിനകം 19 ലക്ഷം വിദ്യാര്‍ത്ഥിനികള്‍ക്ക്‌ ആയോധന പരിശീലനം നല്‍കിക്കഴിഞ്ഞുവെന്നാണ്‌ ദുബെ പറയുന്നത്‌.

ഇക്കാലത്ത്‌ ഇത്തരത്തില്‍ പരിശീലനം നേടുന്നത്‌ ഗുണം ചെയ്യും. പുറത്ത്‌ യാത്രചെയ്യുമ്പോഴും മറ്റും പുരുഷന്മാരില്‍ നിന്നും കയ്യേറ്റങ്ങള്‍ നേരിടേണ്ടി വരുന്ന അവസരങ്ങളുണ്ടാകും. ഈ സമയത്ത്‌ ആത്മരക്ഷയ്‌ക്കായി നമ്മുടെ ശരീരത്തെ ഒരുക്കുന്നത്‌ എന്തുകൊണ്ടും നല്ലതാണ്‌. ഇങ്ങനെ എല്ലാവരും പരിശീലനം നേടിക്കഴിഞ്ഞാല്‍ ശല്യക്കാരെ ഒരു പരിധിവരെ ഒഴിവാക്കാനും കഴിയും- അധ്യാപികയായ ആരതി പാട്ടീല്‍ പറയുന്നു.

സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങളും കയ്യേറ്റങ്ങളും വര്‍ധിച്ചുതുടങ്ങിയപ്പോഴാണ്‌ പൂനെ ജില്ലാ അധികൃതര്‍ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആയോധന പരിശീലനം നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിച്ചത്‌.

ആര്‍ക്കും ആക്രമിക്കാനും നശിപ്പിക്കാനും കഴിയാത്ത വിധത്തില്‍ പെണ്‍കുട്ടികളെ ആത്മവിശ്വാസമുള്ളവരാക്കിമാറ്റണമെന്നാണ്‌ ഞങ്ങള്‍ ആഗ്രഹിച്ചത്‌. പരിശീലനം നേടിയ പെണ്‍കുട്ടികള്‍ക്ക്‌ ആത്മവിശ്വാസത്തോടെ സഞ്ചരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നുണ്ട്‌. എവിടെയും അപകടം പതിയിരിക്കുന്നുവെന്ന ചിന്ത അവരെ അലട്ടുന്നില്ല- പൂനെ ബോര്‍ഡ്‌ ഓഫ്‌ ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷന്‍ ശ്യാം വര്‍ധന്‍ പറയുന്നു.

X
Desktop Bottom Promotion