വസന്തസേന; തേക്കടിയുടെ കാവല്‍പ്പട

By Super

ഇടുക്കി: തേക്കടി വന്യ ജീവി സങ്കേതത്തിന്റെ വസന്തം കാത്തു സൂക്ഷിക്കുന്നത്‌ ഒരു കൂട്ടം സ്‌ത്രീകളാണ് . ഒരു കാലത്ത്‌ വനം കൊള്ളക്കാരുടെ കൈയ്യേറ്റത്താല്‍ ഭീഷണി നേരിട്ട തേക്കടി പ്രകൃതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങളാണ് ലോകത്തിന്‌ മുന്നില്‍ തുറന്നു വെച്ചിരിക്കുന്നത്.

തേക്കടിയിലെ പെരിയാര്‍ കടുവ സങ്കേതത്തിന്റെ സംരക്ഷണം ലക്ഷ്യമാക്കി അഞ്ചു വര്‍ഷം മുന്പാണ്‌ വസന്തസേന എന്ന പേരിലുള്ള സ്ത്രീകളുടെ കാവല്‍ സംഘം രൂപീകരിച്ചത്‌.

സങ്കേത്തിന്റെ പ്രദേശത്തുള്ള മരങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുകയെന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം.

ആദിവാസികളും അല്ലാത്തവരുമായി 82 ഓളം സ്‌ത്രീകളടങ്ങുന്ന സേനയിലെ പലരും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരും പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്തവരുമാണ്.

പക്ഷേ ഇവരുടെ സംരക്ഷണത്തില്‍ തേക്കടിയിലെ വനം കൈയ്യേറ്റം ഒട്ടുമുക്കാലും ഒഴിവാക്കാന്‍ കഴിഞ്ഞുവെന്ന്‌ പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ പദ്‌മ മോഹിനി സാക്ഷ്യപ്പെടുത്തുന്നു.

ജൈവവൈവിധ്യം കൊണ്ട്‌ സമ്പന്നമായി ഈ പ്രദേശം ഇപ്പോള്‍ സേനയുടെ പരിപൂര്‍ണ സംരക്ഷണത്തിലാണ്‌,
2006 ല്‍ വസന്തസേനയുടെ സേവനങ്ങളെ വിലമതിച്ചു കൊണ്ട്‌ വന്യജീവി സംരക്ഷണത്തിന്‌ ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന ബഹുമതിയായ അമൃതദേവി ബിഷനോയ്‌ പുരസ്‌കാരം സംഘടനയെ തേടിയെത്തി.

വനസമ്പത്തു കാത്തു സൂക്ഷിക്കേണ്ടതിനെക്കുറിച്ച് വനംവെട്ടുകാരെ ബോധ്യപ്പെടുത്താന്‍ സേന ആദ്യകാലങ്ങളില്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ പിന്നീടവര്‍ക്ക്‌ അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുവാന്‍ സാധിച്ചുവെന്ന്‌ വസന്തസേനയുടെ അധ്യക്ഷയായ ഗ്രേസി പറയുന്നു.

വൃക്ഷങ്ങളെ സംരക്ഷിക്കുകയെന്നാല്‍ വനത്തെ സംരക്ഷിക്കുകയെന്നതാണ്‌. വനം ഇല്ലാതായാല്‍ ഞങ്ങളും ഇല്ലാതാകുമെന്ന്‌ സേനയിലെ അംഗങ്ങള്‍ തിരിച്ചറിയുന്നുണ്ട്‌. ഇതാണ്‌ ഇവരുടെ വിജയ രഹസ്യവും.

X
Desktop Bottom Promotion