കാല്‍പന്തുകളിയെ പ്രണയിച്ച്‌ അനിത

By Super

കൊല്‍ക്കത്ത: ഒരു പുരുഷ ഫുട്‌ബോള്‍ ടീമിന്‌ ഒരു വനിത പരിശീലനം നല്‍കുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ചെറുതായൊരു ചിരിവരാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ അനിത സര്‍ക്കാര്‍ ഒരു പുരുഷ ടീമിന്‌ പരിശീലനം നല്‍കുന്നത്‌ കാണുമ്പോള്‍ കൊള്ളാമല്ലോ എന്ന്‌ ആത്മഗതപ്പെടാത്തവരുണ്ടാകില്ല.

പഞ്ചിമബംഗാളിലെ പുരുഷ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകയാണ്‌ അനിത സര്‍ക്കാര്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള ഏക വനിതാ ഫുട്‌ബോള്‍ പരിശീലക കൂടിയാണ്‌്‌ അനിത.

ഫുട്‌ബോളിനെക്കുറിച്ച്‌ ചോദിച്ചാല്‍ തന്റെ ആദ്യത്തെയും അവസനാത്തെയും പ്രണയം ഫുട്‌ബോളിനോടാണെന്ന്‌ ഒട്ടും ആലോചിക്കാതെതന്നെ അനിത ഉത്തരം നല്‍കും. നാല്‌പതുകാരിയായ അനിതയാണ്‌ ബംഗാളിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ഫുട്‌ബോള്‍ കളിക്കാരെ പരിശീലിപ്പിക്കുന്നത്‌. ബംഗാളില്‍ ലോകോത്തര നിലവാരത്തിലുള്ള ഒരു ഫുട്‌ബോള്‍ ടീമിനെ വാര്‍ത്തെടുക്കകയെന്നതാണ്‌ അനിതയുടെ സ്വപ്‌നം.

ഈ ലക്ഷ്യത്തോടെയാണ്‌ മിര്‍സാപുര്‍ യൂണിയന്‍ ക്ലബ്ബിലെ പരിശീലനത്തിന്‌ പുറമേ കൊല്‍ക്കത്തയിലും അനിത പരിശീലനകേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്‌. പുറത്തുനിന്ന്‌ പരിശീലിപ്പിക്കുന്നതിന്‌ പകരം തങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ട്‌ കളിപഠിപ്പിക്കുന്നുവെന്നാണ്‌ അനിതയ്‌ക്ക്‌ കളിക്കാര്‍ കണ്ടെത്തുന്ന പ്രത്യേകത. മാത്രവുമല്ല ഓരോകളിക്കാരെയും എങ്ങനെ മെച്ചപ്പെടുത്തിയെടുക്കാമെന്നും തങ്ങളുടെ പരിശീലക പെട്ടന്ന്‌ മനസ്സിലാക്കുന്നുവെന്നും ടീമംഗങ്ങള്‍ പറയുന്നു.

1975ലാണ്‌ അനിത തന്റെ കായിക ജീവിതം ആരംഭിച്ചത്‌. ബംഗാളിലെ ക്ലബ്ബുകള്‍ക്കു വേണ്ടിയും പിന്നീട്‌ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിനുവേണ്ടിയും അനിത കളത്തിലിറങ്ങി. 1997ലാണ്‌ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നതിലേയ്‌ക്ക്‌ ശ്രദ്ധ തിരിയുന്നത്‌. പിന്നീട്‌ ഇതിനായി ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ അസോസിയേഷനില്‍ ചേര്‍ന്ന്‌ പരിശീലനം നേടി. ഉപ്പോള്‍ കിട്ടാവുന്നതില്‍ ഏറ്റഴും നല്ല പരിശീലനം നല്‍കുന്ന സ്ഥാപനമാണ്‌ ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ അസോസിയേഷനില്‍ ലഭിക്കുന്നത്‌.

നല്ലരീതിയില്‍ പരിശീലനം ലഭിച്ചില്ലെങ്കില്‍ ഫുട്‌ബോള്‍ പരിശീലനം നടത്തുകയെന്നത്‌ എളുപ്പമാവില്ലെന്ന്‌ അനിത പറയുന്നു. ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ കോച്ചിംഗ്‌ അവാര്‍ഡ്‌ കോഴ്‌സില്‍ അനിത എ സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്‌.

ഒരു വനിതയെന്ന നിലയില്‍ പുരുഷ ടീമിന്‌ എങ്ങനെ പരിശീലനം നല്‍കുന്നുവെന്ന്‌ ചോദിച്ചാല്‍ നമ്മള്‍ കഴിവുള്ളവരാവുകയും ആത്മവിശ്വാസമുണ്ടാവുകയും ചെയ്‌താല്‍ അതൊരു പ്രശ്‌നമേയല്ലെന്നാണ്‌ ഇവര്‍ പറയുന്നത്‌. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും പിന്തുണകൊണ്ടാണ്‌ ഇഷ്ടപ്പെട്ട രംഗത്ത്‌ ഇത്രയൊക്കെയാകാന്‍ തനിയ്‌ക്ക്‌ കഴിഞ്ഞതെന്ന്‌ കസ്റ്റംസ്‌ ഉദ്യോഗസ്ഥ കൂടിയായ അനിത പറയുന്നു.

ഞാന്‍ ആഗ്രഹിച്ചതെല്ലാം ഫുട്‌ബോള്‍ എനിയ്‌ക്ക്‌ നല്‍കി. നല്ല ജോലി, നല്ല സ്ഥാനം, പ്രശസ്‌തി അങ്ങനെ എല്ലാം- അനിത പറയുന്നു.

ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്‌ അനിതയായിരുന്നു. പരിശീലനം നേടാനെത്തിയ 25 ആളുകളില്‍ അനിതയെക്കൂടാതെ സ്‌ത്രീയായി ഖാനയില്‍ നിന്നുള്ള മറ്റൊരാള്‍കൂടിയേ ഉണ്ടായിരുന്നുള്ളു.

ഇഷ്ടപ്പെട്ട രംഗത്ത്‌ ഇത്രയൊക്കെയായെങ്കിലും ഇന്ത്യയുടെ ദേശീയ വനിതാ ഫുട്‌ബോള്‍ ടീമിനെ ഒരു ദിവസമെങ്കിലും പരിശീലിപ്പിക്കാന്‍ കഴിയുകയെന്ന സ്വപ്‌നം തനിക്കിപ്പോഴും ബാക്കിയാണെന്ന്‌ അനിത.

X
Desktop Bottom Promotion