കുട്ടികളുടെ പിതൃത്വ പരിശോധന നടത്താന്‍ ദേവദാസികള്‍ ഒന്നിയ്‌ക്കുന്നു

By Super

ഹൈദരാബാദ്‌: പത്തും പന്ത്രണ്ടും വയസ്സില്‍ ദൈവത്തെ കല്യാണം കഴിച്ചവര്‍. ദേവദാസികളെന്ന പേരില്‍ ഊരും പേരുമറിയാത്ത പുരുഷന്മാരുടെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കേണ്ടിവന്നവര്‍ ഇവരിപ്പോള്‍ ഒരു സമരത്തിനൊരുങ്ങുകയാണ്‌.

തങ്ങളുടെ കുട്ടികള്‍ക്കെങ്കിലും മെച്ചപ്പെട്ട ജീവിതം ലഭിക്കാന്‍. അതിനായി സമരത്തിന്റെ ഏതു രീതിയും പരീക്ഷിയ്‌ക്കാനും ഇവര്‍ ഒരുക്കമാണ്‌. ഹൈദരാബാദിലെ മെഹ്‌ബൂബ്‌ നഗറിലുള്ള ദേവദാസികളായ സ്‌ത്രീകളാണ്‌ സര്‍ക്കാറില്‍ നിന്നും തങ്ങളുടെ മക്കള്‍ക്കായി ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഒരുങ്ങുന്നത്‌.

ഇവരില്‍ മിക്കവര്‍ക്കും നാലും അഞ്ചും മക്കളുണ്ട്‌. എല്ലാവര്‍ക്കും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാന്‍ ഇവര്‍മാത്രം ആഗ്രഹിച്ചാല്‍ കഴിയില്ല. ഇതിനായി വിശുദ്ധരാക്കിമാറ്റി സമൂഹം നല്‍കിയ വേശ്യാവൃത്തിമാത്രമാണ്‌ ഇവരുടെ വരുമാനമാര്‍ഗ്ഗം പ്രായം ചെല്ലുന്നതോടെ ഇതില്‍ നിന്നും വരുമാനം കിട്ടാതാവുന്നു.

മിക്കവര്‍ക്കും തങ്ങളുടെ കുട്ടികള്‍ക്കെങ്കിലും ഈ ഗതി വരരുതെന്ന്‌ ആഗ്രഹമുണ്ട്‌. പക്ഷേ കുട്ടികളുടെ സംരക്ഷണച്ചുമതലയേറ്റെടുക്കാന്‍ ആരും തയ്യാറാവുന്നില്ല. അതിനാല്‍ത്തന്നെ ഡിഎന്‍എ ടെസ്റ്റ്‌ നടത്തി കുട്ടികളുടെ അച്ഛന്‍മാരെ കണ്ടെത്തുകയാണ്‌ ഇവര്‍ക്ക്‌ മുന്നിലുള്ള ഒരു മാര്‍ഗ്ഗം.

കുട്ടികളുടെ പിതൃത്വം ആരോപിക്കപ്പെടുന്നവരോട്‌ ഡിഎന്‍എ ടെസ്‌റ്റിന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അവരതിന്‌ തയ്യാറായില്ലെങ്കില്‍ സര്‍ക്കാറിനോട്‌ പ്രശ്‌നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുമെന്നും ദേവദാസിയായ പൊല്ലമ്മ പറയുന്നു. ജാതിയുടെയും പിതൃത്വത്തിന്റെയും പേരില്‍ ഞങ്ങളുടെ കുട്ടികള്‍ അനുഭവിയ്‌ക്കുന്ന പ്രശ്‌നങ്ങളാണ്‌ ഞങ്ങള്‍ക്കിപ്പോള്‍ ഏറ്റവും വലത്‌- ദേവദാസികള്‍ ഒന്നടങ്കം പറയുന്നു.

ഞങ്ങളുടെ സംരക്ഷണത്തിനായി നിയമങ്ങളും മറ്റും വന്നിട്ടുണ്ടെങ്കിലും ഒന്നും ഞങ്ങള്‍ക്ക്‌ സഹായകമായിട്ടില്ലെന്നും ഇവര്‍ പറയുന്നു. നിയമപ്രകാരം ദേവദാസി സമ്പ്രദായം നിരോധിയ്‌ക്കപ്പെട്ടതാണെങ്കിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതിപ്പോഴും നിലനില്‍ക്കുന്നുണ്ട്‌.

X
Desktop Bottom Promotion