ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!

By Super

ലണ്ടന്‍: പത്തുവര്‍ഷം കഴിയുമ്പോഴേയ്‌ക്കും കുടുംബങ്ങളിലെ ഏതാണ്ട്‌ എല്ലാവിധത്തിലുള്ള സാമ്പത്തിക തീരുമാനങ്ങളും കൈക്കൊള്ളുന്നത്‌ സ്‌ത്രീകളായിരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌.

ഇപ്പോള്‍ നിലനില്‍ക്കുന്ന അവസ്ഥ തുടരുകയാണെങ്കില്‍ 2020 ആകുമ്പോഴേയ്‌ക്കും പുരുഷന്മാരെ അപേക്ഷിച്ച്‌ ബ്രിട്ടനിലെ വീടുകളില്‍ എടുക്കേണ്ടിവരുന്ന സുപ്രധാന സാമ്പത്തിക തീരുമാനങ്ങളെല്ലാം സ്‌ത്രീകളായിരിക്കും കൈക്കൊള്ളുന്നതെന്നാണ്‌ നാഷണല്‍ സേവിംഗ്‌സ്‌ ഇന്‍വെസ്റ്റ്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

ഇപ്പോള്‍ നിലവില്‍ ഇരുപത്‌ശതമാനത്തോളം വീടുകളില്‍ മാത്രമാണത്രേ സാമ്പത്തിക കാര്യങ്ങളില്‍ പുരുഷന്മാര്‍ തീരുമാനങ്ങളെടുക്കുന്നത്‌. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പുരുഷന്മാര്‍ തീരുമാനമെടുക്കുന്നതില്‍ രണ്ടുശതമാനം കുറവാണുണ്ടായിരിക്കുന്നത്‌. എന്നാല്‍ ഇതേ കാലയളവില്‍ സാമ്പത്തികകാര്യങ്ങളില്‍ സ്‌ത്രീകള്‍ക്കുള്ള പങ്കാളിത്തം പത്തുമുതല്‍ 12ശതമാനംവരെയും വര്‍ദ്ധിച്ചിട്ടുണ്ട്‌.

ഈ കണക്കുകള്‍ വെച്ചാണ്‌ 2020ല്‍ സ്‌ത്രീകള്‍ സാമ്പത്തിക കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുമെന്ന്‌ ഗവേഷകര്‍ പ്രവചിയ്‌ക്കുന്നത്‌. വേറെ ചിലകാര്യങ്ങളും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌. 2030 ആകുമ്പോഴേയ്‌ക്കും നാലെണ്ണത്തില്‍ ഒരു വീട്‌ എന്ന നിലിയില്‍ സ്‌ത്രീകളായിരിക്കും ഏറ്റവും കൂടുതല്‍ സമ്പാദ്യത്തിനുടമകളാവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോള്‍ സ്‌ത്രീകള്‍ സമ്പാദിക്കുന്നതിന്റെ തോതില്‍ 14 ശതമാനം വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്‌. പുരുഷന്മാര്‍ 1,486 പൗണ്ട്‌( 122,061.72 രൂപ) സമ്പാദിക്കുമ്പോള്‍ സ്‌ത്രീകള്‍ 1,080 പൗണ്ട്‌(88,697.04 രൂപ) സമ്പാദിക്കുന്നുണ്ട്‌. സ്‌ത്രീകളുടെ സമ്പാദ്യത്തിന്റെ തോത്‌ വളരെ പെട്ടന്നാണ്‌ ഉയരുന്നത്‌. ഇവര്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ സമ്പാദിയ്‌ക്കാന്‍ ആരംഭിക്കുന്നുവെന്നതാണ്‌ ഇതിന്റെ കാരണം.

2000ല്‍ ഇരുപത്‌ വയസ്സിലെത്തിയ 93 ശതമാനം സ്‌ത്രീകള്‍ക്കാണ്‌ പുരുഷനൊപ്പം തന്നെ വരുമാനമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 96ശതമാനം സ്‌ത്രീകളും പുരുഷനൊപ്പംതന്നെ വരുമാനമുണ്ടാക്കുന്നവരാണ്‌. 2015 ആകുമ്പോഴേയ്‌ക്കും വരുമാനത്തിന്റെ കാര്യത്തില്‍ സ്‌ത്രീകള്‍ പുരുഷന്മാരെ കടത്തിവെട്ടും, പിന്നീട്‌ ആ നിലയില്‍ത്തന്നെ മുന്നോട്ടുപോവുകയും ചെയ്യും. ജനസംഖ്യാപരമായ കാരണങ്ങളും രാജ്യത്തെ സമ്പാദ്യ ശീലത്തെ ത്വരിതപ്പെടുത്തും- റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇപ്പോഴത്തെ തലമുറയില്‍ സ്‌ത്രീകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്‌ക്കാണ്‌ നമ്മള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്‌. സ്‌ത്രീകളില്‍ മിക്കവരും ഉന്നത വിദ്യാഭ്യാസം നേടുന്നവരും കൂടിയ ഇച്ഛാശക്തിയുള്ളവരും സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ നിന്നും ലഭിക്കുന്ന ആത്മവിശ്വാസമുള്ളവരുമാണ്‌- കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ മേധാവി വില്യം നല്‍സണ്‍ പറയുന്നു.

X
Desktop Bottom Promotion