ആണുങ്ങളുടെ കളിത്തട്ടിലെ സ്‌ത്രീസാന്നിദ്ധ്യം

By Super

ശ്രീനഗര്‍: ഇത്‌ പുരുഷന്മാര്‍ക്ക്‌ അപമാനമെന്ന്‌ കരുതാനാവുമോ? അല്ലെങ്കില്‍ സ്‌ത്രീകള്‍ക്ക്‌ അഭിമാനമെന്ന്‌ പറയാമോ? എന്തുതന്നെയായാലും ഒരു സംസ്ഥാനത്ത്‌ യോഗ്യത നേടിയ ഒരേയൊരു ക്രിക്കറ്റ്‌ കോച്ചായിരിക്കുക, അതും ഒരു വനിത!

ചില്ലറക്കാര്യമാണോ? ഇത്‌ സക്കിന അക്തര്‍, കാശ്‌മീരിലെ യോഗ്യതനേടിയ ഒരേയൊരു ക്രിക്കറ്റ്‌ പരിശീലക. പഠിച്ച അടവുകള്‍ പതിനെട്ടും പയറ്റി കുടുംബത്തിന്‍റെ സമ്മതം വാങ്ങി പുരുഷന്മാര്‍ വാഴുന്ന കളിക്കളത്തിലേക്കിറങ്ങുകയായിരുന്ന സക്കീന.

1999ലെ സികെ നായിഡു അണ്ടര്‍-19 ടൂര്‍ണമെന്റുമുതല്‍ കാശ്‌മീരിലെ സംസ്ഥാന ക്രിക്കറ്റ്‌ ടീമിനെ പരിശീലിപ്പിക്കുന്നത്‌ സക്കിനയാണ്‌. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പോര്‍ട്‌സില്‍ നിന്നും ബിരുദം നേടിയ കാശ്‌മീരിലെ ഒരേയൊരു കോച്ചാണ്‌ സക്കീന.

ഒരുപാട്‌ മത്സരങ്ങളിലായി റണ്ണുകളും വിക്കറ്റുകളും വാരിക്കൂട്ടിയ സക്കീനയ്‌ക്ക്‌ പക്ഷേ ദേശീയ ടീം എന്ന സ്വപ്‌നത്തിലെത്താന്‍ കഴിഞ്ഞില്ല. പിന്നെയാണ്‌ പരിശീലകയുടെ വേഷമണിയാന്‍ തീരുമാനിച്ചത്‌.

ഒരു നല്ല പരിശീലകനെ കിട്ടാത്തതിനാലാണ്‌ എനിയ്‌ക്ക്‌ ദേശീയടീമില്‍ കളിക്കാന്‍ കഴിയാതെ പോയത്‌. ഇന്ത്യയില്‍ എന്നെപ്പോലെ അവസരങ്ങള്‍ നഷ്ടപ്പെട്ടുപോയ ഒട്ടേറെപ്പേരുണ്ട്‌. ഇനിയാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാവരുതെന്നാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌- സക്കീന പറയുന്നു.

നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പോര്‍ട്‌സില്‍ നിന്നും ലഭിച്ച ആ സര്‍ട്ടിഫിക്കറ്റാണ്‌ സക്കിനയ്‌ക്ക്‌ കോച്ചിന്റെ കുപ്പായം നേടിക്കൊടുത്തത്‌. കാശ്‌മീര്‍ യൂണിവേഴ്‌സിറ്റിയിലെ പുരുഷ ടീമിനും വനിതാ ടീമിനും സക്കീന തന്നെയാണ്‌ പരിശീലനം നല്‍കുന്നത്‌.

X
Desktop Bottom Promotion