ഹൈ ഹീലില്‍ വനിതകളുടെ ഓട്ടം!!!!!!!!!!!!

By Super

ദില്ലി: ഇന്ത്യന്‍ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ ഒരു വനിതയുടെ പേര്‌ നിര്‍ദ്ദേശിയ്‌ക്കാനുള്ള ആര്‍ജ്ജവം കാണിച്ചതിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ സമൂഹം ചരിത്രത്തില്‍ പ്രസക്തമായ ഒരു പുതിയ അധ്യായം കുറിയ്‌ക്കുകയാണ്‌.

സോണിയാ ഗാന്ധി, വൃന്ദകാരാട്ട്‌ , മായാവതി എന്നീ വനിതകളാണ്‌ ഈ പുതിയ അദ്ധ്യായത്തിന്റെ ശില്‍പികള്‍ എന്നുപറയുന്നതില്‍ തെറ്റുണ്ടാവില്ല. ഇന്‍ഫോസിസ്‌ മേധാവി നാരായണമൂര്‍ത്തിയുടെ പേരുമുതല്‍ പ്രണാബ്‌ മുഖര്‍ജിയുടെയും ശിവരാജ്‌ പാട്ടീലിനെയും പിന്തള്ളിയാണ്‌ അവസാന നിമിഷത്തില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ പ്രതിഭാ പാട്ടീലി(72)ന്റെ പേര്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ന്നുവന്നത്‌.

മൂന്നുവര്‍ഷം മുമ്പാണ്‌ പ്രതിഭ രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണറായി നിയമിക്കപ്പെട്ടത്‌. അന്ന്‌ പുരുഷമേധാവിത്തം നിലനിന്ന രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്ത്‌ പ്രതിഭയുടെ നിയമനം തീര്‍ത്തും പുതിയ കാര്യമായിരുന്നു. ഇപ്പോള്‍ വീണ്ടും ഇന്ത്യന്‍ പ്രസിഡന്റ്‌ സ്ഥാനത്ത്‌ നിലനില്‍ക്കുന്ന പരുഷമേധാവിത്തമാണ്‌ പ്രതിഭയുടെ സ്ഥാനലബ്ദിയോടെ പൊളിച്ചെഴുതപ്പെടുക.

മഹാരാഷ്ട്രയില്‍ ഒരു അഭിഭാഷകയായാണ്‌ പ്രതിഭയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സിന്റെ വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിയ്‌ക്കാനവസരം ലഭിച്ചതോടെയാണ്‌ പ്രതിഭയിലെ രാഷ്ട്രീയക്കാരിയും ഭരണനിപുണയും കൂടുതല്‍ കരുത്താര്‍ജ്ജിച്ചത്‌. പിന്നീട്‌ 1986മുതല്‍ രണ്ടുവര്‍ഷക്കാലം രാജ്യസഭാ ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൈകാര്യം ചെയ്‌തു. ലോക്‌സഭാംഗമെന്ന നിലയിലുള്ള പ്രതിഭയുടെ പ്രവര്‍ത്തനങ്ങള്‍ 1996വരെ തുടര്‍ന്നു. 2004ല്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനത്ത്‌ നിയമിയ്‌ക്കപ്പെട്ടതോടെയാണ്‌ നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌തയായ പ്രതിഭ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയായത്‌.

സ്വാതന്ത്യസമര സേനാനി നാരായണ്‍സിങ്‌ പാട്ടീലിന്റെ മകളായി മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ 1934 ഡിസംബര്‍ 19നാണ് പ്രതിഭ ജനിച്ചത്‌.

പുണെ സര്‍വകാലാശാലയുടെ കീഴിലുള്ള ജല്‍ഗാവ്‌ എംജെ കോളജില്‍നിന്നു പൊളിറ്റിക്സ്‌-ഇക്കണോമിക്സ്‌ ഡബിള്‍ മെയിന്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍ മുംബൈ ഗവ. ലോ കോളജില്‍നിന്നു നിയമബിരുദവുമെടുത്തു.

ജല്‍ഗാവില്‍ അഭിഭാഷകയായി ജോലിചെയ്യുമ്പോഴാണ്‌ 1962ല്‍ മഹാരാഷ്ട്ര നിയമസഭയിലേക്കു കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മല്‍സരിച്ചത്‌. എംഎല്‍എ ആയിരിക്കേയാണ്‌ 1965 ജൂലൈ ഏഴിനു ഡോ. ദേവിസിങ്ങുമായുള്ള വിവാഹം.

1962 മുതല്‍ 1985 വരെ മഹാരാഷ്ട്ര നിയമസഭയില്‍ അംഗമായിരുന്ന ഇവര്‍ നഗരവികസനം, വിദ്യാഭ്യാസം, ടൂറിസം, പാര്‍ലമെന്ററി കാര്യം , സാമൂഹ്യക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. 1979ല്‍ ശരദ്‌ പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്ത്‌ സംസ്ഥാനത്തെ ആദ്യ വനിതാ പ്രതിപക്ഷനേതാവായി.

പ്രതിപക്ഷ നേതാവായിരുന്ന പ്രതിഭ 1980ല്‍ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചതാണ്‌. പക്ഷേ, ഹൈക്കമാന്‍ഡ്‌ തീരുമാനം എ. ആര്‍. ആന്തുലെയ്ക്ക്‌ അനുകൂലമാകുകയായിരുന്നു. മുഖ്യമന്ത്രിപദം നഷ്ടമായെങ്കിലും ഹൈക്കമാന്‍ഡിന്‌ എന്നും വിശ്വസ്‌തയായിരുന്നു അവര്‍. ആന്തുലെ മന്ത്രിസഭയില്‍ സുപ്രധാനമായ നഗരവികസന വകുപ്പ്‌ ലഭിച്ച തായ്‌ 1985ല്‍ രാജ്യസഭയിലേക്കു പോകുംവരെ ആ സ്ഥാനത്തു തുടര്‍ന്നു.

ഡോ. ശെഖാവത്‌-പ്രതിഭ ദന്പതികള്‍ക്കു രണ്ടു മക്കളുണ്ട്‌ - ബിസിനസുകാരനായ രാജേന്ദ്രയും ഇലക്ട്രോണിക്സ്‌ എന്‍ജിനീയറായ മകള്‍ ജ്യോതി റത്തോഡും. സംഗീതാസ്വാദകയും ഗായികയുമായ പ്രതിഭ ന്യൂഡല്‍ഹിയിലും മുംബൈയിലുമായി രണ്ട്‌ വനിതാ ഹോസ്റ്റലുകള്‍ നടത്തുന്നു. ജല്‍ഗാവില്‍ എന്‍ജിനീയറിങ്‌ കോളജും അന്ധ വിദ്യാര്‍ഥികള്‍ക്കായി സ്കൂളും അമരാവതിയില്‍ വിദ്യാജ്യോതി വിദ്യാഭ്യാസ ട്രസ്റ്റും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്.

മുമ്പ്‌ ഒന്നോരണ്ടോതവണ ഇന്ത്യന്‍ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ വനിതകളുടെ പേര്‌ നിര്‍ദ്ദേശിയ്‌ക്കപ്പെട്ടിരുന്നു. എന്നാല്‍ അതൊക്കെ പാതിവഴിയില്‍ അവസാനിയ്‌ക്കുയും ചെയ്യുകയായിരുന്നു. 1977 ല്‍ പ്രശസ്‌ത നര്‍ത്തക രുക്‌മിണി ദേവി അരുന്ധേലിനെ പ്രസിഡന്റാക്കാന്‍ മൊറാര്‍ജി ദേശീയ താല്‌പര്യപ്പെട്ടപ്പോള്‍ സമ്പൂര്‍ണ്ണ പുരുഷ മേധാവിത്തമുള്ള ഭരണകക്ഷി രാജ്യത്തെ പരമോന്നത പദം നീലം സഞ്‌ജീവ റഡ്ഡിയ്‌ക്കു നല്‍കുകയായിരുന്നു.

2002ല്‍ എന്‍ഡിഎ ഭരണകൂടം രാഷ്ട്രപതി സ്ഥാനത്തേയ്‌ക്ക്‌ എ.പി.ജെ അബ്ദുള്‍ കലാമിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഇടതുപക്ഷം ലക്ഷ്‌മി സൈഗാളിനെ എതിര്‍ സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ അതു പ്രതീകാത്മക മത്സരം മാത്രമായിരുന്നു.

പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന ഇലക്ടൊറല്‍ കൊളെജില്‍ യുപിഎ-ഇടതുസഖ്യത്തിന്‌ വ്യക്തമായ മുന്‍തൂക്കമുള്ളതിനാല്‍ പ്രതിഭതന്നെയായിരിക്കും പരമോന്നത പദത്തില്‍ എന്നത്‌ ഏറെക്കുറെ ഉറപ്പാണ്‌. അങ്ങനെവന്നാല്‍ വനിതകള്‍ രാജ്യത്തെ പരമോന്നത പദം കൈകാര്യം ചെയ്യുന്ന ചുരുക്കം ചില ജനാധിപത്യരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടം നേടും. ഇതോടെ പുണെ സര്‍വകലാശാലയിലെ പഴയ ഷട്ടില്‍ ബാഡ്മിന്റന്‍ ചാംപ്യനായ പ്രതിഭ തായ്‌ എന്ന പ്രതിഭ ദേവിസിങ്‌ പാട്ടീലിന്‍റെ കളിത്തട്ട് ഇനി രാഷ്ട്രപതി ഭവനായിരിക്കും.

X
Desktop Bottom Promotion