ലൈംഗികതയാണോ യുവര്‍ ഓണര്‍,സ്ത്രീത്വം

By Super

സ്ത്രൈണതയും സ്ത്രീത്വവും കുടികൊളളുന്നത് ലൈംഗികതയിലാണ്. സുപ്രീം കോടതി ജഡ്ജിമാരാണ് പറയുന്നത്. എന്താണ് സ്ത്രീത്വം എന്ന നൂറ്റാണ്ടു നീണ്ട അഭ്യൂഹങ്ങള്‍ക്ക്ഇതോടെ വിരാമമായി.

സ്ത്രീത്വം അപമാനിക്കപ്പെട്ടതായി കണക്കാക്കണമെങ്കില്‍ ലിംഗം യോനിയില്‍ പ്രവേശിച്ചാല്‍ മതി എന്നൊരു സൗജന്യം ആദരണീയരായ യുവര്‍ ഓണര്‍മാര്‍ നല്‍കിയിട്ടുണ്ട്. സ്ഖലനം നടക്കേണ്ട പോലും.

സ്ത്രീയെ വലിച്ചു താഴെയിട്ട് സാരി നീക്കി, ഒന്നു ബന്ധപ്പെട്ടോട്ടെ എന്ന് അഭ്യര്‍ത്ഥിച്ചാല്‍ സ്ത്രീത്വം അപമാനിക്കപ്പെട്ടതായി കണക്കാമത്രേ. (വിത്ത് എ റിക്വസ്റ് ഓഫ് ഇന്റര്‍ കോഴ്സ് എന്ന് വിധിന്യായം - എന്തൊരു എളിമ)

പുരുഷാധിപത്യത്തിന്റെ ഗര്‍ജനങ്ങളാണ് പലപ്പോഴും ജൂഡീഷ്യറിയുടെ അകത്തളങ്ങളില്‍ മുഴങ്ങുന്നത് . വിധി തീര്‍പ്പുകള്‍ പലതും പുരുഷ കേന്ദ്രീകൃതവും പുരുഷ സംരക്ഷണാര്‍ത്ഥവും ഉളളതാണെന്ന് വിമര്‍ശിക്കപ്പെടുന്നു. ഇവിടെയും സംഭവിക്കുന്നത് മറിച്ചല്ല.

തെളിവുണ്ടോ. . . . .തെളിവ്. . . .

സ്വന്തം മകളെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന ബലാത്സംഗം ചെയ്തെന്നാരോപിക്കപ്പെട്ട പ്രതി കോടതിയിലെത്തിയപ്പോള്‍ സംഭവിച്ചതെന്തെന്ന് നാം കണ്ടു. ലിംഗ യോനി സമ്പര്‍ക്കം തെളിയിക്കാനാവാത്തതിനാല്‍ പ്രതിയെ വെറും രണ്ടു കൊല്ലത്തെ തടവിനു വിധിച്ച് ജഡ്ജി കൈകഴുകി.

1860ല്‍ നിലവില്‍ വന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ വ്യവസ്ഥകള്‍ 1983 വരെ മാറ്റമില്ലാതെ തുടരുകയായിരുന്നു. കാലം മാറുന്നതിനനുസരിച്ച് വന്‍മാറ്റങ്ങളാണ് പീഡനരീതിയില്‍ വന്നത്. വൃദ്ധകള്‍ മുതല്‍ പിഞ്ചു കുഞ്ഞുങ്ങള്‍ വരെ.

അമ്മയെയും അനിയത്തിയെയും പീഡിപ്പിക്കുന്നതില്‍ രസം കണ്ടവര്‍ വയസറിയിക്കാത്ത മകളെപ്പോലും വെറുതെ വിടുന്നില്ല. നിയമം തണലാകുന്നത് പ്രതികള്‍ക്കും.

വനിതാ ബില്ലിന് തിരിച്ചടി

പീഡനത്തിന് ഇരയാവുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ഉറപ്പു വരുത്താന്‍ ദേശീയ വനിതാ കമ്മിഷന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ലാ കമ്മിഷന്റെ 172ാം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ ലാ അമെന്‍മെന്റ് ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് പുതിയ നിര്‍വചനത്തിന്റെ വരവ്.

ഐപിസി 375-ാം വകുപ്പിലാണ് ബലാത്സംഗം നിര്‍വചിച്ചിക്കപ്പെടുന്നത് സ്ത്രീയുടെ ഇച്ഛയ്ക്കു വിപരീതമായി, സമ്മതമില്ലാത നടക്കുന്ന ലൈംഗിക വേഴ്ചയാണ് ബലാത്സംഗം. സ്ത്രീയെയോ അവള്‍ക്കു വേണ്ടപ്പെട്ടവരെയോ കൊല്ലുമെന്നോ ആക്രമിക്കുമെന്നോ ഭയപ്പെടുത്തി സമ്മതം വാങ്ങിയാലും ആ ബന്ധം ബലാത്സംഗം തന്നെയാണ്. കല്യാണം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതും ബലാത്സംഗമാണ്.

ഇവിടെയെല്ലാം പഴുതുകളുണ്ട്. നടന്നത് ബലാത്സംഗമാണെന്ന് തെളിയിക്കേണ്ടത് സ്ത്രീയാണ്. എങ്ങനെയാണ് സമ്മതമില്ലായ്മ കോടതിയെ ധരിപ്പിക്കുന്നത്? കൊല്ലുമെന്നും ആക്രമിക്കുമെന്നുമുളള ഭീഷണിയുണ്ടായെന്ന് ഇര എങ്ങനെയാണ് കോടതിയെ വിശ്വസിപ്പിക്കുന്നത്? വിവാഹം കഴിക്കാമെന്ന് പ്രതി ഉറപ്പു തന്നിരുന്നതായി അവള്‍ കോടതിയില്‍ തെളിയിക്കുന്നതെങ്ങനെ?

നിയമങ്ങള്‍ ആര്‍ക്കു വേണ്ടി?

പുരുഷന്റെ രക്ഷയ്ക്കുളള പഴുതുകള്‍ വേണ്ടുവോളമുണ്ട്. സ്ത്രീയ്ക്കെതിരെയുളള എല്ലാ അതിക്രമങ്ങളും സ്ത്രീപീഡനമായി കണക്കാക്കണമെന്ന് വാദിക്കുന്നത് അതുകൊണ്ടാണ്. ദേശീയ നിയമ കമ്മിഷനും വനിതാ കമ്മിഷനും സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകരും വനിതാ സംഘടനകളും ഐപിസി 375ാം വകുപ്പ് കാലാനുസൃതമായി പരിഷ്കരിക്കണമെന്നാവശ്യപ്പെടുന്നുണ്ട്.

ബലാത്സംഗം നടന്നപ്പോള്‍ എതിര്‍ത്തില്ല എന്നത് സ്ത്രീയുടെ സമ്മതമായി പലപ്പോഴും കോടതി കണക്കാക്കിയിട്ടുണ്ട്. ഇരയുടെ ദേഹത്തുളള മുറിവുകളാണത്രേ എതിര്‍ത്തതിന്റെ ലക്ഷണങ്ങള്‍. അതായത് മുറിവേല്‍പ്പിക്കാതെ ബലാത്സംഗം ചെയ്താല്‍ ശിക്ഷയില്ല. എന്തൊരു വിചിത്രമായ വീക്ഷണം.

ബലാത്സംഗത്തിന് ഇരയാകുന്നവര്‍ കോടതി മുറിയില്‍ വച്ച് വീണ്ടും മാനഭംഗപ്പെടുന്നു. ഒരിക്കല്‍ ഇഷ്ടമില്ലാത്ത ശാരീരിക വേഴ്ചയാണ് നടന്നതെങ്കില്‍ ഇവിടെ മാനസിക ബലാത്സംഗം നടക്കുന്നു. വിസ്താരം എന്ന പേരില്‍ നടക്കുന്ന പരസ്യവേഴ്ച ഏറെത്തവണ പൊതുസമൂഹം ചര്‍ച്ച ചെയ്തിട്ടമളളതാണ്. അവിടെയുപയോഗിക്കുന്ന വാചകങ്ങളാണ്, എത്ര ആഴത്തില്‍ പ്രവേശിച്ചു? സ്ഖലനം നടന്നോ, നടന്നപ്പോള്‍ എന്തു തോന്നി എന്നൊക്കെ. നിര്‍ഭാഗ്യവശാല്‍ ഇതേ വാചകങ്ങള്‍ സുപ്രീം കോടതിയുടെ നിര്‍വചനത്തിലും ഉള്‍പ്പെടുന്നു. ഒരിക്കല്‍ പോലും ഇരയുടെ അപമാനിക്കപ്പെട്ട വ്യക്തിത്വം ഈ നിര്‍വചനത്തില്‍ ഇടം നേടുന്നതേയില്ല.

വേണ്ടത് മാനുഷിക സമീപനം

ദളിതരും പിന്നോക്കക്കാരും സ്ത്രീകളും കുട്ടികളും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയു നീതിപീഠത്തിന്റെയും കൂടുതല്‍ പരിഗണനയര്‍ഹിക്കുന്നത് സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാലാണ്. ആണുങ്ങള്‍ മാത്രമല്ല മനുഷ്യരെന്നും ആ വിഭാഗത്തില്‍ സ്ത്രീകളും കുട്ടികളും വരുമെന്നും സമൂഹം അംഗീകരിച്ചേ മതിയാവൂ. ലിംഗവിവേചനം ക്രിമിനല്‍ കുറ്റമായി കണക്കാക്കി ശിക്ഷ നല്‍കുക തന്നെ വേണം.

സാമ്പത്തികവും സാമൂഹികവുമായ സര്‍വസ്വാതന്ത്യ്രവും പുരുഷന്‍ അവകാശം പോലെ കല്‍പിച്ച് അനുഭവിക്കുന്നു. സ്ത്രീകള്‍ക്ക് ഇതൊക്കെ നിഷേധിക്കപ്പെടുന്നത് ലിംഗപരമായ അനീതിയാണ്. ആ അനീതി സ്വാതന്ത്യ്രാനന്തര ഭാരതത്തില്‍ മാറ്റമില്ലാതെ തുടരുന്നത് ഭരണഘടനാ ലംഘനവും.

സ്ത്രീത്വത്തിന്റെ കാതല്‍ സ്ത്രീയെന്ന നിലയിലുളള അവളുടെ വ്യക്തിത്വമാകണം. . ആ അഭിമാനത്തിന് പോറലേല്‍പിക്കുന്ന ഏതു പ്രവൃത്തിയും സ്ത്രീത്വത്തിനു നേരെയുളള ആക്രമണമായി കണക്കാക്കണം. അത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും വേണം.

അരുത് യുവര്‍ ഓണര്‍.. . . . . . . അരുത്

നീചമായ ഒരു വ്യക്തിഹത്യയുടെ നിര്‍വചനവും ചര്‍ച്ചകളും നിരീക്ഷണങ്ങളും സ്ത്രീയുടെ ജനനേന്ദ്രിയത്തെ കേന്ദ്രീകരിച്ചാണോ നടക്കേണ്ടത്? ആ അധാര്‍മ്മികത ആരുടെ ഭാഗത്തു നിന്നുണ്ടായാലും എതിര്‍ക്കപ്പെടണം. അത് പരമോന്നത നീതിപീഠത്തില്‍ നിന്നായാല്‍പോലും. കോടതിയലക്ഷ്യത്തിന്റെ പഴമുറം കൊണ്ടു മറയ്ക്കാവുന്നതിനേക്കാള്‍ നമായ പുരുഷാധിപത്യ ധാര്‍ഷ്ട്യമാണ് സുപ്രീം കോടതി പ്രകടിപ്പിക്കുന്നത്.

സ്ത്രീയെന്ന വ്യക്തിത്വമാണ് സ്ത്രീത്വം എന്ന് സുപ്രിം കോടതി നിര്‍വ്വചിച്ചാല്‍ അതു സ്വാഗതം ചെയ്യപ്പെടും. എസെന്‍സ് ഓഫ് വിമന്‍സ് മോഡസ്റി ഈസ് ഹെര്‍ സെക്സ് എന്ന് വിശാലമായ അര്‍ത്ഥത്തിലാണ് കോടതി പറഞ്ഞത് എന്ന് വിശ്വസിക്കാം. ആശ്വസിക്കാം. രാജ്യമെങ്ങുമുളള കീഴ് കോടതികള്‍ ഈ വിധി ദുര്‍വ്യഖ്യാനം ചെയ്യില്ലെന്നും.

X
Desktop Bottom Promotion