ഗാര്‍ഹിക പീഡനം തടയല്‍ നിയമം വ്യാഴാഴ്ച മുതല്‍

By Staff

തിരുവനന്തപുരം: സ്ത്രീകള്‍ക്കുനേരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ തടയുന്നതിനുള്ള നിയമം വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നു.

2005ലെ സ്ത്രീകള്‍ക്കുനേരയുള്ള ഗാര്‍ഹിക പിഡനം തടയല്‍ നിയമത്തിന് സപ്തംബര്‍ 13നാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. നിരവധി വനിതാ സംഘടനകള്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ആഗസ്തില്‍ പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത്.

2005ല്‍ നിയമം പ്രാബല്യത്തിലായെങ്കിലും 2006 ഒക്ടോബര്‍ 25 ബുധനാഴ്ചയാണ് വനിതാശിശുക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച പ്രഖ്യാപനം പുറപ്പെടുവിച്ചത്.

നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ തയ്യാറാക്കാന്‍ കൂടുതല്‍ സമയമെടുത്തതുകൊണ്ടാണ് കാലതാമസം വന്നുവെന്നാണ് മന്ത്രാലയം ഇതിന് ഔദ്യോഗിക വിശദീകരണം നല്‍കിയിരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പൊതുമിനിമം പരിപാടിയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഈ നിയമം.

അമ്മ, ഭാര്യ, സഹോദരി, വിധവ, വീട്ടിലെ മറ്റുസ്ത്രീകള്‍ തുടങ്ങിയവര്‍ക്കെല്ലാം പുരുഷന്മാരുടെ പീഡനങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതാണ് നിയമം. ശാരീരികവും വൈകാരികവും ലൈംഗികവും സാമ്പത്തികവുമായ പീഡനങ്ങള്‍, ഭീഷണികള്‍, അസഭ്യം പറയല്‍ തുടങ്ങിയവയൊക്കെ ആക്രമണത്തിന്റെ പരിധിയില്‍വരും.

വിവാഹത്തിനായി സ്ത്രീയോടും കുടുംബാംഗങ്ങളോടും അന്യായമായി സ്ത്രീധനം ആവശ്യപ്പെടുന്നതും ഈ നിയമപ്രകാരം ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. വിവാഹം, ബന്ധുത്വം, ദത്തെടുക്കല്‍ എന്നിവ പ്രകാരം വീട്ടില്‍ ഒന്നിച്ചു താമസിക്കുന്ന സ്ത്രീകള്‍ക്കെതിരെ പുരുഷന്മാര്‍ നടത്തുന്ന ആക്രമണങ്ങളാണ് പ്രധാനമായും നിയമത്തിന്റെ പരിധിയില്‍ പെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ ഏതെങ്കിലും രീതിയില്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് എല്ലാ ജില്ലകളിലും നിയമിക്കപ്പെടുന്ന പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ക്കു മുമ്പാകെ പരാതി നല്‍കാം. മജിസ്ട്രേട്ടിന് മുമ്പാകെ കേസ് രജിസ്റര്‍ചെയ്യാന്‍ ഈ ഓഫീസറുടെ സഹായം ലഭിക്കും.

ഇതുകൂടാതെ വൈദ്യപരിശോധന, നിയമസഹായം, സുരക്ഷ നല്‍കല്‍ തുടങ്ങിയ കാര്യങ്ങളിലും ഇതേ ഉദ്യോഗസ്ഥര്‍ പരാതിക്കാരെ സഹായിക്കണം. കേസ് രജിസ്റര്‍ ചെയ്ത് കഴിഞ്ഞ് മൂന്ന് ദിവസത്തിനകം മജിസ്ട്രേട്ട് കേസ് പരിഗണിയ്ക്കണം.

വാദം കേള്‍ക്കാന്‍ തുടങ്ങിയാല്‍ രണ്ടുമാസത്തിനുള്ളില്‍ പ്രശ്നത്തില്‍ തീര്‍പ്പുണ്ടാക്കണം. കേസുകള്‍ കെട്ടിക്കിടക്കാതെ കൂടുതല്‍ വേഗത്തില്‍ വിധിനിര്‍ണ്ണയിക്കുന്നതിനായി കൂടുതല്‍ കോടതികള്‍ സ്ഥാപിക്കാനും കൂടുതല്‍ ജഡ്ജിമാരെ നിയമിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനും ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജോലിസ്ഥലത്ത് പ്രവേശിയ്ക്കല്‍, സ്വത്തുമാറ്റല്‍ എന്നിവ തടയാനും ബന്ധപ്പെട്ട കോടതിയ്ക്ക് അധികാരമുണ്ടായിരിക്കും.

വീടിനുള്ളില്‍ സ്ത്രീകള്‍ക്കെതിരേ അക്രമം കാട്ടുന്നവര്‍ക്ക് ഒരു വര്‍ഷം വരെ ജാമ്യരഹിത തടവോ 20,000 രൂപ പിഴയോ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Story first published: Thursday, October 26, 2006, 5:30 [IST]
X
Desktop Bottom Promotion