ദത്തെടുക്കപ്പെടുന്നത് കൂടുതലും പെണ്‍കുട്ടികള്‍

By Super

മറ്റ് സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആണ്‍കുട്ടികളെ ദത്തെടുക്കുന്നതിനാണ് ദമ്പതികള്‍ പ്രധാന പരിഗണന നല്‍കുന്നതെന്ന് അഡോപ്ഷന്‍ ഏജന്‍സി കോ-ഓര്‍ഡിനേറ്റര്‍ മീന കുരുവിള പറഞ്ഞു. ഇവിടെ സ്ഥിതി മറിച്ചാവുന്നതിന് കാരണം ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ കുടുംബത്തോട് കൂടുതല്‍ അടുപ്പം കാണിക്കുമെന്ന വിശ്വാസമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

2003-04ല്‍ 254 ദത്തെടുക്കപ്പെട്ട കുട്ടികളില്‍ 137 പേരും പെണ്‍കുട്ടികളായിരുന്നു. 2002-03ല്‍ 245 കുട്ടികളാണ് ദത്തെടുക്കപ്പെട്ടത്. ഇവരില്‍ 138 പേര്‍ പെണ്‍കുട്ടികളായിരുന്നു. 2001-02ല്‍ 249 ല്‍ 140 പേരാണ് പെണ്‍കുട്ടികളായുണ്ടായിരുന്നത്. 2000-01ല്‍ 297 ദത്തെടുക്കപ്പെട്ട കുട്ടികളില്‍ 166 പേരും പെണ്‍കുട്ടികളായിരുന്നു.

അഡോപ്ഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് 1993 മുതല്‍ ഒരു ദശകക്കാലം 1521 പെണ്‍കുട്ടികള്‍ ദത്തെടുക്കപ്പെട്ടിട്ടുണ്ട്. അതേ സമയം 1224 ദത്തെടുക്കപ്പെട്ട ആണ്‍കുട്ടികളുടെ എണ്ണം 1224 ആണ്.

കുട്ടികളെ ദത്തെടുത്ത കുടുംബങ്ങള്‍ ഏറ്റവും കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. അഡോപ്ഷന്‍ ഏജന്‍സി മുഖേന 384 കുടുംബങ്ങളാണ് കുട്ടികളെ ദത്തെടുത്തത്. തൃശൂരാണ് രണ്ടാം സ്ഥാനത്ത്- 232 കുടുംബങ്ങള്‍. ഇടുക്കിയും വയനാടുമാണ് ദത്തെടുക്കലില്‍ ഏറ്റവും പിന്നില്‍- യഥാക്രമം 17ഉം 18ഉം.

വിവിധ സമുദായങ്ങളിലെ ദത്തെടുക്കപ്പെട്ട കുട്ടികള്‍ക്കായി ഏകീകൃത നിയമം കൊണ്ടുവരണമെന്നാണ് കുട്ടികളെ ദത്തെടുത്ത കുടുംബങ്ങളുടെ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ഹിന്ദു കുടുംബങ്ങളിലെ ദത്തെടുക്കപ്പെട്ട കുട്ടികള്‍ക്ക് ഹിന്ദു ദത്തെടുക്കല്‍ നിയമം അനുസരിച്ച് നിയമപരമായ അവകാശങ്ങളുണ്ട്. അതേ സമയം മുസ്ലിം, ക്രൈസ്തവ സമുദായങ്ങളില്‍ നിയമം അനുസരിച്ച് ദത്തെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളായി മാത്രമേ മാതാപിതാക്കളെ പരിഗണിക്കുന്നുള്ളൂ.

X
Desktop Bottom Promotion