രാവു മറക്കുന്ന വനിതാസമത്വം

By Super

കാലവും ഒപ്പം നിയമങ്ങളും മാറുകയാണ്. പണ്ട് നഴ്സുമാരെപ്പോലുള്ള അപൂര്‍വ്വം രംഗങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ രാത്രിജോലി ചെയ്തിരുന്നത്. എന്നാല്‍ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു.

രാത്രിയെ മറയാക്കി ജീവനമാര്‍ഗം തേടുന്ന മോഷ്ടാക്കളെയും കുറ്റവാളികളെയും കയ്യോടെ പിടിക്കാന്‍ നടക്കുന്ന പൊലീസ് സംഘങ്ങളില്‍ വനിതാപൊലീസുകാരെയും കണ്ടേക്കാം. വിവരസാങ്കേരികരംഗം വളര്‍ച്ചയുടെ നാഴികക്കല്ലായി മാറിയപ്പോള്‍ കമ്പ്യൂട്ടറുകളുടെ മുന്നില്‍ ഉറക്കമിളച്ചിരുന്ന് പരതുന്ന വനിതകളുടെ എണ്ണവും കൂടി. പത്രപ്രവര്‍ത്തനരംഗം മുതല്‍ ചെമ്മീന്‍ കിള്ളുന്ന സ്ഥാപനങ്ങളില്‍ വരെ സ്ത്രീകളിന്ന് ധാരാളമുണ്ട്.

എന്നാല്‍ സമത്വവാദം എല്ലാ രംഗങ്ങളിലുമില്ല. സ്ത്രീകള്‍ക്കു നേരെയുള്ള തുറിച്ചുനോട്ടം അഭ്യസ്തവിദ്യരെന്നഭിമാനിക്കുമന്ന നമ്മുടെ സമൂഹമിന്നും അവസാനിപ്പിച്ചിട്ടില്ല.സ്ത്രീകളുടെ സുരക്ഷക്ക് ഇപ്പോഴും വലിയ ഉറപ്പൊന്നുമില്ല. പ്രത്യേകിച്ചും പെണ്‍വാണിഭകഥകളും സ്ത്രീപീഡനങ്ങളും പെരുകുന്ന കേരളത്തില്‍. താമസസൗകര്യങ്ങളും യാത്രാസൗകര്യവും ഇന്നും വളരെ പരിമിതമാണ്.തിരുവനന്തപുരം ടെക്നോപാര്‍ക്കിലും ഐ.ടി സ്ഥാപനങ്ങളിലും കൊച്ചിയിലെ കാള്‍ സെന്ററുകളിലും രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ ഏറെയാണ്. ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരുന്നു ജോലി ചെയ്യേണ്ട കോള്‍സെന്ററുകള്‍ പൊട്ടിമുളച്ചതോടെ ജോലിസാധ്യതയ്ക്കൊപ്പം തന്നെ സ്ത്രീകളുടെ സുരക്ഷാപ്രശ്നങ്ങളും കൂടി.

സമയക്രമം പാലിക്കാത്ത ജോലിയായതുകൊണ്ട് ഹോസ്ററലുകളില്‍ സ്ത്രീകള്‍ക്കു താമസസൗകര്യം ലഭ്യമല്ല. കേരളത്തിലെ വനിതാ ഹോസ്റലുകളില്‍ ഏഴ് മണിയ്ക്കുമുമ്പേ കയറണമല്ലൊ. അപൂര്‍വം ചില ഹോസ്റലുകള്‍ ഈ സമയം രാത്രി ഒമ്പത് വരെയാക്കിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ രാത്രി മൂന്ന് മണിയ്ക്കും ചിലപ്പോള്‍ അതിനേക്കാള്‍ വൈകിയും എത്തുന്ന ജോലി ചെയ്യുന് പെണ്‍കുട്ടികള്‍ എന്ത് ചെയ്യും. മറ്റ് ചിലര്‍ ജോലിയ്ക്ക് പോകുന്നത് രാവിലെ രണ്ട് മണിയ്ക്കാണ്. ചില പെണ്‍കുട്ടികള്‍ രാത്രി മുഴുവനുമാണ് ജോലി ചെയ്യുന്നത്. വൈകീട്ട് ഏഴ് മണിയോടെ പോയാല്‍ അടുത്ത ദിവസം രാവിലെ ഏഴ് മണിവരെ ജോലി ചെയ്യേണ്ടിവരുന്നു. ഹോസ്റല്‍ അന്തേവാസികള്‍ രാത്രിയില്‍ ഹോസ്റലില്‍ തന്നെ ഉണ്ടാവണമെന്നാണ് നിബന്ധന. ഇതുമൂലം സ്വന്തമായി വീടെടുത്തു താമസിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സാമ്പത്തികഭാരമേറുകയും സുരക്ഷ കുറയുകയും ചെയ്യുന്നു.

ഒറ്റക്കോ കൂട്ടായോ താമസിക്കുന്ന സ്ത്രീകളെ മറ്റൊരു കണ്ണുകൊണ്ടു നോക്കിക്കാണുന്ന സമൂഹമാണിത്. ഈയിടെ തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റ് സമുച്ചയത്തില്‍ ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടി താമസമാക്കിയപ്പോള്‍ മറ്റ് ഫ്ലാറ്റ് ഉടമകള്‍ ഉണ്ടാക്കിയ ഒച്ചപ്പാട് കുറച്ചൊന്നുമല്ല. മാത്രവുമല്ല, വാണിഭക്കഥകളേറി വരുന്നതുകൊണ്ട് വീട് വാടകയ്ക്കു കൊടുക്കാനും പലര്‍ക്കും താല്‍പര്യവുമില്ല.

ട്രാവല്‍ ആന്റ് ടൂറിസം മേഖലയിലെ കാര്യം കുറേക്കൂടി സങ്കീര്‍ണമാണ്. വിമാനത്താവളത്തിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകള്‍ പലപ്പോഴും അസമയത്തായിരിക്കും ജോലിസ്ഥലങ്ങളില്‍ നിന്നിറങ്ങുന്നത്. കമ്പനി വാഹനങ്ങള്‍ ഇവരെ വീട്ടിന് മുന്നില്‍ എത്തിയ്ക്കുന്നില്ലെന്ന പരാതിയുമുണ്ട്. അടുത്തുള്ള കവലയില്‍ ഇറക്കിവിടാറാണ് പല കമ്പനികളും ചെയ്യുന്നത്.

ബസ് സമരങ്ങളും ട്രെയിന്‍ വൈകിയോട്ടങ്ങളും പതിവുള്ള കേരളത്തില്‍ ഇവയെ ആശ്രയിച്ചാല്‍ ഉള്ള തൊഴില്‍ പോകുമെന്ന് അനുഭവസ്ഥര്‍. എറണാകുളത്ത് റബ്ബര്‍ ഫാക്ടറികള്‍ മുതല്‍ ചെമ്മീന്‍നുള്ളല്‍ കേന്ദ്രങ്ങള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ യാത്രാപരിമിതികള്‍ മൂലം ഫാക്ടറികളില്‍ത്തന്നെ കിടന്നുറങ്ങി രാവിലെ മാത്രമാണ് വീടുകളില്‍ തിരിച്ചെത്തുന്നത്.

കുടുംബം പുലര്‍ത്താനുള്ള നെട്ടോട്ടത്തിനിടയില്‍ സ്വന്തം വിശ്രമം പോലുമുപേക്ഷിക്കുന്ന ഇവരെ മറുഭാഗത്തു നിന്ന് സംശയദൃഷ്ടികളോടെ വീക്ഷിക്കുന്നുണ്ടാകും, സംസ്കാരത്തിന്റെ കപടമുഖംമൂടിയിണിഞ്ഞു നടക്കുന്ന നമ്മുടെ സമൂഹം.

ജോലികള്‍ മൂലമുള്ള കുടുംബപ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ധാരാളം. പണമുണ്ടാക്കുന്നു, പക്ഷേ ജീവിതമില്ല, അതു കമ്പ്യൂട്ടര്‍ മോണിറ്ററിനു മുന്നില്‍ എരിഞ്ഞുതീരുന്നു, ഇതാണ് ജീവിതത്തെക്കുറിച്ച് പലരും പറയുന്നത്.

കുത്തിയിരിപ്പു മൂലമുള്ള നടുവേദന, കമ്പ്യൂട്ടറിന്റെ മോണിട്ടറില്‍ നോക്കുന്നതു മൂലമുള്ള കണ്ണുവേദന, കോള്‍സെന്റര്‍ ജോലിയാണെങ്കില്‍ തൊണ്ടയ്ക്കു തകരാറ്... ഇങ്ങനെ നീണ്ടുപോകുന്നു പ്രശ്നങ്ങളും പരിവേദനങ്ങളും. പക്ഷെ ഇവയൊന്നും കേള്‍ക്കാനാളില്ല. സമത്വവാദം സുന്ദരം. ഇതു തെളിയിക്കണമെങ്കില്‍ പുരുഷനൊപ്പം സ്ത്രീയും തൊഴില്‍ഗോദയിലിറങ്ങണം. വെല്ലുവിളികള്‍ സധൈര്യം നേരിടണം. പക്ഷേ അതിനുവേണ്ട സാഹചര്യമൊരുക്കുകയെന്നത് സര്‍ക്കാരിന്റെയും തൊഴില്‍സ്ഥാപനങ്ങളുടെയും ഒപ്പം സമൂഹത്തിന്റേയും കൂടി ഉത്തരവാദിത്തമാണ്.

X
Desktop Bottom Promotion