ജീവിതത്തിനും മരണത്തിനുമിടയ്ക്ക് ഡോ. ദിവ്യ

By Staff

ദിവ്യയുടെ ഭര്‍ത്താവ് അമന്‍ ഖാന്റെ അഭിഭാഷകന്‍ ഇതിനെതിരെ പാക് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെ തല്ക്കാലം നാടുവിടുന്നത് സ്റേ ചെയ്തുകൊണ്ട് പെഷവാര്‍ കോടതിയില്‍ നിന്നും ദിവ്യ ഉത്തരവ് നേടിയിട്ടുണ്ട്. ഡോ. ദിവ്യയെ നാടുകടത്താനുള്ള വ്യക്തമായ കാരണം 15 ദിവസത്തിനുള്ളില്‍ കാണിക്കാന്‍ പാക് ആഭ്യന്തരമന്ത്രാലയത്തോട് പെഷവാര്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിയ്ക്കാന്‍ തയ്യാറായിക്കൊണ്ടുള്ള ദിവ്യയുടെ അപേക്ഷ എന്തുകൊണ്ടാണ് പാകിസ്ഥാന്‍ ഗവണ്മെന്റ് തള്ളിയതെന്ന കാര്യം ഇപ്പോഴും അവ്യക്തമായി തുടരുന്നു. അടുത്ത മാസം താന്‍ ഒരു കുഞ്ഞിന് ജന്മം നല്കുമെന്നും പക്ഷെ ഈ കുഞ്ഞിന് പാകിസ്ഥാന്‍ പൗരത്വമോ ഇന്ത്യന്‍ പൗരത്വമോ ലഭിയ്ക്കാതെ വരുമോ എന്ന ആശങ്കയും ദിവ്യയ്ക്കുണ്ട്.

2003 ജൂലായ് 16നാണ് ദിവ്യ അമന്‍ ഖാനെ വിവാഹം ചെയ്തത്. പിന്നീട് പാകിസ്ഥാനിലെ മര്‍ദന്‍ എന്ന പ്രദേശത്ത് ഇരുവരും താമസം തുടങ്ങി. 2003 ആഗസ്ത് 27നാണ് പാകിസ്ഥാന്‍ പൗരത്വത്തിന് ദിവ്യ അപേക്ഷ നല്കിയത്. ഈ അപേക്ഷ ആഭ്യന്തര മന്ത്രാലയം തള്ളുകയും ദിവ്യയുടെ സന്ദര്‍ശക വിസ തീരുന്ന മാര്‍ച്ച് ഏഴോടെ രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പെഷവാര്‍ കോടതിയില്‍ നിന്നും ഇതിന് സ്റേലഭിച്ചതിനാല്‍ ദിവ്യയെ പാക് പൊലീസിന് അറസ്റ് ചെയ്യാനോ നാടുകടത്താനോ കഴിഞ്ഞിട്ടില്ല.

1951ലെ പാകിസ്ഥാന്‍ പൗരത്വനിയമമനുസരിച്ച് ഒരു പാകിസ്ഥാന്‍കാരനെ വിവാഹം ചെയ്യുന്ന ഏത് സ്ത്രീയും പാകിസ്ഥാന്‍ പൗരയാണ്. ഇതാണ് ദിവ്യയുടെ അഭിഭാഷകന്‍ ഉന്നയിക്കുന്ന വാദം. ദിവ്യ ഗര്‍ഭിണിയായിരിക്കുന്നതിനാല്‍ നാടുകടത്താനുള്ള നീക്കം തല്ക്കാലം മാറ്റിവയ്ക്കണമെന്നും അഭിഭാഷകന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു.

മതം മാറിയതിന് ശേഷവും തനിയ്ക്ക് പൗരത്വം അനുവദിയ്ക്കാത്ത പാകിസ്ഥാന്റെ നടപടി വിചിത്രമാണെന്ന് ദിവ്യ പറയുന്നു. ഇന്ത്യയിലേക്ക് പറഞ്ഞയച്ചാല്‍ ഹിന്ദുത്വത്തിലേക്ക് മാറുകയോ മരിയ്ക്കുകയോ അല്ലാതെ മറ്റ് പോംവഴിയില്ലെന്നും ദിവ്യ പറയുന്നു. ഒരു യാഥാസ്ഥിതിക ഹിന്ദുകുടുംബത്തിലെ അംഗമാണ് താനെന്നും മടങ്ങിച്ചെന്നാല്‍ തന്റെ മാതാപിതാക്കള്‍ തന്നെ കൊല്ലുമെന്നും ദിവ്യ പറയുന്നു.

എന്നാല്‍ ദിവ്യയുടെ അച്ഛനമ്മമാരായ ദയാനന്ദനും വസന്തയും ദിവ്യ ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനെ സ്വാഗതം ചെയ്യുകയാണ്. തങ്ങളുടെ മകള്‍ ഏത് അവസ്ഥയിലായാലും മടങ്ങിവന്നാല്‍ സ്വീകരിയ്ക്കാന്‍ തയ്യാറാണെന്ന് വസന്ത പറയുന്നു. 1996ലാണ് ഉക്രെയ്നിലെ ലോവോ മെഡിക്കല്‍ സ്കൂളില്‍ ദിവ്യ മെഡിസിന് ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കി. പഠനത്തിനിടയില്‍ പല തവണ നാട്ടില്‍ വന്ന് പോയ ദിവ്യ പക്ഷെ പഠനം പൂര്‍ത്തിയായ ശേഷം കേരളത്തില്‍ വന്നില്ല. തനിയ്ക്ക് ഉക്രെയ്നില്‍ തന്നെ ജോലി കിട്ടിയെന്നാണ് ദിവ്യ പറഞ്ഞത്.

Story first published: Thursday, July 15, 2004, 5:30 [IST]
X
Desktop Bottom Promotion