ശ്രീലേഖ: ആദ്യവനിത ഡിഐജി

By Super

തിരുവനന്തപുരം: കേരളത്തില്‍ അങ്ങിനെ ആദ്യമായി ഒരു വനിതാ റേഞ്ച് ഡിഐജി ഉണ്ടായിരിക്കുന്നു- ആര്‍. ശ്രീലേഖ ഐപിഎസ്.

ജൂണ്‍ 23 ബുധനാഴ്ച അവര്‍ എറണാകുളം സെന്‍ട്രല്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റു. എറണാകുളമായിരിക്കും ഇവരുടെ പ്രവര്‍ത്തനകേന്ദ്രം.

സമര്‍പ്പണത്തിനും ആത്മാര്‍ത്ഥതയ്ക്കും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്കും നേരത്തെ പേരുകേട്ട ഐപിഎസ് ഓഫീസറാണ് ശ്രീലേഖ. നേരത്തെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ആയിരുന്നു ശ്രീലേഖ.

പുതിയ സ്ഥാനമാറ്റത്തില്‍ പ്രത്യേകിച്ച് യാതൊരു മാറ്റവും തോന്നുന്നില്ലെന്ന് ശ്രീലേഖ വാര്‍ത്താലേഖകരോട് പറഞ്ഞു. പൊതുവെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ കുറ്റകൃത്യം കുറവായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ശ്രീലേഖ പറഞ്ഞു.

പുതിയ ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീലേഖ ബോധവതിയാണ്. പൊലീസുകാരുടെ ജോലിയെന്നാല്‍ അല്പം കഠിനമായ ജോലിയാണ്. അത് ഞങ്ങളുടെ ദിനചര്യയുടെ ഭാഗമാണ്.- ശ്രീലേഖ പറയുന്നു.

ഒരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെയുള്ള പ്രവര്‍ത്തനമാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ശ്രീലേഖ നിര്‍വഹിച്ചത്. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ ഏറിവരുന്ന കൊച്ചിനഗരത്തിലും മധ്യകേരളത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് തന്നെ ജനങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.

കഴിഞ്ഞ കുറേ നാളുകളായി കൊച്ചിയില്‍ മനുഷ്യത്വരഹിതമായ രീതിയിലാണ് ഗുണ്ടാവിളയാട്ടം നടന്നിരുന്നത്. ഇപ്പോള്‍ ഗുണ്ടാവിളയാട്ടങ്ങളുടെ തലസ്ഥാനനഗരിയായി മാറിയിരിക്കുകയാണ് കൊച്ചി. നെടുമ്പാശേരി വിമാനത്താവളത്തിന്റെ വരവ് കുറ്റകൃത്യങ്ങള്‍ക്കുള്ള അപാരസാധ്യതകളാണ് ഗുണ്ടകള്‍ക്ക് മുന്നില്‍ തുറന്നിട്ടിരിയ്ക്കുന്നത്. എന്തായാലും ശ്രീലേഖയുടെ വരവോടെ ഒരു മാറ്റം പ്രതീക്ഷിയ്ക്കാം.

X
Desktop Bottom Promotion