ആതന്‍സിലെ സ്വര്‍ണ്ണം തേടി അഞ്ജു...

By Super

2004 ആഗസ്തില്‍ ഏതന്‍സ് നഗരത്തിലെ ഒളിമ്പിക്സ് മെഡല്‍ പട്ടികയില്‍ അഞ്ജു ബി. ജോര്‍ജ്ജ് എന്ന മലയാളിപെണ്‍കുട്ടിയുടെ പേര് തെളിയുമോ? ഈ സ്വപ്നം സ്വന്തമാക്കാനുള്ള ദൃഢപ്രതിജ്ഞയുമായി അഞ്ജു പുറപ്പെടുകയാണ്. ലോംഗ്ജമ്പില്‍ ഏഴ് മീറ്റര്‍ താണ്ടി ഒരു ഒളിമ്പിക് മെഡല്‍ നേടുക- ഇതല്ലാതെ മറ്റൊരു അജണ്ടയും അഞ്ജുവിന്റെ മുമ്പില്‍ ഇപ്പോഴില്ല.

ഭര്‍ത്താവും കോച്ചുമായ ബോബിയോടൊപ്പം ബാംഗ്ലൂരില്‍ നടത്തിയ കഠിനപ്രയത്നം അഞ്ജുവിന്റെ മോഹത്തിന് മാറ്റുകൂട്ടുന്നു. ആഴ്ചയില്‍ 32 മുതല്‍ 35 മണിക്കൂര്‍ വരെയായിരുന്നു അഞ്ജുവിന്റെ പരിശീലനം. ദോഹയില്‍ നടന്ന സൂപ്പര്‍ ഗ്രാന്റ് പ്രീ മത്സരത്തിലെ പ്രകടനം അഞ്ജുവിന് പ്രതീക്ഷ പകരുന്നു. 6.82 മീറ്റര്‍ ചാടി അഞ്ജു ലോക റാങ്കിംഗില്‍ നാലാമതെത്തി.

പാരീസില്‍ നടന്ന ലോക് അത്ലറ്റിക് മീറ്റില്‍ നേടിയ വെങ്കലമാണ് അഞ്ജുവിന്റെ ഒളിമ്പിക്സ് സ്വപ്നങ്ങള്‍ നിറംപകര്‍ന്നത്. അന്ന് അഞ്ചാമത്തെ ചാട്ടത്തില്‍ അഞ്ജു 6.70 മീറ്റര്‍ ചാടിയാണ് വെങ്കലം ഉറപ്പിച്ചത്.

മൈക്ക് പവലിന്റെ അടുത്തുള്ള പരിശീലനം അഞ്ജുവിനുള്ളിലെ അത്ലറ്റിനെ പുറത്തുകൊണ്ടുവന്നു. മൈക്ക് പവലിനെ ഓര്‍മ്മയില്ലേ? 1991ല്‍ ടോക്യോവില്‍ നടന്ന ലോക അത്ലറ്റിക്സ് മീറ്റില്‍ അതുവരെ ലോംഗ് ജമ്പില്‍ ഭേദിക്കാതെ കിടന്ന ബോബ് ബീമോന്റെ 8.90 എന്ന റിക്കാര്‍ഡ് (1968ലാണ് ബോബ് ബീമോന്‍ ഈ റിക്കാര്‍ഡ് സ്ഥാപിച്ചത്) തകര്‍ത്ത മൈക്ക് പവല്‍ ലോംഗ്ജമ്പ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസതാരമാണ്. നീളമുള്ള കൈകളും കാലുകളുമുള്ളഅഞ്ജുവിനെ അവയുപയോഗിച്ച് ദൂരങ്ങളിലേക്ക് പറന്നിറങ്ങാനുള്ള വിദ്യ പഠിപ്പിച്ചത് മൈക്ക് പവലാണ്. ഒപ്പം ചാട്ടത്തിന് പരമാവധി കരുത്തുപകരാന്‍ കഴിയുന്ന ഓട്ടരീതി അഞ്ജു പഠിച്ചത് പവലില്‍ നിന്നാണ്.

തന്റെ നേട്ടങ്ങള്‍ക്കെല്ലാം അഞ്ജു ഒരു പക്ഷെ ദൈവത്തോടൊപ്പം തന്റെ ഭര്‍ത്താവായ ബോബി ജോര്‍ജ്ജിനും നന്ദി പറയുന്നുണ്ടായിരിക്കണം. ട്രിപ്പിള്‍ ജമ്പില്‍ ദേശീയതാരമായിരുന്ന ബോബി ജോര്‍ജ്ജ് പിന്നീട് അഞ്ജുവിന്റെ കോച്ചായി മാറുകയായിരുന്നു. അന്തരിച്ച വോളിബാള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ ഇളയ സഹോദരനാണ് ബോബി ജോര്‍ജ്ജ്. ചങ്ങനാശേരിയിലെ കെ.ടി. മര്‍ക്കസ്- ഗ്രേസി ദമ്പതികളുടെ മകളായ അഞ്ജു ലോകനിലവാരത്തിലൊന്നും ചിന്തിച്ചിട്ടില്ലാത്ത ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നു. കേശവന്‍ മെമ്മോറിയല്‍ ഹൈസ്കൂളിലും പിന്നീട് തൃശൂര്‍ വിമല കോളെജിലും പഠിച്ച അഞ്ജുവിന് അന്നും ലോംഗ്ജമ്പിലെ സമ്മാനം കുത്തകയായിരുന്നു. ആദ്യം ടി.പി. ഔസേഫിന്റെ കൂടെ പരിശീലനം നടത്തിയിരുന്ന അഞ്ജു ചെന്നൈ കസ്റംസില്‍ പ്രിവന്റീവ് ഓഫീസറായി ജോലി ചെയ്യുകയാണ്. പക്ഷെ അഞ്ജു എന്ന അത്ലറ്റിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞതും ഉയരങ്ങള്‍ താണ്ടാനുള്ള പടവുകളിലേക്ക് കൈപിടിച്ച് നടത്തിയതും ബോബി ജോര്‍ജ്ജാണ്. തനിയ്ക്ക് ലോകത്തിന്റെ നിറുകെയിലേക്ക് ചാടിക്കയറാന്‍ കഴിയുമെന്ന ആത്മവിശ്വാസം അഞ്ജുവില്‍ വളര്‍ത്തിയെടുത്തത് ബോബി ജോര്‍ജ്ജാണ്.

ഈയിടെ മരിയന്‍ ജോണ്‍സിന്റെ ലോംഗ്ജമ്പ് പ്രകടനമായിരുന്നു അഞ്ജുവിന്റെ വെല്ലുവിളി. ഏഴ് മീറ്റര്‍ ദൂരം താണ്ടിക്കൊണ്ടുള്ളതായിരുന്നു മരിയന്‍ ജോണ്‍സിന്റെ പ്രകടനം. പക്ഷെ ഇപ്പോള്‍ ഉത്തേജകമരുന്ന് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നതിനാല്‍ മരിയന്‍ ജോണ്‍സ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന കാര്യം സംശയമാണ്. ഇത് അഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിയ്ക്കും.

മെയ് 29 ശനിയാഴ്ച ഒളിമ്പിക്സിന് മുന്നോടിയായുള്ളപരിശീലന മത്സരങ്ങള്‍ക്കായി അഞ്ജു പാരീസിലേക്ക് പുറപ്പെടും. ഇറ്റലി, സ്പെയിന്‍, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ മത്സരങ്ങളില്‍ അഞ്ജു പങ്കെടുക്കും. ആഗസ്ത് 13ന് ആരംഭിയ്ക്കുന്ന ആതന്‍സ് ഒളിമ്പിക്സില്‍ 25 മുതല്‍ 29 വരെയാണ് അഞ്ജുവിന്റെ മത്സരം.

Story first published: Thursday, May 27, 2004, 5:30 [IST]
X
Desktop Bottom Promotion