ഏകാന്തതയുടെ തടവില്‍ ഗള്‍ഫ്ഭാര്യമാര്‍

By Super

നാട്ടില്‍ കഴിയുന്ന ഗള്‍ഫ്കാരുടെ ഭാര്യമാരില്‍ 50 ശതമാനം പേരും അവര്‍ അനുഭവിയ്ക്കേണ്ടിവരുന്ന ഏകാന്തതയെയാണ് ജീവിതത്തിലെ പ്രധാന പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്. ചെറുപ്പക്കാരികളായ ഭാര്യമാരാണ് ഏകാന്തതയുടെ വേദന കൂടുതലായി അനുഭവിയ്ക്കുന്നത്.

ഗള്‍ഫിലേക്ക് കുടിയേറുന്ന ചെറുപ്പക്കാരില്‍ 2.4 ശതമാനം പേരും വിവാഹത്തിന് ശേഷം ഏതാനും നാളുകള്‍ക്കുള്ളില്‍ നാട് വിട്ട് പോകുന്നവരാണ്. പുതുതായി കുടിയേറുന്നവരില്‍ 45 ശതമാനം പേരും വിവാഹത്തിന് ശേഷം ആദ്യവര്‍ഷത്തിനുള്ളില്‍ തന്നെ ഭാര്യമാരെ വിട്ട് പോകുന്നവരാണ്.

തുടര്‍ച്ചയായ കത്തിടപാടുകളും ഫോണ്‍ സംവിധാനവും വഴി നല്ലൊരു ശതമാനം പേരും ഏകാന്തതയെയും വേര്‍പിരിയലിനെയും മറികടക്കുന്നവരാണ്. ചിലപ്പോള്‍ ഫോണിലൂടെ സംസാരിക്കുമ്പോള്‍ ഏകാന്തത കൂടുന്നതായി ചിലര്‍ക്ക് അനുഭവപ്പെടുന്നതായും പഠനത്തില്‍ പറയുന്നു. ഏകാന്തതയ്ക്കും വേര്‍പിരിയലിനും പുറമെ കുടുംബഭാരം കൂടി ഏറ്റെടുക്കേണ്ടിവരുമ്പോഴാണ് പല ചെറുപ്പക്കാരികളും തളര്‍ന്നുപോകുന്നത്. പ്രധാനമായും കുട്ടികളുടെ പഠനകാര്യമാണ് ഈ അമ്മമാരെ കൂടുതല്‍ അലട്ടുന്നത്.

പി. ശാരദ എന്ന 50 കാരിയായ സ്ത്രീയുടെ അനുഭവം കേള്‍ക്കൂ: കഴിഞ്ഞ ഏഴ് വര്‍ഷമായി എന്റെ ഭര്‍ത്താവ് യുഎഇയിലാണ്. ഇക്കാലയളവില്‍ എന്റെ രണ്ട് പെണ്‍കുട്ടികളും എസ്എസ്എല്‍സിയും കോളെജ് പഠനവും പൂര്‍ത്തിയാക്കി. എസ്എസ്എല്‍സി പരീക്ഷക്കാലത്ത് അവരെ കൈകാര്യം ചെയ്യലും ട്യൂഷന് കൊണ്ടുപോകലും പിന്നീട് കോളജ് പ്രവേശനം ഉറപ്പാക്കലും എല്ലാം എനിക്ക് തനിയെ ചെയ്യേണ്ടിവന്നു. ഭര്‍ത്താവ് അടുത്തുണ്ടായിരുന്നെങ്കില്‍ മക്കളെ കുറച്ചുകൂടി നല്ല നിലയില്‍ പഠിപ്പിയ്ക്കാമായിരുന്നു.

സ്വത്ത്, ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ, കൈകാര്യം ചെയ്യുന്ന ജോലിയാണ് സ്ത്രീകളെ അലട്ടുന്ന മറ്റൊരു ഉത്തരവാദിത്വം. ഓരോ തവണയും വീട്ടില്‍ എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ എനിക്ക് സഹോദരന്മാരെ ആശ്രയിക്കേണ്ടിവരുന്നു. എഞ്ചിനീയര്‍മാരെയും കോണ്‍ട്രാക്ടര്‍മാരെയും ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ എനിയ്ക്ക് ആത്മവിശ്വാസമില്ല. - ശാരദ പറയുന്നു.

ചിലപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരിമാരോടൊപ്പം കഴിയുക ഒരാശ്വാസമാകുമെങ്കിലും പലപ്പോഴും ഭര്‍ത്താവിന്റെ കുടുംബക്കാരുമായുള്ള ബന്ധത്തിലെ താളപ്പിഴകള്‍ പല സ്ത്രീകളിലും കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. മറ്റൊന്ന് ഗള്‍ഫിലേക്ക് പോകാനായി എടുത്ത വായ്പാതുക തിരിച്ചടയ്ക്കുന്നതിലെ പ്രശ്നങ്ങളും പല ഭാര്യമാര്‍ക്കും തലവേദനയുണ്ടാക്കാറുണ്ട്.

സ്കൂള്‍ അധ്യാപികയായ രജനിയുടെ കഥ കേള്‍ക്കൂ: 1991ലെ ഗള്‍ഫ് യുദ്ധകാലത്താണ് എന്റെ ഭര്‍ത്താവ് കുവൈത്തിലേക്ക് കുടിയേറിയത്. ഇവിടുത്തെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം പോയത്. പക്ഷെ എല്ലാം ഉപേക്ഷിച്ച് ജീവനും കൊണ്ട് നാട്ടിലേക്ക് ഓടിപ്പോരേണ്ടിവന്നു. ജീവിതത്തില്‍ ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു അത്.

ഈ പ്രശ്നങ്ങള്‍ക്ക് നടുവിലും ഗള്‍ഫ്കാരന്റെ ഭാര്യയ്ക്ക് ഒരു വലിയ ആശ്വാസമുണ്ട്- സാമ്പത്തികമായ സ്വാതന്ത്യ്രം. ഭര്‍ത്താക്കന്മാരില്‍ കൂടുതല്‍ പേരും അവരുടെ ഭാര്യമാരുടെ പേരിലാണ് പണം അയയ്ക്കുക. ഇത് സ്ത്രീകള്‍ക്ക് ആത്മവിശ്വാസമുണ്ടാക്കുന്നതായും പഠനം പറയുന്നു.

X
Desktop Bottom Promotion