ലളിതകുമാരി- ഇന്ത്യയുടെ വെളിച്ചം

By Super

ബീഹാറിലെ സീതാമാരി ജില്ലയിലെ 18കാരിയായ ഈ പെണ്‍കുട്ടി ഇന്ത്യയ്ക്കാകെ മാതൃകയാകുന്നു. കഷ്ടപ്പാടുകളുടെ കണ്ണീര്‍പ്പാടം താണ്ടി അക്ഷരത്തിന്റെ വെളിച്ചം തേടി സ്കൂളിലേക്ക് പോയ ഈ പെണ്‍കുട്ടി പുതിയ ഒരു ലോകത്തിന്റെ പ്രതിനിധിയാണ്. ഇപ്പോള്‍ ലളിതകുമാരി പറയുന്നു: ലോകത്തിലെ എല്ലാ പെണ്‍കുട്ടികളും എന്നെപ്പോലെ സ്കൂളിലേക്കും പുരോഗതിയിലേക്കും നീങ്ങണമെന്നാണ് എന്റെ മോഹം. അതെ, ഈ മോഹം സഫലമായാല്‍ മാത്രമേ ഇന്ത്യയ്ക്ക് പുരോഗതിയിലേക്ക് കുതിയ്ക്കാന്‍ കഴിയൂ.

യൂണിസെഫ് (യുണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്) പുറത്തിറക്കിയ ലോകത്തിലെ കുട്ടികളെക്കുറിച്ചുള്ള 2004ലെ റിപ്പോര്‍ട്ടില്‍ മാതൃകയായി ചൂണ്ടിക്കാട്ടിയിട്ടുള്ളത് ലളിതകുമാരിയെയാണ്.

ഇനി ലളിതകുമാരിയുടെ കഥ കേള്‍ക്കൂ...

ലളിതയുടെ അച്ഛനമ്മമാര്‍ ഗ്രാമത്തിലെ മറ്റുള്ളവരെപ്പോലെ തന്നെയാണ് ചിന്തിച്ചത്. 10 വയസ്സാകുമ്പോള്‍ ലളിതയുടെ വിവാഹം ഉറപ്പിയ്ക്കണം. ഗ്രാമത്തിലെ മറ്റ് പെണ്‍കുട്ടികളെപ്പോലെ ലളിതയും 12 വയസ്സുവരെ സ്കൂളിന്റെ പടി കണ്ടിട്ടില്ല. എന്നാല്‍ ഗ്രാമത്തിലെ ഒമ്പതിനും 15നും ഇടയ്ക്ക് പ്രായമുള്ള പ്രാഥമികവിദ്യാഭ്യാസം ലഭിക്കാത്ത പിന്നാക്കസമുദായത്തിലെ പെണ്‍കുട്ടികള്‍ക്കുള്ള ഡേ സ്കൂളില്‍ പോയിത്തുടങ്ങിയത് ലളിതാകുമാരിയുടെ ജീവിതം മാറ്റിമറിച്ചു. പക്ഷെ ലളിതകുമാരി സ്കൂളില്‍ പോകുന്നത് അവരുടെ അച്ഛനമ്മമാരെ ചൊടിപ്പിച്ചു.

ഒരിയ്ക്കല്‍ സ്കൂളില്‍ പോയതിന് സഹോദരന്‍ എന്നെ അടിച്ചു. അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവന്‍ ആണ്‍കുട്ടിയായതിനാല്‍ നീയത് സഹിച്ചോളൂ എന്നാണ് പറഞ്ഞത്. - ലളിതകുമാരി സ്കൂള്‍പഠനത്തിന്റെ വേദന വിവരിയ്ക്കുന്നു. ഇപ്പോള്‍ മറ്റുള്ളവരെ അടിയ്ക്കാനും മറ്റുള്ളവര്‍ അടിയ്ക്കുന്നത് കൊള്ളാതിരിയ്ക്കാനും പറ്റിയ സ്ഥിതിയിലാണ് ഞാന്‍.- കരാട്ടെയില്‍ ബ്ലൂബെല്‍റ്റുള്ള ലളിതകുമാരി പറയുന്നു.

കുറച്ച് പഠിച്ച പെണ്‍കുട്ടികള്‍ക്ക് ഉപരിപഠനം നല്കുന്ന മഹിള ശിക്ഷണ്‍ കേന്ദ്രത്തില്‍ എട്ട് മാസത്തെ ഒരു കോഴ്സിന് ചേരുന്ന കാര്യം ലളിതകുമാരി അച്ഛനമ്മമാരോട് ചോദിച്ചു. ചില തൊഴില്‍ പരിചയവും വിദ്യാഭ്യാസവും നല്കുന്ന കേന്ദ്രമാണിത്. എന്നാല്‍ പെണ്‍കുട്ടികളാണെങ്കില്‍ വീട്ടിലിരിയ്ക്കണം എന്ന് പറഞ്ഞ് അച്ഛന്‍ ലളിതകുമാരിയെ എതിര്‍ത്തു. ലളിതയുടെ കരാട്ടെ പഠനത്തെയും അദ്ദേഹം എതിര്‍ത്തു. കരാട്ടെ പഠിയ്ക്കാന്‍ പോകുന്നത് ഗ്രാമത്തില്‍ അവളുടെ പേര് ചീത്തയാക്കുമെന്നും അദ്ദേഹം ലളിതയെ ഉപദേശിച്ചു. പക്ഷെ ഒടുവില്‍ 2001ല്‍ ലളിത മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ ചേര്‍ന്നു. അഞ്ചാം ക്ലാസ് പാസായി. അവിടെ പുല്ലുവെട്ടുകയും വിറക് ശേഖരിയ്ക്കലും തറ വൃത്തിയാക്കലും പാചകവുമൊക്കെയാണ് പഠിച്ചതെന്ന് ലളിത പറയുന്നു. പക്ഷെ ഇപ്പോള്‍ 40 പെണ്‍കുട്ടികളുടെ ഒരു സംഘത്തെ ലളിത കരാട്ടെ പഠിപ്പിയ്ക്കുന്നുണ്ട്. ഇപ്പോള്‍ ലളിതയുടെ നാല് സഹോദരന്മാരും ലളിതയുടെ കരാട്ടെ പഠനത്തെ എതിര്‍ക്കുന്നുവെങ്കിലും അച്ഛന്‍ ലളിതയെ പിന്താങ്ങുന്നു. ഇനി പത്താം ക്ലാസ് ജയിക്കണമെന്നതാണ് ലളിതയുടെ മോഹം.

വിദ്യാഭ്യാസം നേടുന്നതിന് പെണ്‍കുട്ടികള്‍ക്കുള്ള തടസ്സങ്ങളെയാണ് ലളിതയുടെ ജീവിതം വിശദീകരിക്കുന്നതെന്ന് യുണിസെഫിന്റെ ഇന്ത്യാപ്രതിനിധി മരിയ കാലിവിസ് പറയുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുകയെന്നത് ഇന്ത്യയുടെ കുതിപ്പിന് പ്രധാനമാണെന്ന് ലളിതയുടെ ജീവിതം തെളിയ്ക്കുന്നുവെന്നും മരിയ പറഞ്ഞു. കഴിഞ്ഞ ദിവസം ദില്ലിയില്‍ നടന്ന ചടങ്ങില്‍ നടി ശബ്ന ആസ്മിയാണ് ഈ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

X
Desktop Bottom Promotion