വനിതാമുഖ്യമന്ത്രിമാര്‍ വളരുന്നു...

By Super

ഇന്ത്യയില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും ബീഹാറിലെ റബ്രിദേവിയ്ക്കും പിന്നാലെ മൂന്ന് സ്ത്രീമുഖ്യമന്ത്രിമാര്‍ കൂടി. കഴിഞ്ഞ ദിവസം നടന്ന നിയമസഭാതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ മുഖ്യമന്ത്രിപദം കയ്യാളുന്നത്.

രാജസ്ഥാനില്‍ ബിജെപിയുടെ വസുന്ധരരാജെസിന്ധ്യയാണ് മുഖ്യമന്ത്രിയായി അധികാരമേല്ക്കുക. ദില്ലിയില്‍ രണ്ടാം തവണ കോണ്‍ഗ്രസിന്റെ ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയാകുന്നു. മധ്യപ്രദേശില്‍ ബിജെപിയുടെ തന്നെ ഉമാഭാരതി മുഖ്യമന്ത്രിപദത്തിലെത്തും.

ദില്ലിയില്‍ ഷീലാദീക്ഷിത് അധികാരം ഉറപ്പിയ്ക്കുകയാണ്. നാല് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിച്ചത് ഷീലാ ദീക്ഷിതാണ്. മുഖത്ത് നിറഞ്ഞുനില്ക്കുന്ന മാതൃത്വവും നന്മയുമാണ് ഷീലാ ദീക്ഷിതിനെ ദില്ലിയ്ക്കാരുടെ സ്വന്തം അമ്മയാക്കിയത്. ദില്ലിയിലെ മധ്യവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ജനങ്ങള്‍ ഷീലാദീക്ഷിതിനെ സ്നേഹിയ്ക്കുന്നു. ദില്ലിയില്‍ അവര്‍ മെട്രോ റെയില്‍വേയുള്‍പ്പെടെ ഒരു പിടി വികസനം കൊണ്ടുവന്നു. ഇന്ത്യയില്‍ രാഷ്ട്രീയമെന്നാല്‍ അഴിമതിയെന്ന നിലയിലേക്ക് കാര്യങ്ങള്‍ കൂപ്പുകുത്തുമ്പോള്‍ അഴിമതിയില്ലാത്ത ഭരണത്തിലൂടെ ഷീലാ ദീക്ഷിത് ദില്ലിയുടെ ഹൃദയം കവരുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 52 സീറ്റുകളാണ് കോണ്‍ഗ്രസിനുണ്ടായത്. വികസനം മുന്‍നിര്‍ത്തി ദീക്ഷിത് നടത്തിയ പ്രചാരണമാണ് കോണ്‍ഗ്രസിനെ വീണ്ടും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിക്കൊടുത്തിരിക്കുന്നത്.

മധ്യപ്രദേശില്‍ ഉമാഭാരതിയുടെ നേതൃത്വത്തിലുള്ള ബിജെപി അവസാനിപ്പിച്ചത് ദിഗ്വിജയ്സിങ്ങിന്റെ പത്ത് കൊല്ലത്തെ ഭരണമാണ്. ദിഗ്വിജയ്സിങ്ങിനെപ്പോലെ രാഷ്ട്രീയത്തിന്റെ മര്‍മ്മമറിയുന്ന ഒരു നേതാവിനെ തറപറ്റിക്കാന്‍ സന്യാസിനിയായ ഉമാഭാരതിയെയാണ് ബിജെപി നിയോഗിച്ചത്. ഇത് തന്നെയാണ് ഉമാഭാരതിയുടെ പ്രത്യേകതയും. ജനങ്ങളുമായി പെട്ടെന്ന് ഐക്യമുണ്ടാക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. കര്‍മ്മത്തിലും പ്രവൃത്തിയിലും ഒരുപോലെ നന്മ സൂക്ഷിയ്ക്കാന്‍ കഴിയുന്നതും ഉമാഭാരതിയുടെ വിജയമായി കണക്കാക്കുന്നു. അഴിമതിയുടെ കറ പുരളാത്ത നേതാവ് എന്ന വിശേഷണവും സന്യാസിനി പ്രതിച്ഛായയും ഉമാഭാരതിയുടെ തിളക്കം വര്‍ധിപ്പിയ്ക്കുന്നു. ജനമനസിലേയ്ക്ക് കടന്ന് ചെന്ന് ദിഗ്വിജയിന്റെ ഭരണപരാജയങ്ങള്‍ അവതരിപ്പിക്കാന്‍ ഉമാഭാരതിക്ക് മധ്യപ്രദേശില്‍ കഴിഞ്ഞു.

രാജസ്ഥാനില്‍ ഇത്തവണ കോണ്‍ഗ്രസ്-ബി.ജെ.പി കടുത്ത മത്സരം ഉണ്ടാക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വസുന്ധരരാജെ സിന്ധ്യ ഉയര്‍ത്തിയ തരംഗം ഇവിടെയും ബിജെപിക്ക് ഗുണം ചെയ്തു. രാജകുടുംബത്തിന്റെ കൊട്ടാരക്കെട്ടുകളില്‍ നിന്നും ജനസേവനത്തിന്റെ കല്ലും മുള്ളും നിറഞ്ഞ വഴി തിരഞ്ഞെടുത്ത നേതാവാണ് വസുന്ധരരാജെസിന്ധ്യ. കടന്നു ചെല്ലുന്നയിടങ്ങളിലെല്ലാം തന്റെ വ്യക്തിപ്രഭാവം കൊണ്ട് തരംഗം സൃഷ്ടിയ്ക്കാന്‍ ഒരു പ്രത്യേക കഴിവ് തന്നെ വസുന്ധരരാജെസിന്ധ്യയ്ക്കുണ്ട്. വനിതാ വോട്ടര്‍മാരില്‍ ക്ഷത്രിയയായ വസുന്ധര ഉണ്ടാക്കിയ സ്വാധീനം തന്നെയാണ് അശോക് ഗെലോട്ടിന്റെ ഭരണത്തിന് വിരാമമിട്ടത്. വസുന്ധരയും അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയത്തിന് ഉദാഹരണമാകുന്നു. സമ്പന്നതയും സമൃദ്ധിയും കണ്ടുവളര്‍ന്ന അവര്‍ രാഷ്ട്രീയത്തിലിറങ്ങിയത് കൂടുതല്‍ പണമുണ്ടാക്കാനല്ല, ജനസേവനത്തിന് തന്നെയാണ്.

ഏതായാലും ഇന്ത്യയില്‍ വനിതാ മുഖ്യമന്ത്രിമാര്‍ വീണ്ടും കൂടുകയാണ്. തമിഴ്നാട്ടില്‍ ജയലളിതയ്കും ബീഹാറിലെ റാബ്റി ദേവിക്കുമൊപ്പം മൂന്ന് പേര്‍ കൂടി ഈ സ്ഥാനത്തെത്തുകയാണ്. ഡല്‍ഹിയില്‍ ഷീലാ ദീക്ഷിതും രാജസ്ഥാനില്‍ വസുന്ധരരാജെ സിന്ധ്യയും മധ്യപ്രദേശില്‍ ഉമാഭാരതിയും ഭരണനേതൃസ്ഥാനത്തെത്തുന്നത് സ്ത്രീ മുന്നേറ്റത്തിന്റെ തെളിവായി തന്നെ കണക്കാക്കാം.

X
Desktop Bottom Promotion