തസ്ലിമ: പച്ചയായി എഴുതുമ്പോള്‍...

By Super

ലജ്ജ എന്ന തന്റെ നോവല്‍ പുറത്തിറങ്ങിയപ്പോള്‍ ഇസ്ലാമിക മതമൗലികവാദികളാണ് ആ പുസ്തകത്തിനെതിരെ രംഗത്തിറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ അവരുടെ ആത്മകഥയുടെ മൂന്നാം ഭാഗം ഞെട്ടിച്ചിരിക്കുന്നത് ജന്മനാട്ടിലെ ബുദ്ധിജീവികളെയാണ്. കാ എന്നാണ് 415 പേജുകളുള്ള ആത്മകഥയുടെ പേര്. ഇതില്‍ തസ്ലിമ നസ്റീന്‍ സ്വഭാവഹത്യനടത്തിയിരിക്കുന്നുവെന്നാണ് രാജ്യത്തെ കവികളും എഴുത്തുകാരും ആരോപിയ്ക്കുന്നത്. പല പ്രശസ്ത ബംഗ്ലാ എഴുത്തുകാരുമായി തനിയ്ക്കുള്ള ഊഷ്മള ബന്ധത്തിന്റെ സൂക്ഷ്മവിവരണമാണ് പുസ്തകത്തിലുള്ളത്.

അശ്ലീല ഭാഗങ്ങളുണ്ടെന്നാരോപിച്ച് തസ്ലിമയുടെ ആത്മകഥയുടെ ആദ്യ രണ്ടു ഭാഗങ്ങളായ അമര്‍ മെയെ ബല (മൈ ഗേള്‍ഹുഡ്), ഉട്ടാല്‍ ഹവ (ദി അണ്‍ടൈംഡ് വിന്‍ഡ്) എന്നിവ ബംഗ്ലാദേശില്‍ നിരോധിച്ചിരിക്കുകയാണ്.

തസ്ലിമ പുസ്തകത്തില്‍ കെട്ടിച്ചമച്ച കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു എന്നാണ് ഒരു പ്രമുഖ ബംഗ്ലാ കവി ആരോപിച്ചിരിക്കുന്നത്. ഈ കവിയുമായുള്ളബന്ധം പുസ്തകത്തില്‍ തസ്ലിമ വിവരിയ്ക്കുന്നുണ്ട്.

മതമൗലിക വാദം, ഏകാധിപത്യം, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളൊന്നും പുതിയ പുസ്തകത്തില്‍ തസ്ലിമ ചര്‍ച്ച ചെയ്യുന്നില്ല. രാഷ്ട്രീയനേതാക്കളും ബുദ്ധിജീവികളുമായി തനിയ്ക്കുള്ള ബന്ധം മാത്രമേ ചര്‍ച്ച ചെയ്യുന്നുള്ളൂ. മരിച്ചുപോയ കവി രുദ്രയുമായുള്ള തന്റെ വിവാഹബന്ധം തകരുന്നതിനു കാരണമായ ബന്ധങ്ങളെയും തന്റെ വിവാഹേതര ലൈംഗിക ബന്ധങ്ങളെയുമൊക്കെ തസ്ലിമ നസ്റിന്‍ വിവരിച്ചിട്ടുണ്ട്.

തസ്ലിമായുടെ ജീവിതം

1962ല്‍ കിഴക്കന്‍ പാകിസ്ഥാനിലെ മൈമെന്‍സിംഗ് എന്ന മുസ്ലിം കുടുംബത്തിലാണ് തസ്ലിമയുടെ ജനനം. പിന്നീട് 1971ല്‍ ഈ പ്രദേശം ബംഗ്ലദേശ് എന്ന പുതിയ രാഷ്ട്രത്തിന്റെ ഭാഗമായി. സയന്‍സില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിലും സാഹിത്യത്തോടായിരുന്നു തസ്ലിമയ്ക്ക് അഭിനിവേശം. 15ാം വയസ്സില്‍ എഴുതിത്തുടങ്ങി. കവിതകള്‍ എഴുതിക്കൊണ്ടായിരുന്നു തുടക്കം.

1978 മുതല്‍ 1983 വരെ സെന്‍ജുതി എന്ന സാഹിത്യമാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. മെഡിക്കല്‍ കോളെജില്‍ പഠിയ്ക്കുമ്പോള്‍ ഒരു സാഹിത്യസംഘടനയുടെ പ്രസിഡന്റായിരുന്നു. 1984ല്‍ മെഡിക്കല്‍ ബിരുദം നേടി. എട്ട് വര്‍ഷത്തോളം സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിച്ചു. 1986ല്‍ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. പിന്നീട് അവര്‍ വാര്‍ത്താമാധ്യമങ്ങളില്‍ കോളമെഴുത്തുകാരിയായി. സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെയായിരുന്നു ഇവരുടെ ലേഖനങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നത്.

അവരുടെ ലേഖനങ്ങളുടെ സമാഹാരമായ നിര്‍ബചിതോ കോളം എന്ന പുസ്തകത്തിന് 1992ല്‍ ഇന്ത്യയില്‍ നിന്നുള്ള ആനന്ദ അവാര്‍ഡ് ലഭിച്ചു. 1990 മുതലേ ഇസ്ലാമിക മൗലികവാദികള്‍ തസ്ലിമയ്ക്കെതിരെ ശബ്ദുമുയര്‍ത്തി. പല കുറി പരസ്യമായി വേദികളില്‍ അവര്‍ക്ക് മതമൗലികവാദികളില്‍ നിന്ന് ആക്രമണം നേരിടേണ്ടിവന്നു. 1993ല്‍ ഇസ്ലാം സോള്‍ജിയേഴ്സ് എന്ന സംഘടന അവര്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചു.

1994ല്‍ ലജ്ജ പ്രസിദ്ധീകരിച്ചതോടെ ബംഗ്ലാദേശ് വിടേണ്ടിവന്ന തസ്ലിമ, ആദ്യം ഇന്ത്യയിലും പിന്നീട് സ്വീഡനിലും അഭയം തേടി. ഇസ്ലാം മതത്തിലെ അനാചാരങ്ങളെ രൂക്ഷമായി ലജ്ജയില്‍ വിമര്‍ശിയ്ക്കുന്നു. പക്ഷെ 1998ല്‍ രോഗിണിയായ അമ്മയെ കാണാന്‍ വിലക്കുകളും ഭീഷണികളും മറികടന്ന് അവര്‍ ബംഗ്ലാദേശില്‍ എത്തി. പക്ഷെ അധികം വൈകാതെ വീണ്ടും അവര്‍ക്ക്രാജ്യം വിടേണ്ടിവന്നു. മരണശേഷം അമ്മയുടെ മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഒരു പള്ളിയും മുന്നോട്ട് വന്നില്ല. ഇപ്പോള്‍ യുഎസില്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ ജോണ്‍ കെന്നഡി സ്കൂളില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ്. കവിത, ഗദ്യം, നോവല്‍, ചെറുകഥ എന്നീ വിവിധ മേഖലകളിലായി 24 പുസ്തകങ്ങള്‍ എഴുതി. 20 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.

X
Desktop Bottom Promotion