ഡയാനയെന്ന വിവാദനായിക

By Staff

ഡയാനയുടെ മരണം തന്റെ ജീവിതത്തെയും തകര്‍ത്തുവെന്ന് പോള്‍ ബുറെല്‍ പറയുന്നു. ഡയാനയുടെ മരണത്തിന് ശേഷം പോള്‍ ബുറെലിന്റെ സ്വസ്ഥത നഷ്ടപ്പെടുകയായിരുന്നു. പൊലീസ് എല്ലാ രാത്രികളിലും വീട്ടിലെത്തി. സാക്ഷിപറയാന്‍ കോടതിയില്‍ കയറേണ്ടിവന്നു. ഡയാനയുടെ ഏതാനും സ്വകാര്യവസ്തുക്കള്‍ താന്‍ മോഷ്ടിച്ചുവെന്ന് വരെ ആരോപണമുണ്ടായി. അക്കാലത്ത് താന്‍ ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും പോള്‍ ബുറെല്‍ പറയുന്നു.

തന്നെ കാറപകടത്തില്‍ കൊല്ലാനുള്ള ഒരു ഗൂഢപദ്ധതി നടന്നുവരുന്നതായി ഡയാന ഭയപ്പെട്ടിരുന്നതായും പോള്‍ ബുറെല്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ഒരു പക്ഷെ ഡയാനയുടെ സ്വഭാവമായിരിക്കാം ചാള്‍സ് രാജകുമാരനെ കാമില പാര്‍ക്കറുമായുള്ള ബന്ധത്തിലേക്ക് നയിച്ചതെന്ന് ചാള്‍സിന്റെ അച്ഛന്‍ ഫിലിപ്പ് രാജകുമാരന്‍ പറഞ്ഞതായും പോള്‍ ബുറെല്‍ തന്റെ പുസ്തകത്തില്‍ എഴുതുന്നു. ഇതിനെ തുടര്‍ന്ന് ഡയാനയുടെ മാനസികാവസ്ഥയില്‍ ഉല്ക്കണ്ഠ പ്രകടിപ്പിച്ച് ഡയാനയുടെ സഹോദരന്‍ ഏള്‍ സ്പെന്‍സര്‍ എഴുതിയ കത്തും പുസ്തകത്തിലുണ്ട്.

ഈ പുസ്തകം നിഷ്കരുണവും പരസ്യവുമായ ചതിയാണെന്നാണ് ഡയാനയുടെ മക്കളായ വില്ല്യമും ഹാരിയും പറയുന്നത്. ഇനിയും കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തരുതെന്ന് വില്ല്യമും ഹാരിയും പോള്‍ ബുറെലിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും താന്‍ ഇതുകൊണ്ട് നിര്‍ത്തില്ലെന്ന പ്രതികരണമായിരുന്നു ബുറെലിന്റേത്. അതായത് ഡയാനയുടെ വിവാദ ജീവിതത്തെക്കുറിച്ച് ഇനിയും കൂടുതല്‍ കേള്‍ക്കാമെന്നര്‍ത്ഥം.

396 പേജുള്ള ഈ പുസ്തകത്തിന്റെ മുഖ ചിത്രം ഡയാനയുടേതാണ്. ഈ പുസ്തകം പോള്‍ ബുറെലിനെ സമ്പന്നനാക്കുമെന്ന് കരുതുന്നു. കാരണം ഇതിനകം ബ്രിട്ടനില്‍ 1,35,000 പുസ്തകങ്ങള്‍ എത്തിക്കഴിഞ്ഞു. യുഎസില്‍ 10 ലക്ഷം കോപ്പികള്‍ വില്ക്കുമെന്ന് കരുതുന്നു. ചൂടപ്പമായി വിറ്റഴിയുന്ന 100 പുസ്തകങ്ങളില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ് പോള്‍ ബുറെലിന്റെ പുസ്തകം. കഴിഞ്ഞ രണ്ടു വര്‍ഷമായി കഷ്ടപ്പെടുന്നുവെങ്കിലും താന്‍ പണം മോഹിച്ചല്ല ഈ പുസ്തകം എഴുതിയതെന്ന് പോള്‍ ബുറെല്‍ പറയുന്നു. ഇപ്പോള്‍ പുസ്തകത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുമായി പോള്‍ ബുറെല്‍ ആകെ തിരക്കിലാണ്. ബിബിസി, ചാനല്‍-4, സിഎന്‍എന്‍... തുടങ്ങി ടിവി ചാനലുകളില്‍ അഭിമുഖവും മറ്റുമായി പോള്‍ ബുറെലിന് നിന്നുതിരിയാന്‍ നേരമില്ല.

Story first published: Tuesday, October 28, 2003, 5:30 [IST]
X
Desktop Bottom Promotion