അത്ഭുതലോകത്തില്‍ മോണിക്ക അലി

By Super

2003 ലെ ബുക്കര്‍ സമ്മാനത്തിനുള്ള നോമിനികളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏക ഏഷ്യക്കാരിയാണ് മോണിക്ക അലി. കോമണ്‍വെല്‍ത്ത് രാജ-്യങ്ങളില്‍ നോബല്‍ സമ്മാനത്തിനോളം പ്രാധാന്യം കല്‍പ്പിക്കുന്ന ബുക്കര്‍ സമ്മാനം ബ്രട്ടീഷ് സര്‍ക്കാരാണ് നല്‍കുന്നത്. അമ്പതിനായിരം പൗണ്ടാണ് സമ്മാനത്തുക.

മോണിക്ക അലിയുടെ ബ്രിക്ക് ലെയ്ന്‍ എന്ന കൃതിയാണ് ബുക്കര്‍ സമ്മാനത്തിന് പരിഗണിയ്ക്കുന്നത്. മോണിക്കയുടെ സ്വന്തം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടാണ് ഈ നോവല്‍. ബംഗ്ലാദേശില്‍ നിന്നും ലണ്ടനിലേക്ക് കുടിയേറിയ മോണിക്ക അലിയുടെ പ്രതിച്ഛായതന്നെയാണ് ഈ നോവലിലെ പ്രധാന കഥാപാത്രമായ നസ്നീനും. ബ്രിട്ടനിലേക്ക് കുടിയേറിയ ബംഗ്ലാദേശ്കാരുടെ ജീവിതം ഒരു പെണ്‍കുട്ടിയുടെ കണ്ണിലൂടെ നോക്കിക്കാണാനുള്ള ശ്രമമാണിത്. നെല്‍വയലുകളും അഴുക്കുപിടിച്ച വഴികളും നിറഞ്ഞ ബംഗ്ലാദേശിലെ ഗ്രാമാന്തരീക്ഷത്തില്‍ നിന്നും വിവാഹശേഷം ലണ്ടന്‍ എന്ന വന്‍നഗരത്തിലേക്ക് എത്തിപ്പെടുകയാണ് നസ്നീന്‍.

ഇപ്പോള്‍ തെക്കന്‍ ലണ്ടനില്‍ താമസിയ്ക്കുന്ന മോണിക്ക അലിയുടെ ഭര്‍ത്താവ് സൈമണ്‍ ഒരു മാനേജ്മെന്റ് കണ്‍സള്‍ട്ടന്റാണ്. രണ്ട് മക്കളുണ്ട്.

ഇന്റര്‍നെറ്റില്‍ യാദൃച്ഛികമായി കണ്ട ഒരു പരസ്യശകലമാണ് മോണിക്ക അലിയെ എഴുത്തിലേക്ക് തിരിച്ചുവിട്ടത്. ചെറുകഥയുണ്ടെങ്കില്‍ സമര്‍പ്പിക്കൂ എന്നായിരുന്നു പരസ്യം. രസത്തിന് വേണ്ടി മോണിക്ക അലി ചെറുകഥ എഴുതാന്‍ ശ്രമിച്ചു. പരാജയപ്പെട്ടു. പക്ഷെ നോവല്‍ എന്ന മാധ്യമമാണ് തനിക്ക് കൂടുതല്‍ വഴങ്ങുക എന്ന് മോണിക്ക അലി മനസ്സിലാക്കി.

വെറുതെ ഒരു രസത്തിന് സ്വന്തം ജീവിത കഥ എഴുതിത്തുടങ്ങി. ആദ്യ രണ്ട് അധ്യായം എഴുതിത്തീര്‍ത്ത ശേഷം ഒരു പബ്ലിഷിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ അത് കാണിച്ചു. ഉടനെ ഈ നോവല്‍ പൂര്‍ത്തിയാക്കാനുള്ള കരാറാണ് സുഹൃത്തില്‍ നിന്ന് മോണിക്ക അലിയ്ക്ക് ലഭിച്ചത്.

വായനാസുഖമുള്ള, അമ്പരപ്പിക്കുന്ന, ഊഷ്മളവും ലളിതവുമായ രചനകളാണ് മോണിക്ക അലി എന്ന എഴുത്തുകാരിയെ വ്യത്യസ്തയാക്കുന്നത്.

X
Desktop Bottom Promotion