ആശ : കാലത്തിനെ തോല്പിച്ച സ്വരം

By Super

ആശ ഭോസ്ലെ ഇന്ത്യയിലെ സംഗീതരംഗത്ത് തീരാവിസ്മയമാണ്. 2003 സപ്തംബര്‍ എട്ടിന് അവര്‍ക്ക് 70 തികഞ്ഞു. ഈ 70ാം വയസ്സിലും ബോളിവുഡിലെ ഏറ്റവും തിരക്കേറിയ ഗായികയാണ് ആശ ഭോസ്ലെ.

ഒരിയ്ക്കലും പ്രായമാവാത്ത ശബ്ദം. അതിനേക്കാളേറെ കാലത്തെ അതിജീവിക്കുന്ന ശബ്ദം എന്ന് പറയുന്നതാവും ശരി. പ്രണയഗാനമോ, പോപ്പോ, കാബറെപ്പാട്ടുകളോ, ഗസലുകളോ, സെക്സി ഗാനമോ ഏതുമാകട്ടെ ആശയുടെ സ്വരം എല്ലാതരം ഗാനങ്ങള്‍ക്കും അതിന്റെ പൂര്‍ണ്ണതയോടെ ജീവന്‍ നല്കുന്നു.

ഒരേ സമയം ഹൃദയം കൊണ്ടും ബുദ്ധികൊണ്ടും പാടാന്‍ കഴിയുന്ന പാട്ടുകാരിയാണ് ആശ ഭോസ്ലെ.

അച്ഛന്‍ ദീനാനാഥ് മങ്കേഷ്കര്‍ മൂത്ത മകള്‍ ലതയെയാണ് ഗായികാസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നത്. എങ്കിലും ഇളയമകള്‍ ആശയ്ക്കും അദ്ദേഹം സംഗീതത്തില്‍ പരിശീലനം നല്കി. ഇന്ത്യയുടെ വാനമ്പാടിയായി പിന്നീട് ലതാ മങ്കേഷ്കര്‍ മാറിയെങ്കിലും ആശാ ഭോസ്ലെ അതിനുമപ്പുറത്തേയ്ക്ക് വളര്‍ന്നതായി ഇപ്പോള്‍ തോന്നുന്നു. കാരണം ഇപ്പോഴും ടീനേജ് യുവത്വത്തെ ത്രസിപ്പിയ്ക്കാന്‍ ആശയുടെ ശബ്ദത്തിന് കഴിയുന്നു.

നൂതന്‍ മുതല്‍ വാഹിദ റഹ്മാന്‍ വരെ, രേഖ മുതല്‍ ഊര്‍മ്മിള മത്ഗാവോങ്കര്‍ വരെ യുള്ള നടിമാര്‍ക്ക് വേണ്ടി ആശാ ഭോസ്ലെ പാടി. അന്തരിച്ച പഴയ തബലിസ്റ് അള്ളാ രാഖ മുതല്‍ എ.ആര്‍. റഹ്മാന്‍ വരെ ഏകദേശം 50 ഓളം സംഗീത സംവിധായകര്‍ക്ക് വേണ്ടി ആശാ ഭോസ്ലെ പാടി.

1948ലാണ് ആശ ഭോസ്ലെ ആദ്യമായി സിനിമയ്ക്ക് പാടിയത്. ചുനാരിയ എന്ന ചിത്രത്തിന് വേണ്ടി. അന്ന് ഷംഷദ് ബീഗവും ഗീതാ റോയിയും അരങ്ങ് വാഴുന്ന കാലമാണ്. ആശയുടെ ചേച്ചി ലതാ മങ്കേഷ്കര്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ ഗായികയായി വളര്‍ന്നു. ആശയുടെ ശബ്ദത്തിന് ആരാധകരുണ്ടാവാന്‍ പിന്നെയും ഏറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു.

1952ല്‍ സംഗ്ദില്‍ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ആശയ്ക്ക് അംഗീകാരം നേടിക്കൊടുത്തത്. മെല്ലെ മെല്ലെ ലതാ മങ്കേഷ്കറുടെ നിഴലില്‍ നിന്ന് ആശ ഭോസ്ലെ പുറത്തേക്ക് വന്നു. ബിമല്‍ റോയ് എന്ന ചലച്ചിത്രകാരനാണ് ആശ ഭോസ്ലെ എന്ന ഗായികയുടെ കഴിവ് കൃത്യമായി മനസ്സിലാക്കിയത്. അദ്ദേഹം 1953ല്‍ പരിണീത എന്ന ചിത്രത്തില്‍ ആശയ്ക്ക് പാടാന്‍ അവസരം കൊടുത്തു. പിന്നീട് രാജ്കപൂറും ആശയിലെ ഗായികയെ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചു. അദ്ദേഹത്തിന്റെ ബൂട്ട് പോളിഷ് എന്ന സിനിമയില്‍ മുഹമ്മദ് റാഫിയോടൊപ്പം പാടിയ നാനെ മുന്നെ ബച്ചെ എന്ന ഗാനം ഹിറ്റായി.

ഒ.പി. നയ്യാറും ആശയ്ക്ക് ഒട്ടേറെ അവിസ്മരണീയ ഗാനങ്ങള്‍ നല്കി. ഒ.പി. നയ്യാറും ആശയും തമ്മില്‍ വളര്‍ന്ന പ്രണയവും ആശയ്ക്ക് അവസരങ്ങള്‍ ലഭിയ്ക്കാന്‍ സഹായിച്ചു. രണ്ട് ദശകത്തോളം ഒ.പി. നയ്യാറിന്റെ ഗാനങ്ങള്‍ ആശ പാടി. 1985ല്‍ കമല്‍ ഹാസന്‍-ഋഷികപൂര്‍-ഡിമ്പിള്‍ നടിച്ച സാഗറിലെ ഒ മറിയ എന്ന ഗാനം ഏറെ പ്രശസ്തമാണ്.

ചലച്ചിത്ര നിര്‍മ്മാതാവ് ബി.ആര്‍. ചോപ്രയും ആശയുടെ കഴിവുകള്‍ മനസ്സിലാക്കിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ നായാ ദോര്‍ എന്ന ചിത്രമുള്‍പ്പെടെ ഒരു പിടി സിനിമകളില്‍ ആശ പാടി.

പക്ഷെ എസ്.ഡി. ബര്‍മ്മന്റെ വരവോടെയാണ് ആശ എന്ന ഗായിക ഉദിച്ചുയര്‍ന്നത്. ആശ- കിഷോര്‍കുമാര്‍ കൂട്ടുകെട്ട് ഹിന്ദി ചലച്ചിത്രരംഗത്തിന് ഒട്ടേറെ അവിസ്മരണീയഗാനങ്ങള്‍ സമ്മാനിച്ചു. പിന്നീട് ഉയര്‍ന്നുവന്ന ആര്‍.ഡി. ബര്‍മ്മന്‍ ആശ എന്ന ഗായികയുടെ സാധ്യതകളെല്ലാം ഉപയോഗിച്ച ഗായകനാണ്. മുഹമ്മദ് റാഫിയും ആശയും ചേര്‍ന്ന് പാടി ആജാ...ആജാ... എന്ന ഗാനം ഇന്നും പുതുമയോടെ പുതിയ തലമുറ ആസ്വദിയ്ക്കുന്ന പാട്ടാണ്. 1971ല്‍ ഹരേ രാമ ഹരേ കൃഷ്ണ എന്ന ചിത്രത്തില്‍ ആര്‍.ഡി.ബര്‍മ്മന്‍ ഒരുക്കിയ ദം മേരെ ദം എന്ന ഗാനം ആശയുടെ എക്കാലത്തേയും ഹിറ്റാണ്. 1973ല്‍ യാദോം കി ബാരാത്തില്‍ റാഫിയോടൊപ്പം പാടിയ ചുരാ ലിയ ഹൈ തുംനെ എന്ന വിഷാദഗാനം ഹിന്ദി സംഗീതപ്രേമികള്‍ ഒരിയ്ക്കലും മറക്കില്ല.

1970കളില്‍ രവി എന്ന സംഗീത സംവിധായകനിലൂടെ ആശ ഒരു പിടി ഭജനുകളും ക്ലാസ്സിക് ഗാനങ്ങളും ബോളിവുഡിന് നല്കി.

ഒടുവില്‍ എ.ആര്‍. റഹ്മാന്റെ ഒരു പിടി ഗാനങ്ങള്‍ ആശയുടെ ശബ്ദത്തിലൂടെ അനശ്വരമായി. അതില്‍ പ്രധാനം രാം ഗോപാല്‍ വര്‍മ്മയുടെ രംഗീലയ്ക്ക് വേണ്ടി റഹ്മാന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്. ഇതിലെ തന്‍ഹാ..തന്‍ഹാ... എന്ന ഗാനത്തിലൂടെ ആശ ബോളിവുഡിനെ ത്രസിപ്പിച്ചു.

2001ല്‍ ആശയ്ക്ക് ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ് ലഭിച്ചു. 2002ല്‍ ആശ ആപ് കി ആശ എന്ന ആല്‍ബത്തിന് വേണ്ടി ഏതാനും ഗാനങ്ങള്‍ കമ്പോസ് ചെയ്തതു വഴി സംഗീത സംവിധായികയുടെ മേലങ്കി കൂടി അണിഞ്ഞു. റഹ്മാന്‍ ഒരിയ്ക്കല്‍ പറഞ്ഞു, ആശ ഭോസ്ലെയ്ക്ക് വയസ്സ് അറുപത് കഴിഞ്ഞെങ്കിലും അവര്‍ പാടുന്നത് 16 കാരിയെപ്പോലെയാണ്.

ഒരോ ദശകം കഴിയുമ്പോഴും ആശ പുതിയ ഗായികയായിത്തീരുന്നു. പുതിയ ശബ്ദവും പുതിയ ആലാപനശൈലിയും കൈവരിയ്ക്കുന്നു. ആശ ഭോസ്ലെ തന്നെ പറയുന്ന ഒരു തമാശയുണ്ട്- ഞാന്‍ 30 വര്‍ഷം മുമ്പ് തനൂജയ്ക്ക് വേണ്ടി പാടി. പിന്നീട് അവരുടെ മകള്‍ കാജളിന് വേണ്ടി പാടി. ഇനി കാജളിന്റെ മകള്‍ക്ക് വേണ്ടിയും ഞാന്‍ പാടും. ആശ ശരിയ്ക്കും വാക്കുപാലിക്കുമോ? കാത്തിരിയ്ക്കാം. ആശ ഒരിയ്ക്കല്‍ അഭിമുഖത്തില്‍ പറഞ്ഞു: സംഗീതം എനിക്ക് ശ്വാസച്ഛ്വോസം പോലെയാണ്. എന്റെ സംഗീതം നിലയ്ക്കണമെങ്കില്‍ എന്റെ ശ്വാസം കൂടി നിലയ്ക്കണം. ഇനിയും ഒരു പാട് ചെയ്ത് തീര്‍ക്കാനുണ്ട്. പക്ഷെ വളരെ കുറച്ചു സമയമേ ബാക്കിയുള്ളൂ എന്ന് തോന്നുന്നു.

ഇതാണ് ആശയുടെ സ്വപ്നം. കാലം കടന്നുപോയാലും നായികമാര്‍ മാറി മാറി വന്നാലും ആര്‍ക്കും വഴിമാറാതെ പാടിക്കൊണ്ടേയിരിക്കുക എന്ന മോഹം. ഇനിയും ആശയുടെ ആയുസ്സ് നീളട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം.

X
Desktop Bottom Promotion