ഉഷ- സംഗീതത്തിന്റെ ഉന്മാദലഹരി

By Super

മറ്റ് ക്ലാസുകള്‍ ഒഴിവാക്കി സംഗീതാധ്യാപികയുടെ ക്ലാസ്സിലേക്ക് എപ്പോഴും നുഴഞ്ഞുകയറുന്ന പെണ്‍കുട്ടിയായിരുന്നു ഉഷാ സ്വാമി. ഒരിയ്ക്കല്‍ കലി പൂണ്ട സംഗീതാധ്യാപിക ഉഷയോട് പൊട്ടിത്തെറിച്ചു: സംഗീതം നിനക്ക് പറ്റിയ പണിയല്ല. ഇനി എന്റെ ക്ലാസില്‍ വരരുത്.

സംഗീതത്തെ ഇത്രമേല്‍ സ്നേഹിക്കുന്ന ആ പെണ്‍കുട്ടിയുടെ ഹൃദയം തകര്‍ന്നു. പക്ഷെ വീട്ടിലെ സംഗീതത്തിന്റെ ലോകത്ത് വളര്‍ന്ന പെണ്‍കുട്ടി പിന്നീട് ലോകമാകെ അറിയപ്പെടുന്ന ഗായികയായി. പുരുഷന്മാരുടെ ശബ്ദത്തോട് സാമ്യമുള്ള തന്റെ ശബ്ദത്തെ ലോകത്തെ സംഗീതപ്രേമികളുടെ ഹരമാക്കി മാറ്റാന്‍ കഴിഞ്ഞതാണ് ഉഷാ ഉതുപ്പിന്റെ വിജയം.

ചെറുപ്പത്തില്‍ തന്റെ രണ്ട് സഹോദരിമാരോടൊപ്പം മുബൈയില്‍ വളര്‍ന്ന ഉഷാ ഉതുപ്പിന് സംഗീതമായിരുന്നു എല്ലാം. അവിടെ ബീഥോവനും മൊസാര്‍ട്ടും മാത്രമല്ല, ബഡേ ഗുലാം അലിഖാനും ഭീംസെന്‍ ജോഷിയും കുമാര്‍ ഗാന്ധര്‍വയും കെ.സി. ദേയും പങ്കജ് മല്ലിക്കും മന്നാഡേയും ശ്യാമള്‍ മിത്രയും എല്ലാവരും എപ്പോഴും പാടിക്കൊണ്ടേയിരുന്നു. ഈ വിവിധ ശൈലികള്‍ കുട്ടിയായ ഉഷയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു.

വാസ്തവത്തില്‍ ഉഷയുടെ മൂത്ത സഹോദരിമാരായ ഉമയും ഇന്ദിരയുമായിരുന്നു സാമി കുടുംബത്തിലെ ഗായികമാര്‍. ചേച്ചിമാര്‍ സംഗീതം പഠിച്ചപ്പോള്‍ ഉഷ സംഗീതറെക്കോഡുകളില്‍ കേട്ടാണ് സംഗീതം പഠിച്ചത്. 1969ല്‍ നൈറ്റ് ക്ലബുകളിലും റസ്റോറന്റുകളിലും പാടിക്കൊണ്ടാണ് ഉഷയുടെ അരങ്ങേറ്റം. ചെന്നൈ, കൊല്‍ക്കത്ത, ദില്ലി എന്നിവിടങ്ങളിലെ ക്ലബുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന ഗായികയായിരുന്നു ഉഷ. ആംഗ്ലോ ഇന്ത്യക്കാരായ ധാരാളം പേര്‍ ക്ലബുകളില്‍ പാടാനുണ്ടായിരുന്നെങ്കിലും സാരിയുടുത്ത് പാശ്ചാത്യഈണങ്ങള്‍ പാടുന്ന ഉഷ പ്രത്യേകം ശ്രദ്ധിയ്ക്കപ്പെട്ടു.

ഇപ്പോള്‍ ഉഷ ഉതുപ്പ് ലോകത്തെ മുഴുവന്‍ സംഗീതപ്രേമികളുടെയും ആരാധികയാണ്. ഇതിനകം 200 സംഗീത ആല്‍ബങ്ങള്‍ ഉഷയുടേതായി പുറത്തിറങ്ങ. 150 ഓളം ഹിന്ദി ചിത്രങ്ങളില്‍ പാടി. ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, സുളു, റഷ്യന്‍, ഹീബ്രു, ചൈനീസ്, സിംഹള ഭാഷകളിലെല്ലാം ഉഷ പാടിയിട്ടുണ്ട്.

മുംബൈ സ്വദേശിനിയായിരുന്നെങ്കിലും ഉഷാ ഉതുപ്പ് തന്റെ സംഗീതജീവിതത്തിന്റെ അധികപങ്കും ചെലവഴിച്ചത് കൊല്‍ക്കത്തയിലാണ്. എന്തുകൊണ്ടാണിതെന്ന് ചോദിച്ചാല്‍ ഉഷ ഉതുപ്പ് പറയും: കൊല്‍ക്കത്ത നിങ്ങളെ മനുഷ്യനാക്കും, മുംബൈയോ നിങ്ങളെ യന്ത്രമാക്കി മാറ്റും.

ആസ്വാദകരോട് താദാത്മ്യപ്പെടാനുള്ള കഴിവാണ് ഉഷാ ഉതുപ്പിന്റെ സംഗീതപരിപാടികളെ ആകര്‍ഷകമാക്കുന്നത്. തന്റെ ഗാനത്തേക്കാള്‍, ആസ്വാദകരുടെ മനസ്സറിഞ്ഞ് സ്റേജില്‍ പെരുമാറുന്നതിലൂടെ ഉഷ അവരുടെ ഹൃദയം കവരുന്നു. ഇന്നും ഉഷയുടെ ശബ്ദത്തിനായി ലോകം മുഴുവന്‍ കാത്തിരിയ്ക്കുന്നു.

X
Desktop Bottom Promotion