ഹിലാരിയുടെ വിവാദ ആത്മകഥ

By Super

ഈ പുസ്തകം വായിച്ച ക്ലിന്റണ്‍ അത് വാങ്ങി വായിക്കാന്‍ സുഹൃത്തുക്കളെ പ്രേരിപ്പിയ്ക്കുകയാണ്. - പുസ്തകപ്രകാശനവേളയില്‍ ആവേശഭരിതയായി ഹിലാരി ക്ലിന്റണ്‍ പറഞ്ഞു. യുഎസ് പ്രസിഡന്റിന്റെ ഭാര്യയായി വൈറ്റ് ഹൗസില്‍ ചെലവഴിച്ച എട്ടുവര്‍ഷത്തെ അനുഭവങ്ങളാണ് ലിവിംഗ് ഹിസ്ററി എന്ന പേരിലുള്ള ഹിലാരിയുടെ ആത്മകഥയില്‍.

562 പേജുള്ള പുസ്തകത്തില്‍ ക്ലിന്റന്റെ വിശ്വാസവഞ്ചനയെക്കുറിച്ചുള്ള ഭാഗം വായിക്കാനാണ് വായനക്കാര്‍ അക്ഷമയോടെ കാത്തിരിക്കുന്നത്. മോണിക്ക ലെവിന്‍സ്കിയുമായി ബന്ധം പുലര്‍ത്തിയിട്ടും ക്ലിന്റണുമായുള്ള വിവാഹബന്ധം ഹിലാരി തുടര്‍ന്നതെന്താണെന്ന് അറിയാനും വായനക്കാര്‍ക്ക് ആകാംക്ഷയുണ്ട്.

പരസ്യമായിത്തീര്‍ന്ന കാര്യങ്ങളെല്ലാം എന്റെ ഓര്‍മ്മക്കുറിപ്പില്‍ എനിക്ക് എഴുതേണ്ടിവന്നു. ഇതുവഴി വായനക്കാര്‍ക്ക് ഉള്‍ക്കാഴ്ചയും അറിവും പകരാനാണ് ഞാന്‍ ശ്രമിച്ചത്.- ഹിലാരി പറയുന്നു.

ഈ ആത്മകഥയിലെ വിവാദ ഭാഗങ്ങളില്‍ ചിലത് ടൈം മാസിക ഉള്‍പ്പെടെ ഏതാനും മാസികകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുസ്തകം വിവാദമായത്.

മോണിക്ക ലെവിന്‍സ്കിയുമായുള്ള ബന്ധം ഒളിപ്പിച്ചുവച്ചെങ്കിലും ക്ലിന്റണെയാണ് താന്‍ ഇപ്പോഴും സ്നേഹിക്കുന്നതെന്നും ഇന്നുവരെ കണ്ടുമുട്ടയതില്‍ വച്ച് ഏറ്റവും താല്പര്യം തോന്നിയത് ക്ലിന്റണോട് തന്നെയാണെന്നും ഹിലാരി പുസ്തകത്തില്‍ എഴുതിയിട്ടുള്ളതായി ടൈം മാസിക പറയുന്നു. ഈ ബന്ധം വൈകിമാത്രം വെളിപ്പെടുത്തിയപ്പോള്‍ ക്ലിന്റണെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ തോന്നിയെന്നും ഹിലാരി പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഇതോടെ ലോകമെങ്ങും ലിവിംഗ് ഹിസ്ററി ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കുന്നു.

പുസ്തത്തിന്റെ ആദ്യപ്രതിയുടെ 10 ലക്ഷം കോപ്പികള്‍ വായനക്കാര്‍ ബുക്ക് ചെയ്തുകഴിഞ്ഞു. ഈ പുസ്തകമെഴുതിയതിന് പ്രസാധകരായ സൈമണ്‍ ആന്റ് ഷൂസ്റര്‍ 38.4 കോടി രൂപയാണ് ഹിലാരിയ്ക്ക് മുന്‍കൂറായി നല്കിയത്.

X
Desktop Bottom Promotion