ഒളിമ്പിക്സ് മോഹങ്ങളുമായി അഞ്ജു

By Super

17ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഞ്ജുവിന്റെ പ്രകടനം ആര്‍ക്കും മറക്കാനാവില്ല. അന്ന് മൂന്നാമത്തെ ചാട്ടത്തിന് 6.49 മീറ്റര്‍ താണ്ടി അഞ്ജു ഓട്ടുമെഡല്‍ നേടുകയായിരുന്നു. ഇതിന് മുമ്പ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് പേര്‍ മാത്രമേ മെഡല്‍ നേടിയിട്ടുള്ളൂ. 1958ല്‍ മില്‍ഖാ സിംഗ് (400 മീറ്ററില്‍ സ്വര്‍ണ്ണമെഡല്‍) 1966ല്‍ പ്രവീണ്‍കുമാര്‍ (ഹാമര്‍ ത്രോവില്‍ വെള്ളിമെഡല്‍) 1970ലും 1977ലും മൊഹീന്ദര്‍ സിംഗ് ഗില്‍ (ട്രിപ്പിള്‍ ജമ്പില്‍ ഓട്ടുമെഡലും വെള്ളിമെഡലും)1978ല്‍ സുരേഷ്ബാബു (ലോഗ്ജമ്പില്‍ ഓട്ടുമെഡല്‍). ഈ അപൂര്‍വ പട്ടികയിലേക്ക് അഞ്ജു ബി. ജോര്‍ജ്ജും എത്തി.

ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ അഞ്ജു ബി. ജോര്‍ജ്ജ് നേടിയ സ്വര്‍ണ്ണക്കുതിപ്പും ആര്‍ക്കും മറക്കാവാത്തതായിരുന്നു.

2004ലെ ഒളിമ്പിക്സ് മെഡല്‍- ഈ വലിയ മോഹത്തിന്റെ ഭാരമാണ് അഞ്ജു ബി ജോര്‍ജ്ജിനെ യുഎസില്‍ എത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ മൈക്ക് പവല്‍ എന്ന മുന്‍ ഒളിമ്പിക്സ് താരത്തിനൊപ്പം അഞ്ജു പരിശീലനത്തിലാണ്. 2004 വരെ നീളുന്ന പരിശീലനം. ഒരു പക്ഷെ കേരളത്തില്‍ ഉഷയ്ക്കും ഷൈനിയ്ക്കും കഴിയാത്ത ഭാഗ്യമാണ് അഞ്ജുവിന് ലഭിച്ചത്. മുന്‍ ഒളിമ്പിക്സ് താരത്തിനൊപ്പം ദീര്‍ഘകാലത്തെ പരിശീലനം. ഇപ്പോള്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പരിശീലകന്‍ കൂടിയാണ് മൈക്ക് പവല്‍. ഇദ്ദേഹം അഞ്ജുവില്‍ ഏറെ പ്രതീക്ഷ അര്‍പ്പിയ്ക്കുന്നു. ഇതിന് കാരണമുണ്ട്. അഞ്ജുവിന്റെ നീളമുള്ള കാലുകള്‍. അപാരമായ സ്റാമിന. ഒരു പക്ഷെ ഇന്ത്യക്കാരികളില്‍ അപൂര്‍വം പേര്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ് അഞ്ജുവിന്റെ നീണ്ട കാലുകള്‍. ഈ കാലുകള്‍ ഒളിമ്പിക്സ് സ്വര്‍ണ്ണം അര്‍ഹിക്കുന്നുവെന്ന് മൈക്ക് പവല്‍ പറയുന്നു.

ഇപ്പോള്‍ ലോകത്തിലെ തന്നെ 13ാം സ്ഥാനക്കാരിയാണ് അഞ്ജു ബി. ജോര്‍ജ്ജ്. മാത്രമല്ല, ഇന്ത്യയിലെ ഒരു അത്ലറ്റും നേടാത്ത നേട്ടവും ഈയിടെ അഞ്ജുവിനെ തേടി എത്തിയിരുന്നു. ബര്‍മിംഗ്ഹാമില്‍ നടന്ന ലോക ഇന്‍ഡോര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനുള്ള ക്ഷണം.

6.74 മീറ്ററാണ് അഞ്ജുവിന്റെ റിക്കാര്‍ഡ് ചാട്ടം. ഇതിലേക്ക് പിന്നീട് അധികമൊന്നും എത്താന്‍ അഞ്ജുവിന് കഴിഞ്ഞിട്ടില്ല. പക്ഷെ കഴിഞ്ഞ ദിവസം യുഎസില്‍ നടന്ന ആദ്യ മത്സരത്തില്‍ അഞ്ജു സ്വര്‍ണ്ണം നേടി എന്നത് ചെറിയ നേട്ടമല്ല. വടക്കന്‍ കാലിഫോര്‍ണിയയിലെ മാഡെസ്റോവില്‍ നടന്ന മത്സരത്തില്‍ 6.47 മീറ്റര്‍ ചാടിക്കൊണ്ടാണ് അഞ്ജു സ്വര്‍ണ്ണം നേടിയത്. മറ്റ് രണ്ട് അമേരിക്കക്കാരികള്‍- പമേല സിംപ്സണും (6.44 മീറ്റര്‍) ഹീതെക്സ് സ്റെര്‍ലിനും (6.30 മീറ്റര്‍) യഥാക്രമം വെള്ളിയും ഓടും നേടി.

ഒളിമ്പിക്സ് സ്വര്‍ണ്ണത്തിലേക്കുള്ള തന്റെ കുതിപ്പിന് അങ്ങിനെ യുഎസില്‍ അഞ്ജു തുടക്കമിട്ടു കഴിഞ്ഞു. ഇനിയും ഏറെ ദൂരം മുന്നേറാനുണ്ടെങ്കിലും.

തന്റെ നേട്ടങ്ങള്‍ക്കെല്ലാം അഞ്ജു നന്ദി പറയുന്നത് കോച്ചും ഭര്‍ത്താവുമായ ബോബി ജോര്‍ജ്ജിനോടാണ്. രണ്ടു പേരും ലോംഗ് ജമ്പ്താരങ്ങള്‍. രണ്ടു പേരും വെവേറെയായിരുന്നു പരിശീലനം. പിന്നീട് രണ്ട് പേരും ഒരുമിച്ച് പരിശീലനം നടത്താന്‍ തുടങ്ങി. അത് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നീങ്ങി. ഇപ്പോള്‍ അഞ്ജുവിന്റെ ഓരോ നേട്ടങ്ങള്‍ക്ക് പിന്നിലും അക്ഷീണം പ്രയത്നിക്കുകയാണ് ബോബി ജോര്‍ജ്ജ്. അഞ്ജുവിനെ അമേരിക്കയിലേക്ക് അയയ്ക്കാനുള്ള തീരുമാനവും ബോബിയുടേതായിരുന്നു. മൈക്ക് പവലിന് മാസങ്ങള്‍ നീണ്ട കത്തിടപാടുകള്‍ ബോബി നടത്തി. ഒടുവില്‍ യാദൃച്ഛികമായി അദ്ദേഹത്തിന്റെ ക്ഷണം ലഭിച്ചു. ഇത് ഒരു മഹാഭാഗ്യമായി ബോബി ജോര്‍ജ്ജ് കരുതുന്നു.

2004ലെ ഒളിമ്പിക്സ് ഏതന്‍സിലാണ്. അവിടെ കേരളക്കരയില്‍ നിന്നുള്ള ഈ നീളന്‍ പെണ്‍കുട്ടി ചരിത്രം തിരുത്തിക്കുറിയ്ക്കുമോ? ഉഷയ്ക്ക് പോലും നേടാന്‍ കഴിയാത്ത നേട്ടം സ്വന്തമാക്കുമോ?

X
Desktop Bottom Promotion