ഓ....മന്ദീരാ....

By Super

പലപ്പോഴും ക്രിക്കറ്റ് വിദഗ്ധര്‍ എന്ന പേരില്‍ കൃഷ്ണമാചാരി ശ്രീകാന്തും മറ്റും വിളമ്പിയിരുന്ന ചില അവസരവാദ നിലപാടുകള്‍ മന്ദിരയുടെ നിഷ്കളങ്കമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉടഞ്ഞുവീഴുമ്പോള്‍ കാണികളും മന്ദിരയോട് കൂടുതല്‍ അടുത്തു.

പല സ്ത്രീകളും വീടുകളില്‍ ടിവി ഓഫാക്കിയെന്നും കേള്‍ക്കുന്നു. ക്രിക്കറ്റ് കാണാന്‍ എന്ന പേരില്‍ മന്ദിരയെ കാണാന്‍ തിരക്കുകൂട്ടുന്ന ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ നിലയ്ക്കുനിര്‍ത്തിയത് സോണി ടെലിവിഷന് ചെറിയൊരു അടിയായോ?

ലോകകപ്പ് തുടങ്ങും മുമ്പ് സോണി ടെലിവിഷനില്‍ തിരക്കിട്ട കൂടിയാലോചന നടക്കുന്നു. അവരുടെ ക്രിക്കറ്റ് അംബാസഡറായ കപില്‍ ദേവും എത്തിയിട്ടുണ്ട്. ക്രിക്കറ്റ് പുരുഷന്മാരുടെ മാത്രം കളിയാണെന്ന ധാരണ തിരുത്തിയാലോ?- സോണി എന്റര്‍ടെയിന്റ്മെന്റ് ചാനല്‍ സിഇഒ കുനാല്‍ ദാസ്ഗുപ്ത കപില്‍ദേവിനോട് ചോദിക്കുന്നു.

എങ്ങിനെ?- അന്തം വിട്ട കപില്‍ദേവ് ചോദിക്കുന്നു.

മീറ്റ് മന്ദിര ബേദി- കുനാല്‍ ദാസ് ഗുപ്ത പറഞ്ഞു.

കപില്‍ ദേവ് നോക്കിയപ്പോള്‍ മന്ദീര മുമ്പില്‍. സാരിയും സ്ലീവ്ലസ് ചോളിയും ധരിച്ച് പല്ലുകള്‍ പുറത്തുകാട്ടി സ്വതന്ത്രമായി പുഞ്ചിരിക്കുന്ന മന്ദിര.

ഉഗ്രന്‍. അടിപൊളി ആശയം- കപില്‍ ദേവ് പറഞ്ഞു. പക്ഷെ സോണിയുടെ ക്രിക്കറ്റ് വിശകലനം ചെയ്യുന്ന അംശുമാന്‍ ഗെയ്ക്വാദിന് സംശയം. അത്രത്തോളം സോണി പോണോ?

തീര്‍ച്ചയായും. കാരണം ക്രിക്കറ്റ് ഇനി മുതല്‍ പുരുഷന്മാര്‍ മാത്രം കണ്ടാല്‍ പോരാ. കൂടുതല്‍ കൂടുതല്‍ സ്ത്രീകളും കാണട്ടെ. അവരും ഉല്പന്നങ്ങള്‍ വാങ്ങുന്നവരാണ്- കുനാല്‍ ദാസ് ഗുപ്ത പറഞ്ഞു.

മന്ദിര യുവാക്കള്‍ക്ക് ഹരമായി. പക്ഷെ സ്ത്രീകള്‍ക്കോ? കുനാല്‍ ദാസ് ഗുപ്ത 12 നഗരങ്ങളില്‍ 3,658 സ്ത്രീകളില്‍ രഹസ്യമായി സര്‍വെ നടത്തി. ആദ്യത്തെ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞതോടെ ഇതിലെ 1,932 സ്ത്രീകള്‍ ടിവി കാണുന്നത് നിര്‍ത്തി. 1762 സ്ത്രീകള്‍ ക്രിക്കറ്റ് തുടങ്ങിയാല്‍ ടിവി ഓഫാക്കും. അവരാരും അവരുടെ ഭര്‍ത്താക്കന്മാര്‍ മന്ദിരയെ കാണുന്നത് ഇഷ്ടപ്പെടുന്നില്ലത്രെ.

ഉടനെ കുനാല്‍ ദാസ് ഗുപ്ത കപിലിനെ വിളിച്ചു: സംഗതി പൊളിഞ്ഞു.

എന്ത്?- കാര്യം പിടികിട്ടാതെ കപില്‍ ദേവ്.

സ്ത്രീകളാരും ക്രിക്കറ്റ് കാണുന്നില്ല. മന്ദിരയോട് മര്യാദയ്ക്ക് വേഷം ധരിക്കാന്‍ പറയൂ. വൗവ്...മാര്‍...വെലസ്, അലാസ്... തുടങ്ങിയ ആശ്ചര്യപ്രകടനങ്ങള്‍ നിര്‍ത്താന്‍ പറയൂ. എന്തെങ്കിലും പറയുമ്പോള്‍ ഇടയ്ക്കുള്ള ചുണ്ടുകടിയും നിര്‍ത്താന്‍ പറയൂ.മേക്കപ്പ് കുറയ്ക്കാന്‍ പറയൂ

പിന്നെയുള്ള മത്സരങ്ങളില്‍ മന്ദീര കുറച്ചൊക്കെ ഇന്ത്യക്കാരി ചമയാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സാരിയും കൈയുള്ള ചോളിയും ധരിച്ചു. അതോടെ കൂടുതല്‍ സ്ത്രീകള്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്രേ.

എന്തായാലും സംഗതി ഫലിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ പുരുഷന്മാരേക്കാള്‍ ക്രിക്കറ്റ് ഭ്രാന്ത് സ്ത്രീകള്‍ക്കാണെന്ന് കേള്‍ക്കുന്നു. ക്രിക്കറ്റ് അവതരണ രംഗത്ത് എന്തായാലും മന്ദിര ബേദി പുരുഷാധിപത്യത്തിന് തടയിട്ടിരിക്കുന്നു. 1994ല്‍ ദൂരദര്‍ശനില്‍ അപരാഹ്നങ്ങളില്‍ വന്ന ശാന്തി എന്ന പരമ്പരയിലൂടെ സ്ത്രീകളുടെ മനം കവര്‍ന്ന മന്ദിരയ്ക്ക് ലോകകപ്പ് ക്രിക്കറ്റ് ഇതാ പുതുജീവന്‍ നല്കിയിരിക്കുന്നു.

X
Desktop Bottom Promotion