സുകുമാരി പറഞ്ഞതോ ശരി?

By Super

മരിച്ചതിന് ശേഷമാണ് ഇവിടെ ഒരാളെപ്പറ്റി നല്ലതുപറയുകയും എഴുതുകയും ചെയ്യുന്നത്. - സുകുമാരിയുടെ കേരളത്തിനിട്ടുള്ള മറ്റൊരു കുത്ത്.

52 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയില്‍ സുകുമാരി കൂടുതലും ചെലവഴിച്ചിട്ടുള്ളത് കേരളത്തിലാണ്. പിന്നിട്ട ചലച്ചിത്ര ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ച് സുകുമാരി ഓര്‍മ്മിക്കാറുപോലുമില്ല. ഒട്ടാകെ എത്ര ചിത്രത്തില്‍ അഭിനയിച്ചു എന്ന് ചോദിച്ചാല്‍ സുകുമാരിക്ക് ഓര്‍മ്മയുണ്ടാകില്ല. സുകുമാരി ഇതിനകം 2,000ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. അത് ഒരു പക്ഷെ ഗിന്നസ് ബുക്ക് റെക്കോഡായിരിക്കാം.

സ്വാഭാവികമായ അഭിനയശൈലി- അതാണ് ഒറ്റവാക്കില്‍ സുകുമാരിയുടെ ജനപ്രിയതയ്ക്ക് കാരണം. ഏതു റോളും സുകുമാരിക്കിണങ്ങും. അത് അവരുടെ മാത്രം പ്രത്യേകത. അമ്മ വേഷം (കുശുമ്പുകുത്തുന്നതും, കുശുമ്പില്ലാത്തതും), ചട്ടക്കാരിയുടെ വേഷം, മോഡേണ്‍ വേഷം, ഇനി കോമഡി വേണോ?- എന്തും സുകുമാരി നിഷ്പ്രയാസം കൈകാര്യം ചെയ്യും. സുകുമാരിയാണ് റോളിലെങ്കില്‍ സംവിധായകര്‍ക്ക് ചുമ്മാ ബീഡിവലിച്ചിരിക്കാം. എല്ലാം ക്യാമറാമാന്‍ നോക്കിക്കൊള്ളും.

എല്ലാ റോളുകളും നല്ല റോളുകളാണ്- ഇതാണ് സുകുമാരിയുടെ സിദ്ധാന്തം. അതുകൊണ്ട് റോളുകളുടെ വലിപ്പച്ചെറുപ്പങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. 1940ല്‍ ജനിച്ച സുകുമാരി 10ാം വയസ്സില്‍ അഭിനയം തുടങ്ങി. ഇതിനകം ചലച്ചിത്ര രംഗത്തെ ഒട്ടനവധി തലമുറകളുടെ കൂടെ സുകുമാരിയും സഞ്ചരിച്ചു. പ്രേംനസീര്‍, മധു, രാഘവന്‍, സോമന്‍, വിന്‍സന്റ്, ഉമ്മര്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്...എത്രയെത്ര നായകന്മാരെ സുകുമാരി കണ്ടു. എത്രയെത്ര അഭിനയശൈലിയും സംവിധാനശൈലിയും നേരിട്ട് കണ്ടു.

തിരുവനന്തപുരത്താണ് സുകുമാരിയുടെ ജനനം. അച്ഛന്‍ മാധവന്‍നായര്‍. അമ്മ സത്യഭാമ. പക്ഷെ അമ്മൂമ്മ കാര്‍ത്യായനിയമ്മയോടൊപ്പമാണ് വളര്‍ന്നത്. പിന്നീട് അമ്മയുടെ സഹോദരി സരസ്വതിയുടെ കൂടെയായി സുകുമാരി. പേരുകേട്ട തിരുവിതാംകൂര്‍ സഹോദരിമാരായ പത്മിനി, രാഗിണി, ലളിത എന്നിവരുടെ അമ്മയാണ് സരസ്വതി. സരസ്വതിയുടെ കൂടെ ചേര്‍ന്ന ശേഷം സുകുമാരി അച്ഛനമ്മമാരെ കണ്ടിട്ടില്ല.

ചെന്നൈയിലായ സുകുമാരി നൃത്തം പഠിച്ചു. ചെറുപ്പത്തിലേ നൃത്തനാടകങ്ങളില്‍ അഭിനയിക്കാന്‍ പോയി. അഭിനയരംഗത്തെ തിരക്ക് കൂടിയപ്പോള്‍ മൂന്നാം ക്ലാസ്സില്‍ പഠനം നിര്‍ത്തി. നാടകാഭിനയമാണ് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചതെന്ന് സുകുമാരി. ഡയലോഗ് എങ്ങിനെ പറയണം, എങ്ങിനെ മുഖത്ത് വികാരങ്ങള്‍ വരുത്തണം- എല്ലാം പഠിപ്പിച്ചത് നാടകമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇതിനകം സംസ്ഥാന അവാര്‍ഡുകള്‍ (മലയാളം, തമിഴ്) തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ സുകുമാരിയെ തേടിയെത്തി. ഇപ്പോഴിതാ പത്മശ്രീ പുരസ്കാരവും.

ഏക മകന്‍ ഡോ. സുരേഷ്. ഇപ്പോള്‍ സുകുമാരി ടെലിവിഷന്‍ സീരിയലുകളിലേക്ക് കൂടി നീങ്ങിയതോടെ ക്യാമറയ്ക്ക് മുന്നില്‍ നിന്നും നീങ്ങാന്‍ സമയമില്ലെന്നായി. എങ്കിലും അല്പദിവസങ്ങള്‍ മകന്റെ കുടുംബത്തോടൊപ്പം ചെലവഴിക്കും. ചെന്നൈയില്‍ ടി. നഗറില്‍ ബോഗ് റോഡിലാണ് സുകുമാരിയുടെ വീട്. താന്‍ മലയാളിയോ തമിഴത്തിയോ അല്ല. എങ്കിലും തമിഴ്നാട്ടിലെത്തുമ്പോഴാണ് വീട്ടിലെത്തിയ പോലെ തോന്നുന്നതെന്ന് സുകുമാരി. അത് ശരിയല്ലെ?

X
Desktop Bottom Promotion