ഗ്രാമിയിലേക്ക് രവിശങ്കറിന്റെ പെണ്‍മക്കള്‍

By Super

നോറ ജോണ്‍സിനെ രവിശങ്കര്‍ കണ്ടിട്ടില്ല. ഒരിയ്ക്കല്‍ അച്ഛന്റെ ശബ്ദം കേള്‍ക്കാന്‍ മോഹിച്ച് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു നോറ ജോണ്‍സ് ഇന്ത്യയിലേക്ക് ഫോണ്‍ വിളിച്ചു. അന്ന് ഫോണെടുത്തത് അനുഷ്കയാണ്. സഹോദരിയുടെ ശബ്ദം കേട്ടപ്പോള്‍ അനുഷ്കയ്ക്ക് സന്തോഷമായി. അനുഷ്കയുടെ അമ്മയും നോറയോട് സംസാരിച്ചു. പിന്നീട് രവിശങ്കറും. സ്യൂ ജോണ്‍സുമായുള്ള ബന്ധം ഉലഞ്ഞതിന് ശേഷം, രവിശങ്കര്‍ നോറയെ കണ്ടിട്ടില്ല. പക്ഷെ അനുഷ്കയുടെ അമ്മയുടെ ക്ഷണപ്രകാരം നോറ ഇന്ത്യയില്‍ വന്നിട്ടുണ്ട്. അനുഷ്കയുടെയും അമ്മയുടെയും കൂടെ ധാരാളമായി യാത്ര ചെയ്തിട്ടുണ്ട്.

ഗ്രാമി അവാര്‍ഡിന് ഇക്കുറി നോറയെയും അനുഷ്കയെയും ഒരുമിച്ച് പരിഗണിച്ചിരിക്കുകയാണ്. ഇതുവഴി രവിശങ്കറിന്റെ ഈ പെണ്‍മക്കള്‍ സംഗീതത്തിന്റെ, പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് നടക്കുന്നു.

നോറ ജോണ്‍സിന്റെ കം എവേ വിത്ത് മി എന്ന സംഗീത ആല്‍ബമാണ് ഗ്രാമി പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരിക്കുന്നത്. സംഗീതരംഗത്ത് നവാഗതയായ നോറയും ആദ്യ ആല്‍ബത്തിന് അഞ്ച് ഗ്രാമി നോമിനേഷന്‍ ഉണ്ട്.

അതേ സമയം അനുഷ്ക രവിശങ്കറിന് ഒരു ഗ്രാമി നോമിനേഷനേ ഉള്ളൂ. അനുഷ്കയുടെ ലൈവ് അറ്റ് കാര്‍നീ ഹാള്‍ എന്ന സംഗീത ആല്‍ബം ലോക സംഗീത ആല്‍ബങ്ങളുടെ വിഭാഗത്തിലാണ് ഗ്രാമി നോമിനേഷന്‍ നേടിയിരിക്കുന്നത്.

മകള്‍ നോറയെപ്പറ്റി രവിശങ്കര്‍ പരാമര്‍ശിച്ചിട്ടില്ല. പക്ഷെ അനുഷ്കയെപ്പറ്റി രവിശങ്കര്‍ക്ക് ഏറെ പ്രതീക്ഷയാണ്: അനുഷ്കയുടെ അച്ഛനായി അറിയപ്പെടുന്ന കാലത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. അനുഷ്കയുടെ സിത്താര്‍ അപാരമാണ്. അവര്‍ കമ്പികളില്‍ തൊടുമ്പോള്‍ അതിനൊരു പ്രത്യേക ആത്മീയ സ്പര്‍ശമുണ്ട്. അച്ഛന്‍ നോറയുടെ മനസ്സില്‍ വേദനയായിരുന്നു. അഭിപ്രായഭിന്നതകള്‍ നിറഞ്ഞ സ്യൂ ജോണ്‍സിന്റെയും രവിശങ്കറുടെയും ജീവിതം തല്ലിപ്പിരിയുന്നതില്‍ കലാശിച്ചു. രവിശങ്കര്‍ ഇന്ത്യക്കാരിയായ സ്ത്രീയെ വിവാഹം കഴിക്കുന്നു എന്നറിഞ്ഞ നിമിഷം സ്യൂ ജോണ്‍സ് രവിശങ്കറുടെ പേര് ഹൃദയത്തില്‍ നിന്ന് എന്നെന്നേക്കുമായി വെട്ടിക്കളഞ്ഞു. നോര്‍ത്ത് ടെക്സാസ് സര്‍വകലാശാലയില്‍ ജാസ് പിയാനോ പഠിക്കാന്‍ ചേര്‍ന്ന നോറ ഒരവധിക്കാലം ചെലവഴിക്കാന്‍ മാന്‍ഹാട്ടനിലേക്ക് പോയതാണ്. മാന്‍ഹാട്ടന്‍ ഇഷ്ടപ്പെട്ട നോറ അവിടെത്തന്നെ തുടരുകയായിരുന്നു. സ്വന്തമായി ഒരു സംഗീതക്കൂട്ടത്തെ രൂപീകരിക്കുകയും ചെയ്തു. അങ്ങിനെയായിരുന്നു നോറയുടെ തുടക്കം.

രവിശങ്കര്‍ ഒട്ടേറെ തവണ ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്. ഇരുനാടിന്റെ സംഗീത സംസ്കാരങ്ങള്‍ പേറുന്ന ഈ പെണ്‍കുട്ടികള്‍ ഗ്രാമി നേടി അച്ഛന്റെ പാത പിന്തുടരുമോ? ഫിബ്രവരി 23ന് ഈ ചോദ്യത്തിനുള്ള ഉത്തരം അറിയാം. അന്ന് ഗ്രാമി പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കും.

X
Desktop Bottom Promotion