കല്പനാ ചാവ്ലയുടെ വിശേഷങ്ങള്‍...

By Super

ഹര്യാനയിലെ കര്‍നാലിലാണ് കല്പനാ ചാവ്ലയുടെ ജനനം. 1976ല്‍ കര്‍നാലിലെ ടാഗോര്‍ കോളെജില്‍ നിന്ന് ബിരുദമെടുത്തു. 1982ല്‍ പഞ്ചാബ് എഞ്ചിനിയറിംഗ് കോളെജില്‍ നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തു. അന്നേരം കോളെജില് എയറോനോട്ടിക് എഞ്ചിനീയറിംഗ് ക്ലാസിലെ ഒരേയൊരു പെണ്‍കുട്ടിയായിരുന്നു കല്പന. കോളെജിലെ പ്രൊഫസര്‍ പല വിധത്തിലും കല്പനയെ പെണ്‍കുട്ടികള്‍ക്കിണങ്ങുന്ന മറ്റ് കോഴ്സുകളിലേക്ക് മാറ്റാന്‍ ശ്രമിച്ചു. പക്ഷെ കല്പന വഴങ്ങിയില്ല. യഥാര്‍ത്ഥ ഇഷ്ടത്തോടെയാണ് കല്പന എയറോനോട്ടിക് എഞ്ചിനീയറിംഗ് പഠിക്കാനെത്തിയിരിക്കുന്നതെന്ന് മനസ്സിലായതോടെ പ്രൊഫസര്‍ എല്ലാവിദ്യാര്‍ത്ഥികളോടും പറഞ്ഞു: ഈ പെണ്‍കുട്ടി എയറോനോട്ടിക് എഞ്ചിനീയറിംഗ് പഠിക്കാനെത്തിയിരിക്കുന്നത് ഒരു എയറോനോട്ടിക് എഞ്ചിനീയര്‍ ആകാനാണ്. പഴയ കാലത്തേക്ക് തിരിഞ്ഞുനോക്കി കല്പനാ ചാവ്ല ഇപ്പോള്‍ പറയുന്നു: പെണ്‍കുട്ടികള്‍ക്ക് എനിക്ക് നല്കാനുള്ള ഉപദേശം ഇതാണ്. നിങ്ങള്‍ ശരിക്കും ചെയ്യാനിഷ്ടപ്പെടുന്ന കാര്യങ്ങളില്‍ മുഴുകാന്‍ ശ്രമിക്കൂ. അത് ഒരു പക്ഷെ കൈവരിക്കാന്‍ കഴിയുന്നതിനും അപ്പുറത്തുള്ള കാര്യമാണെങ്കിലും.

എയറോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദപഠനത്തിന് യുഎസിലേക്കുള്ള യാത്രയാണ് കല്പനാ ചാവ്ലയുടെ ജീവിതത്തിന് വഴിത്തിരിവുണ്ടാക്കിയത്. പാരമ്പര്യത്തോട് ഇടപഴകി ജീവിക്കുന്നവരാണ് കര്‍നാലില്‍ അധികവും. പക്ഷെ ചെറുപ്പം മുതലേ ചുറുചുറുക്കം അല്പം കുസൃതിയും ചില കാര്യങ്ങളില്‍ അങ്ങേയറ്റം ധിക്കാരിയുമായ കല്പനാ ചാവ്ല അക്കൂട്ടത്തില്‍ വ്യത്യസ്തയായിരുന്നു. കല്പന ആണ്‍കുട്ടികളെപ്പോലെയായിരുന്നു വെന്ന് അവളുടെ പഴയ ചങ്ങാതിമാര്‍ ഓര്‍ക്കുന്നുണ്ട്. സ്വന്തമായി മുടി മുറിക്കും. തേച്ച വസ്ത്രങ്ങള്‍ ധരിക്കില്ല. കരാട്ടെ പഠിക്കുകയും ചെയ്തു- കല്പനയുടെ അമ്മ സംയോഗിത ഓര്‍മ്മിക്കുന്നു. അതുകൊണ്ടായിരിക്കണം, യുഎസില്‍ പഠിക്കാന്‍ പോകുന്നു എന്ന കല്പനയുടെ തീരുമാനത്തെ അവരുടെ കുടുംബത്തിലെ ആരും അതിശയത്തോടെ കാണാതിരുന്നത്. ടെക്സാസ് സര്‍വകലാശാലയില്‍ നിന്ന് എംഎസ് പാസായ ശേഷം കൊളറാഡോ സര്‍വകലാശാലയില്‍ നിന്ന് എയറോസ്പേസ് എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി എടുത്തു.

വിമാനം പറപ്പിക്കുന്നതിനോടും എയറോസ്പേസിനോടും ഉള്ള ഭ്രാന്തമായ ആവേശമാണ് കല്പനയുടെ ജീവിതത്തെ മാറ്റിയത്. യുഎസിലെത്തിയ ശേഷം എല്ലാതരം വിമാനങ്ങളും പറപ്പിക്കാന്‍ കല്പന അതിവേഗം പഠിച്ചു. വിമാനം പറപ്പിക്കലിനോടുള്ള ഈ ആവേശമായിരുന്നു പിന്നീട് വിവാഹത്തില്‍ എത്തിച്ചത്. വിമാനം പറപ്പിക്കാന്‍ പഠിപ്പിക്കുന്ന ജീന്‍-പിയറി ഹാരിസണ്‍ ആണ് ഭര്‍ത്താവ്.

വിമാനങ്ങള്‍ എന്നും എനിക്കിഷ്ടമായിരുന്നു. അതിന്റെ പിന്നിലെ ശാസ്ത്രം പഠിക്കുക വിഷമകരമാണെങ്കിലും, അവ പറപ്പിക്കുക രസകരമാണ്. പിന്നെ ബഹിരാകാശയാത്രികന്റെ കാര്യത്തില്‍, നല്ല സാങ്കേതികപരിജ്ഞാനം ആവശ്യമാണ്. അതിനപ്പുറം ആ നീലാകാശങ്ങളിലേക്ക് പറക്കാനുള്ള അമിതമായ ആഗ്രഹവും വേണം. - കല്പനാ ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി പറയുന്നു.

നാസയിലെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളുമായുള്ള അടുത്തിടപഴകലും കല്പനയിലെ ബഹിരാകാശയാത്രികയെ തുണച്ച ഘടകമാണ്. കൊളംബിയ എന്ന ബഹിരാകാശവാഹനത്തിന്റെ യാത്രയില്‍ ചേരാന്‍ തയ്യാറായി ഒട്ടേറെ പേര്‍ അപേക്ഷ നല്കിയിരുന്നു. കല്പനയുടെ വിദ്യാഭ്യാസ പശ്ചാത്തലം, അനായാസം വിമാനം പറപ്പിക്കാനുള്ള കഴിവ്, ഉയര്‍ന്ന ശാരീരിക ക്ഷമത എന്നീ ഘടകങ്ങള്‍ കണക്കിലെടുത്തപ്പോള്‍ കല്പന സ്വാഭാവികമായും ഈ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഏറ്റവും രസകരം ജീവിതത്തില്‍ കല്പനയ്ക്ക് അനുകരിക്കാന്‍ പറ്റിയ മാതൃകകളൊന്നുമുണ്ടായിരുന്നില്ലെന്നതാണ്. പഞ്ചാബില്‍ എയറോനോട്ടിക് എഞ്ചിനീയറിംഗിന് ചേര്‍ന്നപ്പോള്‍ ക്ലാസിലെ ഒരേയൊരു പെണ്‍കുട്ടിയായിരുന്നു കല്പന. യുഎസില്‍ എയറോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയപ്പോഴും ആദ്യമായി ബഹിരാകാശത്തേക്ക് പറന്നപ്പോഴും കല്പനയ്ക്ക് ഇന്ത്യയില്‍ നിന്ന് അനുകരിക്കാന്‍ പറ്റിയ മാതൃകകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് ജീവിതത്തില്‍ എന്നും സ്വയം മാതൃകയായി മാറാന്‍ ശ്രമിക്കുകയായിരുന്നു കല്പന.

കല്പന യുഎസ്കാരിയെപ്പോലെയാണ് പെരുമാറ്റത്തിലും സ്വഭാവത്തിലും എന്നാണ് യുഎസിലെ സഹപ്രവര്‍ത്തകരുടെ സാക്ഷ്യം. പക്ഷെ അമേരിക്കയില്‍ ഇത്രകാലം ജീവിച്ചിട്ടും ഈ പെണ്‍കുട്ടി കര്‍നാലിലെ കുടുംബത്തില്‍ നിന്നും കിട്ടിയ ഒരു സ്വഭാവം മാത്രം ഇപ്പോഴും കൂടെക്കൊണ്ടുനടക്കുന്നു- ഭക്ഷണകാര്യത്തില്‍ ഇപ്പോഴും കല്പന തികഞ്ഞ വെജിറ്റേറിയനാണ്.

ബഹിരാകാശത്തേക്ക് പറക്കുക സ്വപ്നമെന്നതിനേക്കാള്‍ കല്പനയ്ക്ക് ഭ്രാന്തമായ മോഹമായിരുന്നു. അത് വീണ്ടും സഫലമായതിലൂടെ ഇന്ത്യയിലെ ഒരു സാധാരണ പ്രദേശത്തുനിന്നും നേട്ടങ്ങളിലേക്ക് കുതിച്ചുയര്‍ന്ന ഈ 42 കാരി ജീവിതത്തില്‍ വിജയം മോഹിക്കുന്ന മുഴുവന്‍ ഇന്ത്യക്കാര്‍ക്കും വഴികാട്ടിയാകുന്നു.

Story first published: Friday, January 17, 2003, 5:30 [IST]
X
Desktop Bottom Promotion