ഇന്ത്യന്‍ വനിത ടൈം മാസിക ലിസ്റില്‍

By Super

നേരത്തെ ഫോര്‍ച്ചുണ്‍ മാസികയുടെ ഏഷ്യയിലെ ഏറ്റവും മികച്ച വനിത എക്സിക്യൂട്ടിവുകളില്‍ ഒരാളായും നൈനാ കിദ്വായിയെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയിലെ എച്ച്എസ്ബിസിയിലെ ഇന്‍വെസ്റ്മെന്റ് ബാങ്കിംഗ് രംഗത്തെ ഗുരുവായാണ് നൈനാ കിദ്വായി അറിയപ്പെടുന്നത്.

45 വയസ്സായ കിദ്വായി ഹാര്‍വാഡ് ബിസിനസ്സ് സ്കൂളില്‍ നിന്നും ബിരുദം നേടിയ ആദ്യത്തെ ഇന്ത്യന്‍ വനിതയാണ്. 1982ലാണ് നൈനാ കിദ്വായി ഹാര്‍വാഡ് ബിരുദം നേടിയത്. ബാങ്കിംഗ് രംഗത്തെ പുതിയ വളര്‍ച്ചാരംഗങ്ങള്‍ മണത്തറിയാന്‍ കഴിവുള്ള, ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കിംഗ് വിദഗ്ധയായാണ് ടൈം മാസിക നൈന കിദ്വായിയെ വിശേഷിപ്പിക്കുന്നത്. സാധാരണ സര്‍ക്കാര്‍ സ്വാധീനമോ കുടുംബബന്ധങ്ങളോ ഉപയോഗിച്ചാണ് ഇന്ത്യയില്‍ സ്ത്രീകള്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തുന്നത്. എന്നാല്‍ നൈനാ കിദ്വായി കഠിനാധ്വാനവും നിശ്ചയദാര്‍ഡ്യവും കൈമുതലാക്കിയാണ് ഉയരങ്ങളിലേക്ക് കുതിച്ചത്.

ഇന്ത്യ വിടാന്‍ ഉദ്ദേശമില്ലെന്ന് നൈനാ കിദ്വായി ടൈം മാസികയോട് പറഞ്ഞു. യുഎസില്‍ ഒരു പക്ഷേ എനിക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞേക്കാം. പക്ഷെ മാറ്റങ്ങളുടെ വക്കില്‍ നില്ക്കുന്ന ഇന്ത്യയിലെ നേട്ടങ്ങള്‍ അതിനേക്കാള്‍ എത്രയോ വലുതാണ്. - നൈനാ കിദ്വായി പറഞ്ഞു.

1977ല്‍ ദില്ലി സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്താണ് നൈനാ കിദ്വായി തന്റെ യാത്ര തുടങ്ങുന്നത്. തൊഴില്‍ രംഗത്തെ ലൈംഗികവിവേചനം മറികടക്കാന്‍ കൂടുതല്‍ ഡിഗ്രികള്‍ നേടുന്നതാണ് നല്ല മാര്‍ഗ്ഗമെന്ന് എനിക്ക് തോന്നിയെന്നും നൈനാ കിദ്വായി പറയുന്നു. അതുകൊണ്ട് ആദ്യം ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയില്‍ ബിരുദം നേടി. പിന്നീടാണ് ഹാര്‍വാഡില്‍ നിന്ന് 1982ല്‍ ബിരുദം നേടുന്നത്.

എഎന്‍ഇസെഡ് ഗ്രിന്‍ഡ്ലെയ്സ് ബാങ്കില്‍ നിന്നാണ് നൈന കിദ്വായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1994ല്‍ മോര്‍ഗന്‍ സ്റാന്‍ലിയുടെ ഇന്‍വെസ്റ്മെന്റ് ബാങ്കിംഗ് മേധാവിയായി ചേര്‍ന്നു. വിവര സാങ്കേതികവിദ്യാരംഗത്തേക്ക് ഇന്ത്യ കുതിച്ചുചാടാനിരിക്കുന്ന സന്ദര്‍ഭമായിരുന്നു ഇത്. അല്പം താളപ്പിഴയോടെയായിരുന്നു തുടക്കം. മോര്‍ഗന്‍ സ്റാന്‍ലി ഇന്ത്യയില്‍ ഇറക്കിയ മ്യൂച്ചല്‍ ഫണ്ട് പദ്ധതികളള്‍ വന്‍പരാജയമായി. പക്ഷെ തുടര്‍ന്ന് മോര്‍ഗന്‍ സ്റാന്‍ലിയുടെ കുതിപ്പിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. 1999 ആകുമ്പോഴേക്കും മോര്‍ഗന്‍ സ്റാന്‍ലി ഇന്‍വെസ്റ്മെന്റ് ബാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഇക്കാലയളവില്‍ 3,395 കോടി രൂപയുടെ ഇടപാട് മോര്‍ഗന്‍ സ്റാന്‍ലി നടത്തി. നൈനാ കിദ്വായിയുടെ കഠിനാധ്വാനവും ദീര്‍ഘവീക്ഷണവുമായിരുന്നു ഈ വിജയത്തിന് പിന്നില്‍. ദില്ലിയിലായിരുന്നു കിദ്വായിയുടെ ഓഫീസെങ്കിലും ഹൈദരാബാദിലും ബാംഗ്ലൂരിലുമായിരുന്നു ഇവര്‍ അധിക സമയവും. നാസ്ഡാക്കില്‍ ലിസ്റ് ചെയ്ത ഇന്ത്യയിലെ ഐടി കമ്പനിയായ ഇന്‍ഫോസിസിനും ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ലിസ്റ് ചെയ്ത വിപ്രോയ്ക്കും വേണ്ടി പണം സമാഹരിക്കാനുള്ള കഠിനയത്നത്തിലായിരുന്നു കിദ്വായ്. പിന്നീട് ഇന്ത്യയുടെ സ്വകാര്യവല്ക്കരണപ്രക്രിയയില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്യാന്‍ മോര്‍ഗന്‍ സ്റാന്‍ലിക്ക് പ്രേരണ നല്കിയതും കിദ്വായ് ആണ്.

മോര്‍ഗന്‍ സ്റാന്‍ലിയില്‍ നിന്ന് 2002 ആഗസ്തില്‍ നൈനാ കിദ്വായ് എച്ച്എസ്ബിസിയിലേക്ക് പോയി. എച്ച്എസ്ബിസിയുടെ മാനേജിംഗ് ഡയറക്ടറും വൈസ് ചെയര്‍മാനും കൂടിയാണ് നൈനാ കിദ്വായി. അവിടെയും നൈനാ കിദ്വായ് കഴിവ് തെളിയിച്ചു. ഇന്ത്യയില്‍ ഇന്‍വെസ്റ്മെന്റ് ബാങ്കിംഗ് രംഗത്ത് ചുവടുറപ്പിക്കാന്‍ ആലോചിച്ചപ്പോള്‍ ഹോങ്കോംഗിലെ ഷാങ്ഹായി ബാങ്കിംഗ് കോര്‍പറേഷന്‍ നൈനാ കിദ്വായിയെയാണ് തിരഞ്ഞെടുത്തത്.


സ്ത്രീയെന്ന നിലയില്‍ തനിക്ക് ഒരിക്കലും അവഗണനയോ വിവേചനമോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് നൈനാ കിദ്വായി അടിവരയിട്ട് പറയുന്നു. അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ഈ പാഠങ്ങള്‍ പിന്നീടുള്ള കരുനീക്കങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് തന്റെ വിജയരഹസ്യമെന്ന് കിദ്വായി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ ബ്യൂറോക്രസിയെയും കോര്‍പറേറ്റ് മേഖലയെയും കൂട്ടിയിണക്കാന്‍ കഴിഞ്ഞതും നൈന കിദ്വായിയുടെ നേട്ടമായി.

ലോകത്ത് നിന്നാകെ വിദഗ്ധര്‍ നിര്‍ദേശിച്ച 100 വനിതാ എക്സിക്യൂട്ടിവുകളില്‍ നിന്നാണ് നൈനാ കിദ്വായിയെ തിരഞ്ഞെടുത്തത്.

X
Desktop Bottom Promotion