വിസ്മയമായി ശില്പയുടെ കമ്പ്യൂട്ടര്‍

By Staff

വിസ്മയമായി ശില്പയുടെ കമ്പ്യൂട്ടര്‍

കോഴിക്കോട്: ശില്പയുടെ കുഞ്ഞുകമ്പ്യൂട്ടര്‍ കണ്ട് കമ്പ്യൂട്ടര്‍ വിദഗ്ധര്‍ പോലും വിസ്മയിച്ചുപോയി. ശില്പയുടെ ഈ കണ്ടുപിടുത്തം രൂപം കൊണ്ട് ചെറുതെങ്കിലും ബിസിനസ്സ് യാത്രകള്‍ക്കായി വിദേശങ്ങളില്‍ പോകുന്നവര്‍ക്ക് പ്രിയസുഹൃത്താകുമെന്നതില്‍ സംശയമില്ല.

എന്തായാലും ശില്പ രൂപകല്പന ചെയ്ത കമ്പ്യൂട്ടര്‍ ഒരു ലക്ഷം രൂപയുടെ ഫ്രോണ്ടിയര്‍ ബിസിനസ്സ് പദ്ധതി പുരസ്കാരം നേടി ഇപ്പോഴേ ശ്രദ്ധേയമായിരിക്കുന്നു. കോഴിക്കോട് ചക്കോരത്തുകുളം ശിവകൃപയില്‍ എം. നാരായണന്റെ മകളാണ് ശില്പാ നാരായണന്‍.

ഭാഷകള്‍ വിവര്‍ത്തനം ചെയ്യാന്‍ ഉപയോഗിക്കുന്ന പാം പൈലറ്റ് കമ്പ്യൂട്ടര്‍ ആണ് ശില്പ വികസിപ്പിച്ചെടുത്തത്. ചെറിയ ഒരു ക്യാമറയും ഭാഷാവിവര്‍ത്തനത്തിനുള്ള സോഫ്റ്റ്വെയറും ഉള്‍പ്പെട്ടതാണ് ഈ കൊച്ചുകമ്പ്യൂട്ടര്‍. ഭാഷയറിയാത്ത നാട്ടിലൂടെ പോകുന്ന സഞ്ചാരിക്ക് ഈ കമ്പ്യൂട്ടര്‍ സഹായിയാകും. അന്യഭാഷയില്‍ എഴുതപ്പെട്ട ബോര്‍ഡുകളിലേക്കും മറ്റും കമ്പ്യൂട്ടറിലെ ക്യാമറ പതിപ്പിക്കുമ്പോള്‍ മാതൃഭാഷയിലേക്ക് അവ വിവര്‍ത്തനം ചെയ്തു കിട്ടുന്നു.

ബാംഗ്ലൂര്‍ സ്വദേശിയായ സൗരബ് സിന്‍ഹയുടെ പങ്കാളിത്തത്തോടെയാണ് ശില്പ പദ്ധതി തയ്യാറാക്കിയത്. ബാംഗ്ലൂരില്‍ ഐഐഎമ്മിലെ എംബിഎ പാര്‍ട്ട്ടൈം വിദ്യാര്‍ത്ഥിനിയാണ് ശില്പ. ഇപ്പോള്‍ ബാംഗ്ലൂരില്‍ ട്രില്ല്യം ഡിജിറ്റല്‍ സിസ്റംസ് എന്ന കമ്പനിയില്‍ ഉദ്യോഗസ്ഥകൂടിയാണ്. കോഴിക്കോട് ആര്‍ഇസിയില്‍ നിന്നും ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദമെടുത്തിട്ടുണ്ട് ശില്പ.

കോഴിക്കോട് മിഡ്ടൗണ്‍ റോട്ടറി ക്ലബ്, ഐഐഎം കോഴിക്കോട്, കലിക്കറ്റ് ആര്‍ഇസി, സന്‍ഫ്രാന്‍സിസ്കോയിലെ മലയാളി കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ രമേഷ് ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അഖിലേന്ത്യാ ബിസിനസ്സ് പദ്ധതി മത്സരത്തിലാണ് ശില്പയുടെ കമ്പ്യൂട്ടര്‍ ഒരു ലക്ഷം രൂപയുടെ ഒന്നാം സമ്മാനം നേടിയത്.

Story first published: Tuesday, March 19, 2002, 5:30 [IST]
X
Desktop Bottom Promotion