ഹംപി- -- ഇന്ത്യന്‍ വനിതാചെസ്സിലെ അത്ഭുതം

By Super

ഇനി ഒരു ഗ്രാന്റ്മാസ്റര്‍ നോം കൂടി നേടിയാല്‍ ഇന്ത്യയിലെ ആദ്യ വനിതാ ഗ്രാന്റ് മാസ്ററാകും ഹംപി. (ഇന്ത്യയിലെ മറ്റൊരു ചെസ് താരമായ സുബരാമന്‍ വിജയലക്ഷ്മിയ്ക്ക് ഒരു ഗ്രാന്റ് മാസ്റര്‍ നോം ഉണ്ട്.)ഇക്കഴിഞ്ഞ ലോക ജൂനിയര്‍ ചെസില്‍ കിരീടം നേടിയ ഹംപിയ്ക്ക് ഈ നേട്ടം അതിവിദൂരമല്ല.(ഈ നേട്ടം കരസ്ഥമാക്കുന്ന ഇന്ത്യയിലെ ഏക വനിതാചെസ്സ് താരവും ഹംപി തന്നെ).

യൂഗോസ്ലാവ്യയിലെ കൊസനോവിച്ച് ഗോരാനെ സമനിലയില്‍ കുടുക്കിയാണ് ഹംപി രണ്ടാമത്തെ ഗ്രാന്റ് മാസ്റര്‍ നോം നേടിയത്. ഹംഗറിയുടെ ജൂഡിത്ത് പോള്‍ഗാര്‍, സൂസാ പോള്‍ഗാര്‍, ചൈനയുടെ ജുന്‍ സു ചെന്‍, ജോര്‍ജിയയുടെ മറിയ ചിബുര്‍ദനിഡ്സേ എന്നീ വനിതകള്‍ക്കാണ് ഇപ്പോള്‍ ഗ്രാന്റ് മാസ്റര്‍ പദവിയുള്ളത്. ഈ വിശ്വോത്തര ചെസ് താരങ്ങളുടെ നിരയിലേക്ക് ഉയരാന്‍ കൊനേരു ഹംപിയ്ക്ക് ഒരു ഗ്രാന്റ്മാസ്റര്‍ നോം കൂടി ലഭിച്ചാല്‍ മതി. ബെല്‍ഗ്രേഡില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ തന്നെ കൊനേരു ഹംപിയ്ക്ക് ഗ്രാന്റ് മാസ്റര്‍ പദവി ഒരു പോയിന്റിനാണ് നഷ്ടമായത്. അഞ്ചു ജയവും നാലു സമനിലയും നേടിയ ഹംപി തന്നെയാണ് 7.5 പോയിന്റോടെ ഈ ടൂര്‍ണ്ണമെന്റില്‍ ജേതാവായത്.

അതികൗശലങ്ങള്‍ നിറഞ്ഞ നീക്കങ്ങളും ചെസ്സ് ഗെയിമിന്റെ മൂന്നു ഘട്ടങ്ങളിലും (ഓപ്പണിംഗ് , മിഡില്‍, എന്‍ഡ് ഗെയിം) ഉള്ള അസാമാന്യ കയ്യടക്കവും ഹംപിയെ മറ്റ് വനിതാ ചെസ് താരങ്ങളില്‍ നിന്നും വ്യത്യസ്തയാക്കുന്നു. ഇതിനകം നിരവധി പുരുഷഗ്രാന്റ്മാസ്റര്‍മാരെ വരെ കീഴടക്കിയിട്ടുള്ള ഹംപിയുടെ മിടുക്ക് ലോകം കണ്ടത് ഹംഗറിയിലെ ബുഡാപെസ്റില്‍ നടന്ന ടൂര്‍ണ്ണമെന്റിലാണ്. ഹംപിയ്ക്ക് ആദ്യ ഗ്രാന്റ് മാസ്റര്‍ നോം ലഭിച്ചതും ഇവിടുത്തെ പ്രകടനമാണ്.

ഹംപിയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രധാനം വീടിന്റെ പിന്തുണതന്നെ. അച്ഛന്‍ അശോക് തന്നെയാണ് ഹംപിയെ പരിശീലിപ്പിക്കുന്നത്. ഒപ്പം ഏതളവ് വരെ സഹായം നല്കാന്‍ തയ്യാറായി ആന്ധ്രപ്രദേശ് സര്‍ക്കാരും ഉണ്ട്. ലോക ജൂനിയര്‍ ചെസ്സ് ചാമ്പ്യനായപ്പോള്‍ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഹംപിയ്ക്ക് 2.5 ലക്ഷം രൂപയുടെ കമ്പ്യൂട്ടറും 10 ലക്ഷം രൂപയും ഒരു വീടും , ഹംപിയുടെ അച്ഛന്‍ അശോകിന് അഞ്ച് ലക്ഷം രൂപയും നല്കി. അങ്ങിനെ ഹംപിയിലെ ചെസ് താരം വളരുകയാണ്- വീടിന്റെയും നാടിന്റെയും പിന്തുണയോടെ, ഇനിയും പിടിതരാത്ത കിരീടങ്ങള്‍ സ്വന്തമാക്കാന്‍.

X
Desktop Bottom Promotion